CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 39 Minutes 6 Seconds Ago
Breaking Now

യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ ട്രസ്റ്റിനെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു

കഴിഞ്ഞ തവണത്തെ യുക്മ നാഷണല്‍ കമ്മിറ്റിയുടെ പ്രധാന പ്രവര്‍ത്തന നേട്ടങ്ങളില്‍ ഒന്നായിരുന്നു യു കെ മലയാളികള്‍ക്കും അംഗ അസ്സോസിയേഷനുകള്‍ക്കും പ്രയോജനകരമാകുന്ന രീതിയില്‍ യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിച്ചത്. യു കെയില്‍ മരണമടഞ്ഞ മലയാളികളുടെ സംസ്‌കാരകര്‍മ്മള്‍ക്ക് ആവശ്യമായ തുക നല്‍കുന്നതിനായി രൂപീകരിച്ച യുക്മ സാന്ത്വനം പദ്ധതിയിലേക്കുള്ള സംഭാവനകളും, ഏതെങ്കിലും തരത്തില്‍ ദുരന്തങ്ങള്‍ക്ക് ഇരയായി ദുരിതത്തിലായ അംഗ അസ്സോസിയേഷനുകളിലെ അംഗങ്ങള്‍ക്ക് സഹായകമാകുവാനുള്ള സംഭാവനകള്‍ സ്വീകരിക്കുവാനും, മറ്റ് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടുകള്‍ സ്വരൂപിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് യുക്മ ചാരിറ്റി ഫൗണ്ടേഷന് കഴിഞ്ഞു. 

എന്നാല്‍ പുതിയ ഭരണസമിതി അധികാരമേറ്റെടുത്തപ്പോള്‍ ചാരിറ്റി ട്രസ്റ്റീ ബോര്‍ഡിലുണ്ടായിരുന്ന ജനകീയ മുഖങ്ങളെ പുറത്താക്കി പുതിയ ട്രസ്റ്റികളെ അവരോധിക്കുകയും, നമ്മള്‍ കടന്നുപോരുന്ന ഈ ദുരന്ത കാലഘട്ടത്തില്‍ യു കെ മലയാളികള്‍ക്ക് പലതരത്തിലും സഹായകമാകേണ്ടിയിരുന്ന ഈ ചാരിറ്റിയുടെ പ്രവര്‍ത്തനങ്ങളെ നിര്‍ത്തിവക്കുകയും ചെയ്ത് കുറ്റകരമായ അനാസ്ഥയാണ് സമൂഹത്തോട് കാണിച്ചിരിക്കുന്നത്. കോവിഡ് കാലഘട്ടത്തില്‍, യുകെയില്‍ മരണമടഞ്ഞ വിവിധ മലയാളികളുടെ സംസ്‌കാരകര്‍മ്മങ്ങള്‍ക്കും, കുടുംബ സഹായത്തിനായി യുക്മ അംഗ അസോസിയേഷനുകള്‍ പോലും സംഭാവനകള്‍ ശേഖരിച്ചപ്പോള്‍ യുക്മ നാഷണല്‍ കമ്മിറ്റിയും, അതിന്റെ ഉടമസ്ഥതയിലുള്ള യുക്മ ചാരിറ്റിയും നിഷ്‌ക്രിയമായിരുന്നു. 

കേരളത്തില്‍ ഉണ്ടായ ആദ്യ പ്രളയ സമയത്ത് പ്രളയ ദുരിതാശ്വാസത്തിനായി ഉപയോഗിക്കുവാനും പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക്  വീടുകള്‍ പണിതുനല്‍കാനും, ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കുമെന്ന പേരില്‍ യു കെ മലയാളികളില്‍ നിന്നും പിരിച്ചെടുത്ത തുക വിനിയോഗിക്കാതെ, രണ്ടര വര്‍ഷമായി കൈവശം വച്ചിരിക്കുന്നതില്‍ ദുരൂഹതയുണ്ട്. പ്രളയദുരിതാശ്വാസത്തിനും, വീടുപണിയുന്നതിനും വേണ്ടി ശേഖരിച്ച തുകയില്‍ പതിനായിരം പൗണ്ട് ബഹുമാനപ്പെട്ട കേരള ഗവണ്‍മെന്റ് ദേവസ്വം വകുപ്പ് മന്ത്രി കടകം പള്ളി സുരേന്ദ്രന് കൈമാറിയതും, അതിന്റെ ചിലവിലേക്കായി 500 പൗണ്ട് ഉപയോഗിച്ചതുമല്ലാതെ പിരിവെടുക്കുന്നതിന് ഉദ്ദേശ്യലക്ഷ്യമായി പറഞ്ഞിരുന്ന സന്നദ്ധപ്രവര്‍ത്തനങ്ങളോ ഭവനനിര്‍മ്മാണമോ നാളിതുവരെ നടത്തിയിട്ടില്ല. ബഹുമാനപ്പെട്ട ശശി തരൂര്‍ എം പി യും യുകെ യിലെ മലയാളി മേയര്‍മാരും, കൗണ്‍സിലര്‍മാരും അവരുടെ ഓഫിസ് മുഖേനയും പൊതുസദസ്സുകള്‍ മുഖേനയും യുക്മയെ വിശ്വസിച്ച് സമാഹരിച്ച തുക കേരളത്തില്‍ വീണ്ടും പ്രളയവും, ദുരന്തങ്ങളും വന്നു ചേര്‍ന്നപ്പോഴും വിനിയോഗിക്കാത്തതും, യു കെയില്‍ കോവിഡ് എന്ന മഹാമാരിയുടെ ഫലമായി മരണമടഞ്ഞ മലയാളികള്‍ മറ്റ് ചാരിറ്റികളെയോ സോഷ്യല്‍ മീഡിയ കാമ്പയിനിയോ ആശ്രയിക്കേണ്ടി വരുകയോ ചെയ്ത സാഹചര്യത്തില്‍ മുപ്പതിനായിരം പൗണ്ടില്‍ അധികം വരുന്ന ഈ തുക ദുര്‍വ്യയം ചെയ്യപ്പെടും എന്ന് ആശങ്കയുണ്ട്. പ്രളയസമയത്ത് യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ മുഖേന സമാഹരിച്ച് കേരളത്തിലേക്ക് അയച്ച സാധനങ്ങള്‍ രാഷ്ട്രീയ ലക്ഷ്യ സാഫല്യത്തിനായി അനര്‍ഹര്‍ക്ക് വിതരണം ചെയ്തു എന്ന ആക്ഷേപവും നിലവിലുണ്ട്. 

ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സംഘടന എന്ന നിലയില്‍ വിരാജിക്കുന്ന യുക്മയുടെ ഭരണസമിതിയും, അവര്‍ അധികാരമേറ്റതിനു പിന്നാലെ വന്ന യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ ട്രസ്റ്റീ ബോര്‍ഡും, യു കെ മലയാളികള്‍ക്ക് ദുരന്താവസരങ്ങളിലോ അവരുടെ ആവശ്യങ്ങളിലോ സഹായകമായില്ല. കൂടാതെ,  സമാഹരിച്ച തുക വിനിയോഗിക്കാതെ, മുന്‍ യുക്മ പ്രവര്‍ത്തകരെ പുറത്താക്കിയും, അച്ചടക്ക നടപടികള്‍ സ്വീകരിച്ചും, ഭീഷണിക്കത്തുകള്‍ അയച്ചും നിശ്ശബ്ദരാകാന്‍ പ്രേരിപ്പിക്കുന്നത് ഈ തുക ദുര്‍വ്യയം ചെയ്യാനാണ് എന്ന് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു.  

ആയതിനാല്‍  യുക്മയെയും, യുക്മ ചാരിറ്റിയെയും സംരക്ഷിക്കണം എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനമാരംഭിച്ച ആക്ഷന്‍ കൗണ്‍സില്‍ യുക്മ നാഷണല്‍ സെക്രട്ടറിക്ക് അയച്ച കത്തിന്റെ പൂര്‍ണ്ണ രൂപം ചുവടെ 

'ബഹുമാനപ്പെട്ട യുക്മ നാഷണല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് 

യു കെ യിലെ മലയാളീ സമൂഹത്തിന്റെ പ്രത്യാശയായി കാലങ്ങളിലൂടെ പ്രവര്‍ത്തകര്‍ വളര്‍ത്തിക്കൊണ്ടുവന്ന യുക്മ എന്ന പ്രസ്ഥാനത്തിന്റെ ചാരിറ്റി സംരംഭമായ യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ ട്രസ്റ്റ് ഇന്ന് പൂര്‍ണ്ണമായും നിഷ്‌ക്രിയവും, നിര്‍ജ്ജീവവും ആയി  നിരുത്തരവാദികളായ ട്രസ്റ്റീ ബോര്‍ഡിന്റെ അധീനതയില്‍ ആയിരിക്കുന്നതിനെ പറ്റി യുക്മ നാഷണല്‍ കമ്മിറ്റിയെ ബോദ്ധ്യപ്പെടുത്തുന്നതിനും യുക്മ നാഷണല്‍ കമ്മിറ്റി ഉടനടി ഇടപെട്ട് ചാരിറ്റി ഫൗണ്ടേഷനെയും ആസ്തികളെയും സംരക്ഷിക്കണമെന്നും ആവശ്യപ്പെടാനാണ് ഈ കത്ത്.

 

2018 ല്‍ രജിസ്‌ട്രേഷന്‍ ലഭിച്ച യുക്മ ചാരിറ്റി ഫൗണ്ടേഷന്‍, ആദ്യ വര്‍ഷം തന്നെ വിവിധങ്ങളായ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ആദ്യ ട്രസ്റ്റീ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ചെയ്തു. യു കെ യില്‍ മരണമടയുന്ന മലയാളികളുടെ അന്ത്യകര്‍മ്മങ്ങള്‍ക്ക് ഉപകരിക്കപ്പെടും വിധം യുക്മ സാന്ത്വനം പദ്ധതിയിലൂടെ പലരെയും സഹായിക്കുവാന്‍ ചാരിറ്റി അക്കൗണ്ട് ഉപയോഗിച്ചു. യുക്മ അംഗ അസ്സോസ്സിയേഷനുകളിലെ അംഗങ്ങള്‍ക്ക് അവരുടെ ദുരന്തസമയത്ത് അസ്സോസ്സിയേഷന്‍ മുഖേന സഹായം അഭ്യര്‍ത്ഥിക്കുന്നതിനും യുക്മ ചാരിറ്റി അക്കൗണ്ട് സഹായകമായി. ദേശീയ ദുരന്തമായി പ്രഖ്യാപിക്കപ്പെട്ട കേരളത്തിലെ ആദ്യ പ്രളയസമയത്ത്, ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്ക് ദുരന്തനിവാരണത്തിനായും, വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് വീടുകള്‍ പണിതുനല്‍കുമെന്ന വാഗ്ദാനം പൊതുജനങ്ങള്‍ക്ക് നല്‍കിയും യു കെ മലയാളികളില്‍ നിന്നും പണം സ്വരൂപിച്ചതും യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ ആണ്. ഇത്തരത്തില്‍ വിവിധങ്ങളായ സാമൂഹ്യ സേവന പ്രവര്‍ത്തനത്തിലൂടെ വിശ്വാസ്യതയാര്‍ജ്ജിച്ച യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ യുക്മ ഇലക്ഷനു ശേഷം ചാരിറ്റി ട്രസ്റ്റീ ബോര്‍ഡില്‍ അഴിച്ചുപണി നടത്തി പുതിയ ആള്‍ക്കാരെ നിയമിച്ചതിനു ശേഷം ക്രിയാത്മകമായി നടക്കുന്നതായി കാണുന്നില്ല.

 

കേരളത്തില്‍ വീടുകള്‍ നിര്‍മ്മിക്കാനും, സാനിട്ടയ്‌സേഷനും, ദുരന്തനിവാരണത്തിനും എന്ന് പത്രമാദ്ധ്യമങ്ങളില്‍ കൂടിയും, സോഷ്യല്‍ മീഡിയകളില്‍ കൂടിയും പരസ്യം നല്‍കി വ്യക്തികളില്‍ നിന്നും, സംഘടനകളില്‍ നിന്നും, സ്ഥാപനങ്ങളില്‍ നിന്നും പിരിച്ചെടുത്ത പണം ഈയാവശ്യത്തിനായി വിനിയോഗിക്കാതെ മുപ്പത്തിനായിരത്തില്‍ അധികം പൗണ്ട് ഇപ്പോഴും കൈവശം വച്ചിരിക്കുന്നത് ദുര്‍വ്യയം ചെയ്യപ്പെടാനുള്ള സാദ്ധ്യത മുന്നില്‍ കാണുന്നു. കേരളത്തില്‍ വീണ്ടും പ്രളയവും,  കെടുതികളും വന്നിട്ടും വാഗ്ദാനം ചെയ്ത വികസനപ്രവര്‍ത്തനങ്ങള്‍ നടത്താത്തത് യുക്മ ചാരിറ്റി ഫൗണ്ടേഷന്റെയും അതിലൂടെ യുക്മ എന്ന മഹാ പ്രസ്ഥാനത്തിന്റെയും വിശ്വാസ്യത തകര്‍ക്കുമെന്നും ആശങ്കപ്പെടുന്നു.

 

യു കെ യില്‍ ഈ യുക്മ നാഷണല്‍ കമ്മിറ്റി അധികാരമേറ്റെടുത്തതിനും യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ ട്രസ്റ്റീ ബോര്‍ഡ് പുനര്‍നിര്‍ണ്ണയം ചെയ്തതിനും ശേഷം ഉണ്ടായ കെടുതികളില്‍ അംഗ അസ്സോസിയേഷനുകള്‍ക്കോ യു കെ യിലെ ജനങ്ങള്‍ക്കോ ഉപകാരപ്പെടുന്ന തരത്തിലുള്ള യാതൊരുവിധ പ്രവര്‍ത്തനങ്ങളിലും ചാരിറ്റി ഫൗണ്ടേഷന്‍ ഏര്‍പ്പെട്ടിട്ടില്ല എന്നത് ആശ്ചര്യമുളവാക്കുന്നു.മലയാളികള്‍ മരണമടഞ്ഞപ്പോള്‍ പത്രത്തിലൂടെ ആദരാഞ്ജലികള്‍ മുഴക്കിയതല്ലാതെ,  മറ്റൊന്നും ചെയ്യാതെ അവരുടെ അസ്സോസിയേഷനുകളെ മറ്റ് ചാരിറ്റികളിലേക്ക് തള്ളിവിടുകയോ, സ്വന്തമായി സോഷ്യല്‍ മീഡിയ കാമ്പയിനിലൂടെ പണം സ്വരൂപിക്കാനോ ഉള്ള അവരമുണ്ടാക്കുകയാണ് ചെയ്തത് എന്നത് ലജ്ജിപ്പിക്കുന്നു.

ഇക്കാരണങ്ങള്‍ കൊണ്ട് യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ ട്രസ്റ്റിനെ സംരക്ഷിക്കണമെന്ന ആവശ്യവുമായി Action Council to Save UUKMA Chartiy Foundation Trust എന്ന പേരില്‍ ചാരിറ്റി ഫൗണ്ടേഷന്റെ വെര്‍ജിന്‍ മണി ലിങ്ക് വഴി പണം സംഭാവന ചെയ്ത അഭ്യുദയകാംക്ഷികള്‍ ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച വിവരം യുക്മ നാഷണല്‍ കമ്മിറ്റിയെ അറിയിക്കാന്‍ താങ്കളെ ചുമതലപ്പെടുത്തുന്നു.

ഇപ്പോഴത്തെ യുക്മ നാഷണല്‍ കമ്മിറ്റിയും ചാരിറ്റി ട്രസ്റ്റീ ബോര്‍ഡും, വ്യക്തവും, യുക്തിസഹവുമായ കാരണങ്ങള്‍ കാണിക്കാതെ മുന്‍ ചാരിറ്റി ട്രസ്റ്റീ ബോര്‍ഡ് തുടര്‍ന്നുപോന്ന പ്രവര്‍ത്തനങ്ങളില്‍ പിന്തുടര്‍ച്ച നടത്താത്തത് കുറ്റകരമായ അനാസ്ഥയും യുക്മയെ അപകീര്‍ത്തിപ്പെടുത്താനും ശുഷ്‌കപ്പെടുത്താനുമാണെന്ന് ബോദ്ധ്യപ്പെട്ടിരിക്കുന്നതിനാല്‍ ഈ കത്ത് ഇമെയിലായി അയക്കുന്ന ഇന്നേദിവസം മുതല്‍ 14 ദിവസത്തിനകം വാഗ്ദാനപ്രകാരം അര്‍ഹരായവര്‍ക്ക് വീട് വച്ചുകൊടുക്കാനും മറ്റു ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുമായി ശേഖരിച്ച ഫണ്ട് വിനിയോഗിക്കുകയും, നിരുത്തരവാദപരമായ പെരുമാറ്റം കൊണ്ട് യുക്മയുടെ വിശ്വാസ്യതക്ക് കളങ്കമുണ്ടാക്കിയ ട്രസ്റ്റീ ബോര്‍ഡംഗങ്ങളുടെ മേല്‍ നടപടി എടുക്കുകയും ചെയ്യാത്ത പക്ഷം ചാരിറ്റി കമ്മീഷന് രേഖാമൂലം പരാതി നല്‍കുന്നതാണ് എന്ന് ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു.

താങ്കള്‍ക്ക് ഈ കത്തയച്ച വിവരം പത്രവാര്‍ത്തയായി പ്രസിദ്ധീകരിക്കുന്നതും, സോഷ്യല്‍ മീഡിയയില്‍ കാമ്പയിന്‍ നടത്തി സംഭാവന നല്‍കിയ അഭ്യുദയകാംക്ഷികളെ നിരുത്തരവാദപരമായ പെരുമാറ്റങ്ങള്‍ ബോദ്ധ്യപ്പെടുത്തുന്നതും, അറിയിച്ച ആവശ്യത്തിന് വിനിയോഗിക്കാത്ത തുകയില്‍ നിന്ന് അവരവര്‍ സംഭാവന ചെയ്ത തുക ചാരിറ്റി കമ്മീഷന്‍ മുഖേന തിരികെ വാങ്ങിക്കുന്നതിന് പ്രോത്സാഹിപ്പിക്കുന്നതുമാണ് 

 

 




കൂടുതല്‍വാര്‍ത്തകള്‍.