എസ്എഫ്‌ഐ ജില്ലാ നേതാവിനോട് മോശമായി പെരുമാറിയെന്നാരോപിച്ച് എസ് ഐയെ വിളിച്ച സിപിഎം നേതാവ് സക്കീര്‍ ഹുസൈന്റെ ഫോണ്‍ കോള്‍ പ്രചരിപ്പിച്ച എസ് ഐയെ വിമര്‍ശിച്ച് വി ടി ബല്‍റാം എം എല്‍ എ. തന്റെ ഔദ്യോഗിക ഫോണിലേക്ക് വന്ന ഒരു രാഷ്ട്രീയ നേതാവിന്റെ കോള്‍, അതും കാര്യമായ നിയമവിരുദ്ധ ആവശ്യങ്ങളൊന്നും ഉന്നയിക്കപ്പെടാത്ത സ്ഥിതിക്ക്, മനപൂര്‍വ്വം റെക്കോര്‍ഡ് ചെയ്ത് പുറത്തുവിടാന്‍ ഒരു സബ് ഇന്‍സ്‌പെക്ടര്‍ തയ്യാറായിട്ടുണ്ടെങ്കില്‍ അതത്ര നിസ്സാരമായി കാണേണ്ട കാര്യമല്ലെന്ന് ബല്‍റാം ഫേസ്ബുക്കിലൂടെ ചൂണ്ടികാട്ടി.
കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ തിങ്കളാഴ്ച എസ്എഫ്‌ഐ പ്രവര്‍ത്തകരും ഒരു വിഭാഗം ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികളും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. സംഘര്‍ഷത്തിന് പിന്നാലെ എസ്എഫ്‌ഐ ജില്ലാ നേതാവ് അമലിനെ എസ്‌ഐ അമൃതരംഗന്‍ പിടിച്ച് മാറ്റിയിരുന്നു. ഇത് ചോദ്യം ചെയ്താണ് കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ എസ് ഐയെ വിളിച്ചത്. സംഭവത്തിന് ശേഷം സോഷ്യല്‍മീഡിയയില്‍ ഹീറോയായി മാറിയിരുന്നു എസ് ഐ അമൃത രംഗന്‍. എന്നാല്‍ ഈ രീതി ശരിയല്ലെന്നാണ് എംഎല്‍എ വി ടി ബല്‍റാമിന്റെ പക്ഷം.
ബല്‍റാമിന്റെ കുറിപ്പ്
ആ ഫോണ്‍ സംഭാഷണം കേട്ടിടത്തോളം അത് റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിച്ചത് ഏരിയാ സെക്രട്ടറി ആവാന്‍ വഴിയില്ല. കാരണം പഞ്ച് ഡയലോഗുകള്‍ക്ക് മുന്നില്‍ ചൂളിപ്പോവുന്നത് അയാളാണ്. തന്റെ ഔദ്യോഗിക ഫോണിലേക്ക് വന്ന ഒരു രാഷ്ട്രീയ നേതാവിന്റെ കോള്‍, അതും കാര്യമായ നിയമവിരുദ്ധ ആവശ്യങ്ങളൊന്നും ഉന്നയിക്കപ്പെടാത്ത സ്ഥിതിക്ക്, മനപൂര്‍വ്വം റെക്കോര്‍ഡ് ചെയ്ത് പുറത്തുവിടാന്‍ ഒരു സബ് ഇന്‍സ്‌പെക്ടര്‍ തയ്യാറായിട്ടുണ്ടെങ്കില്‍ അതത്ര നിസ്സാരമായി കാണേണ്ട കാര്യമല്ല.
വില്ലേജ് ഓഫീസര്‍, കൃഷി ഓഫീസര്‍, പഞ്ചായത്ത് സെക്രട്ടറി, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍, പിഡബ്ല്യുഡി അസി.എഞ്ചിനീയര്‍ എന്നിവരെയൊക്കെപ്പോലെ നിരവധി സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളിലൊന്നിലെ പ്രാദേശിക തലത്തിലെ ജൂനിയര്‍ ഉദ്യോഗസ്ഥര്‍ മാത്രമാണ് ഈ പോലീസ് എസ്‌ഐമാരും എന്ന് ഭരത് ചന്ദ്രന്മാര്‍ക്ക് കയ്യടിക്കുന്ന ജനങ്ങളും കൂടി മനസ്സിലാക്കുന്ന അവസ്ഥയെയാണ് ജനാധിപത്യം എന്ന് പറയുന്നത്. അവര്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം ഉണ്ടാവണം. എന്നാല്‍ അവര്‍ അതിമാനുഷരാണെന്ന് ധരിച്ച് ആരാധിച്ചു കളയരുത്.