സിറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ആലഞ്ചേരിക്ക് എതിരെ ഭൂമി വിവാദത്തില്‍ പ്രമേയം പാസ്സാക്കി വിശ്വാസികളുടെ കൂട്ടായ്മ. ഞായറാഴ്ച്ച വൈകീട്ട് കൊച്ചിയില്‍ നടന്ന ഇവരുടെ യോഗത്തില്‍ 331 ഇടവകകളില്‍ നിന്നുള്ള ആയിരത്തോളം വിശ്വാസികള്‍ പങ്കെടുത്തു.
എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ആര്‍ച്ച് ബിഷപ്പിനെ നിയമിക്കുക, കര്‍ദിനാള്‍ ആലഞ്ചേരി പ്രതിയായ ഭൂമി ഇടപാടിലെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വിടുക, വത്തിക്കാന്‍ നടപടി എന്ന പേരില്‍ പുറത്താക്കിയ സഹായമെത്രാന്മാര്‍ക്ക് ചുമതലകള്‍ തിരിച്ചു നല്‍കണം എന്നീ ആവശ്യങ്ങളാണ് വിശ്വാസികളെ പ്രതിനിധീകരിക്കുന്നവര്‍ പ്രമേയത്തില്‍ ആവശ്യപ്പെടുന്നത്.
ആയിരത്തോളം പേരാണ് പ്രതിഷേധ യോഗത്തില്‍ പങ്കെടുത്തത്. വിഷയം രമ്യമായി പരിഹരിക്കാനുള്ള നടപടികളും അതിരൂപതയുടെ നേതൃത്വത്തില്‍ തുടങ്ങിയിട്ടുണ്ട്. അല്‍മായ മുന്നേറ്റം എന്ന പേരില്‍ അതിരൂപതയ്!ക്ക് കീഴിലുള്ള പള്ളികളില്‍ പ്രതിഷേധസംഗമവും ലഘുലേഖാവിതരണവും നടന്നു. അതിരൂപത സുതാര്യതാ സമിതിയുടെയും വിവിധ ഇടവകകളിലെ വിശ്വാസികളുടെയും സഹകരണത്തോടെയായിരുന്നു പ്രതിഷേധം.
ഭൂമിവില്‍പ്പനയുമായി ബന്ധപ്പെട്ട വിവാദത്തില്‍ കാരണം കൂടാതെ പുറത്താക്കിയ സഹായ മെത്രാന്മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനും മാര്‍ ജോസ് പുത്തന്‍വീട്ടിലിനും പ്രതിഷേധക്കാര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഭൂമി വില്‍പ്പനയ്ക്ക് പിന്നാലെ ഉയര്‍ന്ന വ്യാജരേഖാ വിവാദത്തില്‍ വിമത വിഭാഗം വൈദികരെയും മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെയും അറസ്റ്റ് ചെയ്യാനാണ് നീക്കമെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകണമെന്നും ഇന്ന് വിതരണം ചെയ്!ത ലഘുലേഖയില്‍ വ്യക്തമാക്കുന്നു.
'അതിരൂപതയില്‍ നടന്ന ഭൂമിയിടപാടുകളെല്ലാം സഭാ നിയമങ്ങളും സിവില്‍ നിയമങ്ങളും ലംഘിച്ചു കൊണ്ടുള്ള റിയല്‍ എസ്റ്റേറ്റ് മാഫിയ പ്രവര്‍ത്തനമാണ്. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാന്‍ അതിരൂപതയെയും ദൈവജനത്തെയും അറിയുന്ന സ്വതന്ത്രഭരണച്ചുമതലയുള്ള അഡ്മിനിസ്‌ട്രേറ്റീവ് ആര്‍ച്ച് ബിഷപ്പ് ഉണ്ടാകണം. അതുവരെ അതിരൂപതയുടെ ഭരണനിര്‍വ്വഹണം മാര്‍പാപ്പ ഏറ്റെടുക്കണം' ലഘുലേഖയില്‍ ആവശ്യപ്പെടുന്നു.
'അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായിരുന്ന മാര്‍ ജേക്കബ് മാനത്തോടത്ത് റോമിലെത്തി ഭൂമിയിടപാട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു മുന്‍പേ മാര്‍ മാനത്തോടത്ത് ക്രിമിനല്‍ കേസിലെ പ്രതിയാണെന്ന് സ്ഥാപിക്കാനുള്ള നീക്കമായിരുന്നു വ്യാജരേഖാവിവാദം.' ഞാറയ്ക്കല്‍ സെന്റ് മേരീസ് പള്ളിയില്‍ നടന്ന പ്രതിഷേധ കൂട്ടായ്മയില്‍ സംസാരിക്കവേ അതിരൂപതാ സുതാര്യതാ സമിതി വക്താവ് ഷൈജു ആന്റണി പറഞ്ഞു.