കൂടത്തില്‍ തറവാട്ടില്‍ മരണമടഞ്ഞ ജയമാധവന്‍ നായരുടെ ചികിത്സാ രേഖകളും വസ്ത്രങ്ങളും കത്തിച്ചുകളഞ്ഞതായി പൊലീസ് കണ്ടെത്തി. തലയ്ക്കും മുഖത്തുമേറ്റ ക്ഷതത്തെ തുടര്‍ന്നുണ്ടായ ജയമാധവന്റെ മരണം സംശയാസ്പദമായി തുടരവേ കൂടത്തില്‍ തറവാടുമായി അടുപ്പമുള്ള ചിലരുടെ മൊഴിയില്‍ നിന്നാണ് അന്വേഷണ സംഘത്തിന് ഇതേപ്പറ്റി സൂചന ലഭിച്ചത്
2017 ഏപ്രില്‍ 2നാണ് ജയമാധവനെ കൂടത്തില്‍ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. കാര്യസ്ഥനായ രവീന്ദ്രന്‍നായര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തലയ്ക്കും നെറ്റിയിലും പരിക്ക് പറ്റിയ നിലയിലായിരുന്നെങ്കിലും ഇതുസംബന്ധിച്ച് കരമന പൊലീസെടുത്ത മൊഴിയിലോ മഹസറിലോ ശരീരത്തിലെ മുറിവുകളില്‍ നിന്ന് രക്തം വാര്‍ന്നിരുന്നതായോ മുറിയില്‍ രക്തത്തില്‍ കുളിച്ച് കിടന്നതായോ പരാമര്‍ശമില്ല. ആശുപത്രിയിലെത്തും മുമ്പ് മരണപ്പെട്ട ജയമാധവന്റെ പരിക്കുകളില്‍ സംശയം തോന്നിയാണ് ഡോക്ടര്‍ പോസ്റ്റുമോര്‍ട്ടത്തിന് നിര്‍ദ്ദേശിച്ചത്.
പൊലീസ് അന്ന് കൂടത്തില്‍ വീട്ടിലെത്തി മുറികളോ പരിസരമോ പരിശോധിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. മൃതദേഹത്തില്‍ കാണപ്പെട്ട മുറിവുകളുടെ സ്വഭാവമോ മുറിവുകളുണ്ടാകാനുള്ള സാദ്ധ്യതകളോ പരിഗണിച്ചില്ല. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറെ കണ്ട് ചോദിക്കാനോ പത്തോളജി ലാബിലും ഫോറന്‍സിക് ലാബിലും ബന്ധപ്പെട്ട് വിവരങ്ങള്‍ അന്വേഷിക്കാനോ കൂട്ടാക്കിയില്ല.. ജയമാധവന്റെ മരണത്തോട് ഏറെക്കുറെ സമാനമായിരുന്നു 2013ലെ ജയപ്രകാശിന്റെ മരണവും. കട്ടിലില്‍ നിന്ന് തറയില്‍ വീണ് ജയപ്രകാശ് മരിച്ചതായാണ് പറയപ്പെടുന്നത്. ഈ മരണത്തില്‍ പോസ്റ്റുമോര്‍ട്ടം പോലുമില്ലാതിരുന്നു. ജയപ്രകാശിന്റെ മരണശേഷവും കിടക്കയും വിരികളും തുണികളും കത്തിച്ച് കളഞ്ഞിരുന്നു.കൂടത്തില്‍ വീട്ടിലെ ജയപ്രകാശും ജയമാധവനും രോഗികളായിരുന്നുവെന്നും അവിവാഹിതരായ ഇരുവര്‍ക്കും കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നുമുള്ള കാര്യസ്ഥന്റെയും സഹായികളുടേയും മൊഴിയുടെ അടിസ്ഥാനത്തില്‍ ഇവരെ ചികിത്സിച്ച ഡോക്ടര്‍മാരില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ ശേഖരിക്കും. ജയമാധവനെ ചികിത്സിച്ചിരുന്ന വഴുതയ്ക്കാട്ടുളള ഡോക്ടറെ നേരില്‍ കണ്ട് രോഗവിവരങ്ങളും നല്‍കിയ മരുന്നുകളെ സംബന്ധിച്ച കാര്യങ്ങളും ശേഖരിക്കും. എന്നാല്‍, രോഗത്തെപ്പറ്റിയും ചികിത്സയെപ്പറ്റിയുമുള്ള ഡോക്ടറുടെ കുറിപ്പും നല്‍കിയ മരുന്നുകളെ സംബന്ധിച്ച വിവരങ്ങളുമൊന്നും അന്വേഷണ സംഘത്തിന് കൂടത്തില്‍ വീട്ടില്‍ നിന്ന് കണ്ടെത്താനായിട്ടില്ല. ജയപ്രകാശും ഇതേ ഡോക്ടറുടെ ചികിത്സ തേടിയിരുന്നതായി വിവരമുണ്ട്.