
















ഗാസിയാബാദിലെ ഫ്‌ലാറ്റ് സമുച്ചയത്തിന്റെ ഒന്‍പതാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കിയ മൂന്ന് സഹോദരിമാരുടെ മുറിയില്‍ നിന്ന് കണ്ടെടുത്ത ഡയറിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഒന്‍പത് പേജുകളുള്ള ഡയറി സഹോദരിമാരില്‍ മൂത്ത പെണ്‍കുട്ടിയാണ് എഴുതിയതെന്നാണ് കരുതപ്പെടുന്നത്. കൊറിയന്‍ സംസ്‌കാരത്തോടുള്ള കടുത്ത ആരാധന, മാതാപിതാക്കളുടെ നിയന്ത്രണങ്ങളിലുള്ള മനോവിഷമം, വിവാഹത്തോടുള്ള ഭയം എന്നിവ ഡയറിക്കുറിപ്പിലുണ്ട്. തന്റെ പിതാവിനോട് ക്ഷമ ചോദിച്ചുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.
ബുധനാഴ്ച പുലര്‍ച്ചെ തീലാ മോഡ് മേഖലയിലെ ഭാരത് സിറ്റി സൊസൈറ്റിയിലെ ഫ്‌ലാറ്റില്‍ നിന്നാണ് 16, 14, 12 വയസ്സുള്ള സഹോദരിമാര്‍ താഴേക്ക് ചാടിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇവര്‍ മരിച്ചിരുന്നു. തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കൊറിയന്‍ പോപ്പ് സംഗീതത്തോടും (K-Pop) അവിടുത്തെ അഭിനേതാക്കളോടും തങ്ങള്‍ക്ക് കുടുംബാംഗങ്ങളെക്കാള്‍ സ്‌നേഹമുണ്ടായിരുന്നുവെന്ന് ഡയറിയില്‍ പറയുന്നു. 'ഞങ്ങളുടെ ജീവിതത്തില്‍ നിന്ന് കൊറിയന്‍ സംസ്‌കാരത്തെ മാറ്റാന്‍ നിങ്ങള്‍ക്ക് എങ്ങനെ ധൈര്യം വന്നു? കൊറിയന്‍ സംസ്‌കാരവും കെ-പോപ്പും ഞങ്ങളുടെ ജീവിതമാണെന്ന് ഇപ്പോള്‍ നിങ്ങള്‍ക്ക് ബോധ്യമായിട്ടുണ്ടാകും' എന്ന് ഡയറിയില്‍ എഴുതിയിട്ടുണ്ട്. കൊറിയന്‍ സിനിമകള്‍ക്കും ഗാനങ്ങള്‍ക്കും പുറമെ ചൈനീസ്, തായ്, ജാപ്പനീസ് കലാരൂപങ്ങളോടുള്ള ഇഷ്ടവും ഇതില്‍ പങ്കുവെക്കുന്നു.
വീട്ടിലെ മര്‍ദ്ദനവും വിവാഹത്തെക്കുറിച്ചുള്ള ചര്‍ച്ചകളും തങ്ങളെ തളര്‍ത്തിയതായി പെണ്‍കുട്ടികള്‍ കുറിച്ചിട്ടുണ്ട്. 'അടിയേറ്റ് ജീവിക്കുന്നതിനേക്കാള്‍ നല്ലത് മരണമാണ്. ഇന്ത്യക്കാരനായ ഒരാളെ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ഞങ്ങള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല' എന്നും കുറിപ്പിലുണ്ട്.
കൊറിയന്‍ അധിഷ്ഠിതമായ ഒരു 'ലവ് ഗെയിമിന്' പെണ്‍കുട്ടികള്‍ അടിമകളായിരുന്നുവെന്നാണ് പോലീസ് നിഗമനം. കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷമായി ഇവര്‍ സ്‌കൂളില്‍ പോയിരുന്നില്ലെന്നും മുറിക്കുള്ളില്‍ തന്നെയായിരുന്നു കഴിഞ്ഞിരുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുറച്ചു ദിവസങ്ങളായി മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് മാതാപിതാക്കള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് പെണ്‍കുട്ടികളെ പ്രകോപിപ്പിച്ചിരിക്കാമെന്ന് എസിപി അതുല്‍ കുമാര്‍ സിംഗ് പറഞ്ഞു. രണ്ട് സഹോദരിമാര്‍ കൈകള്‍ കോര്‍ത്തുപിടിച്ചാണ് താഴേക്ക് ചാടിയത്. ഉറങ്ങാന്‍ പോകുന്നുവെന്ന് പറഞ്ഞ് എഴുന്നേറ്റ കുട്ടികള്‍ ബാല്‍ക്കണിയില്‍ നിന്ന് ചാടുകയായിരുന്നുവെന്ന് പിതാവ് മൊഴി നല്‍കി. കൗമാരപ്രായക്കാര്‍ ഗെയിമുകളിലെ സാങ്കല്‍പ്പിക ലോകത്തെ സ്വന്തം സ്വത്വമായി കാണുന്നതിന്റെ അപകടത്തെക്കുറിച്ച് മനഃശാസ്ത്ര വിദഗ്ധരും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.