
















റേഡിയോളജിസ്റ്റായ അരുണ്‍ ശര്‍മ്മയും നഴ്സായ കാജലും ഗുരുഗ്രാമിലെ ഒരു നഴ്സിംഗ് ഹോമില്‍ സഹപ്രവര്‍ത്തകരായിരുന്നു. അവരുടെ ബന്ധം താമസിയാതെ സൗഹൃദമായി വളര്‍ന്നു. വേര്‍പിരിയാനാവാത്ത വിധം ആ ബന്ധം ദൃഢമായി.അടുത്ത ചുവടുവെപ്പ് കഴിഞ്ഞ നവംബറിലായിരുന്നു. അവര്‍ വിവാഹജീവിതം ആരംഭിച്ചു. എന്നിരുന്നാലും, സ്ത്രീധനത്തിന്റെ പേരില്‍ അരുണ്‍ ഭാര്യയെ കൊലപ്പെടുത്തിയതോടെ നാല് മാസത്തിനുള്ളില്‍ ആ ബന്ധം ദാരുണമായി അവസാനിച്ചു.
വിവാഹം കഴിഞ്ഞയുടനെ, നിസ്സാരകാര്യങ്ങള്‍ക്ക് അരുണ്‍ ഭാര്യയെ ശാരീരികമായി ആക്രമിക്കുമായിരുന്നു എന്ന് കാജലിന്റെ സഹോദരന്‍. പണം ആവശ്യപ്പെട്ട് സമ്മര്‍ദ്ദം ചെലുത്തുകയും, സ്ത്രീധനത്തിന്റെ പേരില്‍ അയാള്‍ സഹോദരിയെ പീഡിപ്പിക്കുകയും ചെയ്തു.
മാര്‍ച്ച് 4 ഹോളി ദിനത്തില്‍ ദമ്പതികള്‍ ഗുരുഗ്രാമിലെ ഗര്‍ഹി ഹര്‍സാരുവില്‍ കാജലിന്റെ കുടുംബത്തോടൊപ്പം താമസിക്കാന്‍ എത്തി. ഏകദേശം രണ്ടാഴ്ച കഴിഞ്ഞ്, മാര്‍ച്ച് 17 ന്, മദ്യപിച്ചെത്തിയ അരുണ്‍ കാജലിനെ ശാരീരികമായി ആക്രമിച്ചു.
പിറ്റേന്ന് രാവിലെ, അരുണ്‍ കാജലിനെ സംസാരിക്കാനുണ്ടെന്നും പറഞ്ഞ് കൊണ്ടുപോയി. നവദമ്പതികള്‍ക്കിടയില്‍ തര്‍ക്കം ഉടലെടുത്തിരുന്നു. താമസിയാതെ, കാജലിന്റെ മൂക്കില്‍ നിന്ന് രക്തം വന്ന് അബോധാവസ്ഥയില്‍ കണ്ടെത്തി. കാജലിനെ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും വൈകിയിരുന്നു. കാജല്‍ മരിച്ചതായി അറിയിക്കുകയായിരുന്നു.
ടോയ്ലറ്റില്‍ നിന്ന് ഒരു സിറിഞ്ച് കണ്ടെത്തിയതായി കാജലിന്റെ കുടുംബം അവകാശപ്പെട്ടു, അരുണ്‍ വിഷം കുത്തിവച്ചതായി അവര്‍ സംശയം പ്രകടിപ്പിച്ചു.
ഒടുവില്‍ പോലീസ് ചോദ്യം ചെയ്യലില്‍ കാജലിന് വിഷം കുത്തിവച്ചതായി അരുണ്‍ സമ്മതിച്ചു.
ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ ബെഹ്ത ഹാജിപൂര്‍ സ്വദേശിയായ അരുണിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിക്ക് ലഹരിവസ്തു ഉപയോഗിക്കുന്ന ശീലമുണ്ട് എന്ന് റിപ്പോര്‍ട്ടുണ്ട്.
'അരുണ്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് അറസ്റ്റിലായത്. ഇയാള്‍ മൂന്ന് ദിവസം പോലീസ് കസ്റ്റഡിയില്‍ തുടരും,' ഗുരുഗ്രാമിലെ സെക്ടര്‍ 10 പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ്എച്ച്ഒ) കുല്‍ദീപ് സിംഗ് പറഞ്ഞു.
ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്കായി ലാബിലേക്ക് അയയ്ക്കുമെന്നും ആന്തരികാവയവങ്ങളുടെ പരിശോധനാഫലത്തിന് ശേഷം മാത്രമേ മരണകാരണം നിര്‍ണ്ണയിക്കൂവെന്നും പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍ പറഞ്ഞു.