CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Minutes 50 Seconds Ago
Breaking Now

മേയര്‍ ഡ്രൈവര്‍ തര്‍ക്കം: സാഹചര്യ തെളിവുകള്‍ തേടി പൊലീസ്; സംഭവം പുനരാവിഷ്‌കരിച്ച് പരിശോധന

മേയര്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ നേരത്തെ മേയര്‍ ആര്യാ രാജേന്ദ്രന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു.

മേയര്‍ ഡ്രൈവര്‍ തര്‍ക്കത്തില്‍ സാഹചര്യ തെളിവുകള്‍ തേടി പൊലീസ്. ഇതിനായി സംഭവം പുനരാവിഷ്‌കരിച്ച് അന്വേഷണ സംഘം പരിശോധന നടത്തി. ബസ്സും കാറും ഓടിച്ച് പോലീസ് പരിശോധന നടത്തി. ബസ്സിലെ ഡ്രൈവര്‍ ആംഗ്യം കാണിച്ചാല്‍ മുന്നില്‍ പോകുന്ന വാഹനത്തിലെ യാത്രക്കാര്‍ക്ക് കാണാനാകുമെന്ന് പൊലീസ് വ്യക്തമാക്കി. യദു ലൈംഗിക ചേഷ്ട കാണിച്ചുവെന്ന മേയറുടെ പരാതിയിലാണ് പരിശോധന. ശനിയാഴ്ച രാത്രി പട്ടം പ്ലാമൂട് മുതല്‍ പി എം ജി വരെയാണ് സംഭവം പുനരാവിഷ്‌കരിക്കുന്ന പരിശോധന നടന്നത്.

മേയര്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ നേരത്തെ മേയര്‍ ആര്യാ രാജേന്ദ്രന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് മേയര്‍ നേരിട്ടെത്തി മൊഴി നല്‍കിയത്. ഡ്രൈവര്‍ യദു ലൈംഗികചേഷ്ട കാണിച്ചുവെന്ന മേയറുടെ പരാതിയിലെടുത്ത കേസിലായിരുന്നു രഹസ്യമൊഴി നല്‍കിയത്.

ലൈംഗിക ചേഷ്ടയോടെ ആക്ഷന്‍ കാണിച്ചതിന് പിന്നാലെയാണ് കെഎസ്ആര്‍ടിസി ബസ് തടഞ്ഞതും ഡ്രൈവറുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതെന്നും മേയര്‍ ആര്യാ രാജേന്ദ്രന്‍ സംഭവത്തിന് പിന്നാലെ പ്രതികരിച്ചിരുന്നു. 'പട്ടം പ്ലാമൂട് റോഡില്‍ യാത്ര ചെയ്യുമ്പോള്‍ ഇടതുഭാഗത്ത് കൂടി കെഎസ്ആര്‍ടിസി ബസ് ഓവര്‍ടേക്ക് ചെയ്ത് വരികയായിരുന്നു. ഞാനും സഹോദരനും അദ്ദേഹത്തിന്റെ ഭാര്യയുമായിരുന്നു കാറിന്റെ പിറകില്‍ ഉണ്ടായിരുന്നത്. ഗ്ലാസിലൂടെ തിരിഞ്ഞ് നോക്കുമ്പോള്‍ ഡ്രൈവര്‍ ലൈംഗിക ചേഷ്ട കാണിച്ചു. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഈവിധം പെരുമാറിയപ്പോള്‍ ആശങ്കപ്പെട്ടുപോയി. തുടര്‍ന്ന് പാളയത്തുവെച്ചാണ് കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവറുമായി സംസാരിച്ചത്. വളരെ മോശമായാണ് അദ്ദേഹം പെരുമാറിയതെന്നാ'യിരുന്നു ആര്യാ രാജേന്ദ്രന്‍ സംഭവത്തെക്കുറിച്ച് വിശദീകരിച്ചിരുന്നത്.

മേയര്‍ പരാതിയില്‍ പറഞ്ഞിരിക്കുന്നത് പോലെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ലൈംഗികചേഷ്ട കാണിച്ചാല്‍ കാറിലിരുന്ന് കാണാന്‍ സാധിക്കുമോയെന്ന നിര്‍ണ്ണായക പരിശോധനയാണ് സംഭവം പുനരാവിഷ്‌കരിച്ച് പൊലീസ് നടത്തിയിരിക്കുന്നത്. ബസിലെ സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് നഷ്ടമായ പശ്ചാത്തലത്തില്‍ മേയറുടെ ആരോപണം തെളിയിക്കാന്‍ കഴിയുന്ന തെളിവുകളോ സാക്ഷിമൊഴികളോ ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല.

 




കൂടുതല്‍വാര്‍ത്തകള്‍.