ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന ഒന്നാമത് ഹിന്ദുമത പരിഷത്ത് സമാപിച്ചു
ദോഷയ്ക്ക്യ ദിക്കുകളുടെ കുത്സിത ശ്രമങ്ങളെ അതിജീവിച്ചുകൊണ്ട് ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന ഒന്നാമത് ഹിന്ദുമത പരിഷത്ത് ഭംഗിയായി സമാപിച്ചു. ഞായറാഴ്ച രാവിലെ 11 മണിക്ക് കൊടിയേറ്റതോടെ തുടങ്ങിയ പരിഷത്തിന് യുകെയുടെ നാനാ ഭാഗങ്ങളിൽ ഉള്ള ഹിന്ദു സമാജങ്ങളിൽ നിന്ന് രാവിലെ മുതൽ ഹൈന്ദവ സമൂഹം എത്തി തുടങ്ങിയിരുന്നു. പ്രശസ്ത നർത്തകി ജയപ്രഭ മേനോന്റെ മോഹിനിയാട്ടം -വിനോദ് നവധാരയുടെ ഭക്തിഗാന സുധ - ലണ്ടൻ ഹിന്ദു ഐക്യവേദി വനിതാ വിഭാഗത്തിന്റെ നവവിധ ഭക്തി - ഭജന സംഘത്തിന്റെ ഭജന എന്നിവയോടെ ഹൈന്ദവ സാംസ്ക്കാരിക പൈതൃകം പരിഷത്തിൽ നിറഞ്ഞു നിന്നു.
കേരളത്തിൽ നിന്നും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശ്രീമതി ശശികല ടീച്ചർ - നാഷണൽ ഹിന്ദു കൌണ്‍സിൽ ചെയർമാൻ ഡോ. ജഗദീഷ് ശർമ്മ - ക്രോയിടൻ കൌണ്ടി കൌണ്‍സിൽ അംഗം സ്റ്റുവർട്ട് കിംഗ്, മലയാള സിനിമയിലെ താര ദമ്പതികൾ ആയ ശ്രീ ജയറാം - പാർവതി, നടൻ ശങ്കർ തുടങ്ങിയവരുടെ സാനിധ്യം കൊണ്ട് ചടങ്ങുകൾ മഹനീയമായി . ഏവരും ആകാംഷയോടെ കാത്തിരുന്ന സമാപന പൊതു സമ്മേളനത്തിൽ ശശികല ടീച്ചറുടെ പ്രഭാഷണത്തിലെ ഓരോ വാക്കുകളും ഏവരും സശ്രദ്ധം ശ്രവിക്കുന്നുണ്ടായിരുന്നു.
ആയിരത്തിലധികം ജനങ്ങൾ തിങ്ങി നിറഞ്ഞ ഹാളിൽ കുട്ടികൾ പോലും ഇത്രയ്ക്കു നിശബ്ദരായി ആദ്യാവസാനം ഒരു പ്രഭാഷണം ശ്രവിക്കുന്നത് അതിനു ഉദാഹരണമായിരുന്നു . കേരളത്തിലെ സാംസ്ക്കാരിക തകർച്ചയും ഹിന്ദു സമൂഹം നേരിടുന്ന വില്ലുവിളികളും നിറഞ്ഞു നിന്ന പ്രഭാഷണത്തിൽ ക്ഷേത്ര സംരക്ഷണവും - ബന്ധങ്ങളുടെ മഹനീയതയും വരും തലമുറയ്ക്ക് പകർന്നു നൽകേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും സൂചിപ്പിക്കുകയുണ്ടായി.
കേരളീയ ശൈലിയിൽ ഒരു ഗുരുവായുരപ്പൻ ക്ഷേത്രം എന്ന സ്വപ്നം സാക്ഷാൽക്കരിക്കാൻ ക്ഷേത്ര നിർമ്മാണത്തിന്റെ ആദ്യ സംഭാവനയായി 5001 പൌണ്ട് ലുലു ഗ്രുപ്പ് ചെയർമാൻ എം. എ. യുസഫ് അലി നല്കിയതും അദ്ദേഹത്തിന്റെ സന്ദേശം വേദിയിൽ വായിക്കുമ്പോൾ നിറഞ്ഞ കരഘോഷത്തോടെ ആയിരുന്നു സദസ്സ് സ്വീകരിച്ചത്.