സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിനെ നാമനിര്‍ദ്ദേശം ചെയ്തു. സെര്‍ജി കോംകോവ് നയിക്കുന്ന ഒരു കൂട്ടം റഷ്യന്‍ എഴുത്തുകാരാണ് നേതാവിന്റെ പേര് നൊബേല്‍ സമ്മാനത്തിനായി മുന്നോട്ട് വെച്ചത്. സെപ്റ്റംബര്‍ 10ന് ഇദ്ദേഹത്തിന്റെ അപേക്ഷ ഓസ്ലോയില്‍ നല്‍കി.
ഇതോടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനൊപ്പം പരമോന്നത ബഹുമതിക്കുള്ള മത്സരത്തില്‍ പുടിനും ഇടംനേടി. അതേസമയം റഷ്യന്‍ ഭരണകൂടമല്ല ഈ നാമനിര്‍ദ്ദേശത്തിന് പിന്നിലെന്ന് പുടിന്റെ വക്താവ് പറഞ്ഞു. 2013-ലും ബഹുമതിക്കായി ഇദ്ദേഹത്തിന്റെ പേര് നാമനിര്‍ദ്ദേശം ചെയ്തിരുന്നു.
എന്നാല്‍ ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിക്കാന്‍ മുന്‍നിരയില്‍ നില്‍ക്കുന്നത് ലോകാരോഗ്യ സംഘടനയാണ്. ഒപ്പം ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍, ഗ്രെറ്റ തന്‍ബെര്‍ഗ് എന്നിവരുടെ മത്സരത്തില്‍ മുന്നിലുണ്ട്. നൊബേല്‍ കമ്മറ്റിയുടെ യോഗ്യതകള്‍ പാലിക്കുന്ന ഏതൊരാള്‍ക്കും നാമനിര്‍ദ്ദേശം മുന്നോട്ട് വെയ്ക്കാം.
നോര്‍വീജിയന്‍ പാര്‍ലമെന്റ് അംഗം ക്രിസ്റ്റ്യന്‍ ടൈബ്രിംഗ് ജെഡെയാണ് ട്രംപിന്റെ പേര് നിര്‍ദ്ദേശിച്ചിരിക്കുന്നത്. യുഎഇയും, ഇസ്രയേലും തമ്മിലുള്ള ചരിത്രപരമായ കരാറിന് വഴിയൊരുക്കിയതാണ് ഇതിന് കാരണം. എന്നാല്‍ വ്യക്തികളെയും, നേതാക്കളെയും തോല്‍പ്പിക്കുന്ന പ്രകടനം കൊവിഡ് കാലത്ത് കാഴ്ചവെയ്ക്കുന്ന ലോകാരോഗ്യ സംഘടനയ്ക്ക് തന്നെയാണ് ഇക്കുറി ചാന്‍സ്. ഡബ്യുഎച്ച്ഒ സമാധാനപരമായി ഇടപെട്ടില്ലായിരുന്നെങ്കില്‍ ലോകരാജ്യങ്ങള്‍ ചൈനയ്ക്ക് മേല്‍ കുതിരകയറുമായിരുന്നു.