മരിക്കാന്‍ കിടക്കുന്ന മകളുടെ അരികില്‍ ഇരിക്കുന്ന ഒരു കുടുംബത്തിന് ഒരിക്കലും നേരിടാന്‍ പാടില്ലാത്ത സംഭവങ്ങളാണ് 59-കാരനായ ഹോസ്പിറ്റല്‍ കണ്‍സള്‍ട്ടന്റ് റാഷിദ് അബ്ബാസിക്കും, മുന്‍ ഡോക്ടര്‍ കൂടിയായ ഭാര്യ ആലിയയ്ക്കും നേരിടേണ്ടി വന്നത്. ഇവരുടെ ആറ് വയസ്സുള്ള മകള്‍ക്ക് നല്‍കിവന്നിരുന്ന ജീവന്‍രക്ഷാ ഉപകരണങ്ങളും പിന്തുണ പിന്‍വലിക്കുന്നതായി അറിയിച്ച് നിമിഷങ്ങള്‍ പിന്നിടുമ്പോഴാണ് പിതാവിനെ പോലീസ് ഓഫീസര്‍മാര്‍ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോയത്. എന്‍എച്ച്എസില്‍ 30 വര്‍ഷത്തോളം ജോലി ചെയ്ത അബ്ബാസിയുടെ കാലും, കൈകളും കെട്ടിയാണ് മകള്‍ സൈനബിന്റെ അരികില്‍ നിന്നും നീക്കിയത്. ആലിയയെ പിന്നില്‍ നിന്ന് പിടിച്ച് തള്ളി നിലത്ത് വീഴ്ത്തുകയും ചെയ്‌തെന്ന് പോലീസിന്റെ ബോഡി ക്യാം ദൃശ്യങ്ങള്‍ തന്നെ വെളിവാക്കുന്നു.
നോര്‍ത്ത് ഇംഗ്ലണ്ടിലുള്ള ഒരു എന്‍എച്ച്എസ് ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. ഗുരുതരമായി രോഗം ബാധിച്ച മകളുടെ ചികിത്സയുടെ പേരില്‍ ഡോക്ടര്‍മാരുമായി ഇവര്‍ക്ക് അഭിപ്രായവ്യത്യാസം നിലനിന്നിരുന്നു. സൈനബിനെ മരിക്കാന്‍ വിടണമെന്ന് ഡോക്ടര്‍മാരും, ജീവന്‍ നിലനിര്‍ത്താന്‍ ചികിത്സ നല്‍കണമെന്ന് മാതാപിതാക്കളും ആവശ്യപ്പെട്ടു. അബ്ബാസിയുടെ പെരുമാറ്റത്തിന്റെ പേരിലാണ് പരാതി നല്‍കി ആശുപത്രി അധികൃതര്‍ പോലീസിനെ വിളിച്ചുവരുത്തിയത്. മരിക്കാന്‍ കിടക്കുന്ന മകളുടെ അരികിലുള്ള രക്ഷിതാക്കളെ ഒരു ദയവുമില്ലാതെ കൈകാര്യം ചെയ്യുന്ന കാഴ്ചയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
അറസ്റ്റ് ചെയ്ത് വലിച്ചിഴക്കുമ്പോള്‍ തനിക്ക് നെഞ്ചുവേദന അനുഭവപ്പെടുന്നതായി പറഞ്ഞ പിതാവിന്റെ വാക്കുകള്‍ക്ക് പോലീസ് ചെവികൊടുത്തില്ല. ഇദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായെന്ന് പിന്നീട് വ്യക്തമാക്കപ്പെട്ടു, ഇതിന് ചികിത്സ നേടേണ്ടിയും വന്നു. മകളുടെ വിവരങ്ങള്‍ പങ്കുവെയ്ക്കാന്‍ തയ്യാറാകാത്ത ആശുപത്രിയുടെ നടപടിക്കെതിരെ അബ്ബാസി ദമ്പതികള്‍ക്ക് മൂന്നാഴ്ച നീണ്ട നിയമപോരാട്ടത്തില്‍ ഏര്‍പ്പെടേണ്ടി വന്നു, തെറ്റായ അറസ്റ്റിനെതിരെ അബ്ബാസി നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്. ഇതിനിടെയാണ് സ്വന്തം മക്കളുടെ ജീവന്റെ പേരില്‍ ഉയരുന്ന അഭിപ്രായവ്യത്യാസങ്ങള്‍ എന്‍എച്ച്എസ് കൈകാര്യം ചെയ്യുന്ന രീതി പുറത്തുവരുന്നത്.
ആല്‍ഫി ഇവാന്‍സ്, ചാര്‍ലി ഗാര്‍ഡ് കേസുകളില്‍ കണ്ടത് പോലെ ഗുരുതര രോഗം ബാധിച്ചവരുടെ രക്ഷിതാക്കള്‍ ചികിത്സയ്ക്കായി നിയമപോരാട്ടം നടത്തേണ്ട ഗതികേടിലാണ്. ശ്വസന പ്രശ്‌നങ്ങളും, അപൂര്‍വ്വമായ ജനിതക രോഗമായ നിമാന്‍-പിക്ക് രോഗവുമാണ് സെയ്‌നബിന് ഉണ്ടായിരുന്നത്. ചികിത്സയുടെ പേരില്‍ വര്‍ഷങ്ങളായി ഡോക്ടര്‍മാരുമായി ഇവര്‍ക്ക് വഴക്കടിക്കേണ്ടി വന്നു. ഇത്തരത്തില്‍ വഴക്കടിച്ച് രണ്ട് തവണ നടത്തിയ സ്റ്റിറോയ്ഡ് ചികിത്സകള്‍ വിജയകരമാകുകയും ചെയ്തു.
എന്നാല്‍ ഒടുവില്‍ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ നീക്കുന്നതായി അറിയിച്ച സമയത്ത് മകളുടെ കിടക്കയ്ക്ക് അരികില്‍ നിന്ന് മാറാന്‍ അബ്ബാസി തയ്യാറായില്ല. ഇതിനെതിരെയാണ് പോലീസ് ക്രൂരമായ നിലപാട് സ്വീകരിച്ചത്. നെഞ്ചുവേദനയ്ക്ക് എമര്‍ജന്‍സി വിഭാഗത്തില്‍ പ്രവേശിപ്പിച്ച അബ്ബാസിക്ക് ഹൃദയാഘാതം മൂലം ആന്‍ജിയോപ്ലാസ്റ്റിയും ചെയ്യേണ്ടിവന്നു. ഇതൊന്നും പരിഗണിക്കാതെ എന്‍എച്ച്എസ് ട്രസ്റ്റ് വെന്റിലേറ്റര്‍ നീക്കാന്‍ ഹൈക്കോടതിയെ സമീപിച്ചു. വിചാരണ ആരംഭിക്കാന്‍ മൂന്ന് ദിവസം ബാക്കിനില്‍ക്കെ സെയ്ബനബ് മരിച്ചു.