CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 35 Minutes 30 Seconds Ago
Breaking Now

കുട്ടിയെ എടുത്തത് എന്നില്‍ ഒരച്ഛന്‍ ഉള്ളതിനാല്‍; നല്ല മനസുള്ള എല്ലാവര്‍ക്കും എന്നെ ഇഷ്ടം; എംഎല്‍എയെയും കണ്ടുകിട്ടിയെന്നുള്ള ട്രോളുകള്‍ക്ക് മറുപടിയുമായി മുകേഷ്

ഓയൂര്‍ മരുതമണ്‍പള്ളിയില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയശേഷം കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ആറു വയസ്സുകാരി അബിഗേല്‍ സാറ റെജിക്കൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതല്‍ ഉണ്ടായ വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും മറുപടിയുമായി കൊല്ലം എംഎല്‍എ എം മുകേഷ്. കാണാതായ അബിഗേലിനെയും കൊല്ലം എംഎല്‍എയെയും കണ്ടുകിട്ടി' എന്ന തരത്തില്‍ ട്രോളുകള്‍ ഇറങ്ങിയിരുന്നു. 'നമ്മുടെ മോള്‍' എന്ന തലക്കെട്ടോടെയാണ് മുകേഷ് ചിത്രം പങ്കുവച്ചത്. കുട്ടിയെ എടുത്തത് തന്നില്‍ ഒരച്ഛന്‍ ഉള്ളതിനാലാണെന്ന് മുകേഷ് വ്യക്തമാക്കി.

പിന്നെ എംഎല്‍എ എന്ന നിലയില്‍ എന്റെ നാട്ടുകാര്‍ക്ക് എന്നെ ബോധിച്ചതു കൊണ്ടാണല്ലോ രണ്ടാമതും ഞാന്‍ എംഎല്‍എ ആയത്. എന്നെ കാണാനില്ല എന്നുള്ള നാടകം ഏഴു വര്‍ഷം മുന്‍പ് അവതരിപ്പിച്ചതാണ്. അതിന് അന്നു ഞാന്‍ നല്ല മറുപടിയും നല്‍കിയതാണ്. ചുരുക്കിപ്പറഞ്ഞാല്‍'കള്ളനു കള്ളവിചാരവും ദുഷ്ടനു ദുഷ്ട വിചാരവും' ചീറ്റിപ്പോയ നാടകക്കാരോട് പറയാനുള്ളത്, എന്നെക്കൊണ്ട് ഒന്നും പറയിക്കരുത്.

എന്റെ ശ്രദ്ധ മുഴുവന്‍ എന്റെ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് ഇനിയും എന്തെല്ലാം ചെയ്തുകൊടുക്കാന്‍ കഴിയുമെന്നുള്ളതാണ്. പൊന്നുമോളെ കണ്ടെത്താന്‍ വിശ്രമമില്ലാതെ പണിയെടുത്ത കേരള പൊലീസിന് അഭിനന്ദനങ്ങളെന്ന് മുകേഷ് ഫേസബുക്കില്‍ കുറിച്ചു.

മുകേഷിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

ഒരു ദിവസം മുഴുവന്‍ കേരളക്കരയെ ആകെ കണ്ണീരില്‍ ആക്കിയ അബിഗേല്‍ സാറ റെജി എന്ന മോളെ കണ്ടെത്തിയതറിഞ്ഞ് ഞാന്‍ അപ്പോള്‍ത്തന്നെ കൊല്ലം എആര്‍ ക്യാംപില്‍ എത്തുമ്പോള്‍ ചുറ്റിനും അപരിചിതരുടെ മുന്നില്‍ ചെറിയ ഭയത്തോടു കൂടി ഇരിക്കുകയായിരുന്ന കുഞ്ഞ് എന്നെ കണ്ടതും ചെറുതായൊന്നു മന്ദഹസിച്ചു.

അപ്പോള്‍ പ്രിയ സുഹൃത്ത് ഗണേഷ് കുമാര്‍ എംഎല്‍എ കുഞ്ഞിനോടു ചോദിച്ചു, ഈ മാമനെ അറിയുമോ….?

ചെറിയ ചിരിയോടുകൂടി മോളുടെ മറുപടി; അറിയാം.

എങ്ങനെ അറിയാം…?

ടിവിയിലും സിനിമയിലും എല്ലാം കണ്ടിട്ടുണ്ട്. അതു കേട്ടതും ഒരച്ഛന്റെ ഹൃദയം കൂടിയുള്ള എനിക്ക് മോളെ വാരിപ്പുണരണമെന്നു തോന്നി. അതാണ് എടുത്തു കയ്യില്‍ വച്ചത്.

ആമോളുടെ മുഖത്തേക്ക് നിങ്ങള്‍ സൂക്ഷിച്ചു നോക്കൂ. അവിടെ നിങ്ങള്‍ക്കു ഭയം കാണാന്‍ കഴിയില്ല… അത് ഈ മോള്‍ക്ക് മാത്രമല്ല. നല്ല മനസ്സുള്ള എല്ലാവര്‍ക്കും എന്നെ ഇഷ്ടമാണ്. അതില്‍ പ്രായമില്ല. എന്റെ സ്ഥാനം ലോക മലയാളികളുടെ ഹൃദയത്തിലാണ്. അവരുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെ അവരെന്നെ സ്‌നേഹിക്കുന്നു. മഹാദേവനായും ഗോപാലകൃഷ്ണനായും രാമഭദ്രനായുമൊക്കെ ഞാന്‍ അവരുടെ മനസ്സിലുണ്ട്.

പിന്നെ എംഎല്‍എ എന്ന നിലയില്‍ എന്റെ നാട്ടുകാര്‍ക്ക് എന്നെ ബോധിച്ചതു കൊണ്ടാണല്ലോ രണ്ടാമതും ഞാന്‍ എംഎല്‍എ ആയത്. എന്നെ കാണാനില്ല എന്നുള്ള നാടകം ഏഴു വര്‍ഷം മുന്‍പ് അവതരിപ്പിച്ചതാണ്. അതിന് അന്നു ഞാന്‍ നല്ല മറുപടിയും നല്‍കിയതാണ്. ചുരുക്കിപ്പറഞ്ഞാല്‍'കള്ളനു കള്ളവിചാരവും ദുഷ്ടനു ദുഷ്ട വിചാരവും' ചീറ്റിപ്പോയ നാടകക്കാരോട് പറയാനുള്ളത്, എന്നെക്കൊണ്ട് ഒന്നും പറയിക്കരുത്.

എന്റെ ശ്രദ്ധ മുഴുവന്‍ എന്റെ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് ഇനിയും എന്തെല്ലാം ചെയ്തുകൊടുക്കാന്‍ കഴിയുമെന്നുള്ളതാണ്. പൊന്നുമോളെ കണ്ടെത്താന്‍ വിശ്രമമില്ലാതെ പണിയെടുത്ത കേരള പൊലീസിന് അഭിനന്ദനങ്ങള്‍.

 




കൂടുതല്‍വാര്‍ത്തകള്‍.