CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 22 Minutes 29 Seconds Ago
Breaking Now

മുന്‍ സിവിക് മേയര്‍ ഡോ. ഓമനയുടെ ഭര്‍ത്താവ്, ഗംഗാധരന് പൗരാവലി ലണ്ടനില്‍ യാത്രാമൊഴിയേകി; ന്യൂഹാം ദര്‍ശിച്ചത് വികാരനിര്‍ഭരമായ വിടവാങ്ങല്‍

ന്യൂഹാം: ന്യൂഹാം കൗണ്‍സില്‍ മുന്‍ സിവിക്ക് മേയറും, കൗണ്‍സിലറും, പ്രശസ്ത എഴുത്തുകാരിയും, സാമൂഹ്യപ്രവര്‍ത്തകയും, രാഷ്ട്രീയ പ്രവര്‍ത്തകയുമായ ഡോ.ഓമന ഗംഗാധരന്റെ ദിവംഗതനായ ഭര്‍ത്താവ് ഗംഗാധരന് ലണ്ടനില്‍ പൗരാവലി ആദരാര്‍ച്ചനയും,അശ്രുപൂജകളും ചാലിച്ച യാത്രാമൊഴിയേകി. കുടുംബാംഗങ്ങളും, സുഹൃത്തുക്കള്‍ക്കുമൊപ്പം രാഷ്ട്രീയ-സാമൂഹ്യ-സാമുദായിക മേഖലകളില്‍ നിന്നുമുള്ള നിരവധി പ്രമുഖര്‍ അന്ത്യോപചാര കര്‍മ്മങ്ങളിലും, അനുസ്മരണ ചടങ്ങിലും പങ്കു ചേര്‍ന്നു. ഉള്ളില്‍ തളം കെട്ടിനിന്ന ദുംഖം നിയന്ത്രണം വിട്ട ഡോ. ഓമനയുടെ വിങ്ങലും, മക്കളുടെ ഈറനണിഞ്ഞ വദനങ്ങളും ഹാളില്‍ കൂടിയവരില്‍ വേദന പരത്തി.  

ഈസ്റ്റ്ഹാം എം പി സ്റ്റീഫന്‍ ടിംസ് ( മന്ത്രി,വര്‍ക്ക്‌സ് ആന്‍ഡ് പെന്‍ഷന്‍സ് ), ന്യൂഹാം കൗണ്‍സില്‍ സിവിക് മേയര്‍ രോഹിമ റഹ്‌മാന്‍, ന്യൂഹാം കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് മേയര്‍ റുഖ്‌സാന ഫിയാസ് ( ലണ്ടനിലെ നാലു കൗണ്‍സിലുകളില്‍ മാത്രമുള്ള ഇലക്ടഡ് മേയര്‍), സുരേഷ് ധര്‍മജ (പ്രസിഡണ്ട്, ശ്രീനാരാണ ഗുരു മിഷന്‍), ബൈജു പാലക്കല്‍ (ചെയര്‍, ശിവഗിരി ആശ്രമം), സുബാഷ് സദാശിവന്‍ (മുന്‍ ചെയര്‍ & സെക്രട്ടറി, ശ്രീനാരായണ ഗുരു മിഷന്‍) അടക്കം നിരവധി പ്രമുഖ വ്യക്തികള്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തി.

''രാഷ്ട്രീയത്തിലും വ്യക്തിബന്ധത്തിലും വലിയൊരു കൈത്താങ്ങാണ് നഷ്ടപ്പെട്ടതെന്നു'' മന്ത്രി സ്റ്റീഫന്‍ ടിംസ് എംപി തന്റെ അനുസ്മരണ സന്ദേശത്തില്‍ ഓര്‍മ്മിച്ചു. ലണ്ടന്‍ ന്യൂഹാമിലെ ശ്രീ മുരുകന്‍ ക്ഷേത്ര ഭാരവാഹികള്‍ മൃതദേഹത്തില്‍ ആദരസൂചമായി പുഷ്പമാല ചാര്‍ത്തുകയും, കോടി അണിയിക്കുകയും ചെയ്തു. ബ്രഹ്‌മശ്രീ സ്വാമി സച്ചിദാനന്ദ (പ്രസിഡണ്ട്,ശിവഗിരി മുട്ട്) തന്റെ ശബ്ദ സന്ദേശത്തില്‍ 'ഗംഗാധരന്റെ ആത്മാവ് ഗുരുദേവ ചൈതന്യത്തില്‍ ലയിക്കട്ടെ' എന്ന് ആശംസിച്ചുകൊണ്ട് പ്രാര്‍ത്ഥനയും നേര്‍ന്നു സംസാരിച്ചു.

ഡോ. ഓമന ഗംഗാധരന്റെ കഥയെ ആസ്പദമാക്കി സിനിമയാക്കിയ മണിവത്തൂരിലെ ആയിരം ശിവരാത്രികളിലെ 'നെറ്റിയില്‍ പൂവുള്ള  സ്വര്‍ണ്ണ ചിറകുള്ള പക്ഷി' എന്ന അനശ്വരഗാനമടക്കം ഓര്‍മ്മ ചെപ്പില്‍ നിന്നുമെടുത്ത അനര്‍ഘ നിമിഷങ്ങളിലെ നിരവധി ഫോട്ടോകളും സമ്മാനിച്ച മധുര മുഹൂര്‍ത്തങ്ങള്‍ വേദിയെ  വികാരസാന്ദ്രമാക്കി. ഡോ. ഓമന ചെയര്‍ ആയ ബ്രിട്ടീഷ് ഏഷ്യന്‍ വിമന്‍സ് നെറ്റ് വര്‍ക്കിനെ പ്രതിനിധീകരിച്ച് നിഷ്യ അനുശോചന യോഗത്തില്‍ നന്ദി പ്രകാശിപ്പിച്ചു.

ന്യൂഹാം മാനര്‍ പാര്‍ക്കിലെ ട്രിനിറ്റി ഹാളില്‍ വെച്ച് ഹിന്ദുമതാചാര പ്രകാരം മലയാളത്തിലും തമിഴിലും നടന്ന മരണാനന്തര കര്‍മ്മങ്ങള്‍ക്കു പൂജാരി മുരുകാനന്ദന്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് സിറ്റി ഓഫ് ലണ്ടന്‍ ശ്മശാനത്തിലേക്ക് മൃതദേഹം എത്തിച്ച് അവിടെ ദഹന കര്‍മ്മം നടത്തി. അന്ത്യോപചാര കര്‍മ്മത്തില്‍ സാക്ഷ്യം വഹിക്കുവാന്‍ വന്‍ ജനാവലിയാണ്  എത്തിയത്.

കഴിഞ്ഞ മാസം ഫെബ്രുവരി 12 ന് ലണ്ടനിലെ ന്യൂഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കവെയാണ് ഗംഗാധരന്‍ നിര്യാതനാവുന്നത്. ഫെബ്രുവരി 27 ന് ന്യൂഹാമിലെ  സ്ട്രാറ്റ്‌ഫോര്‍ഡ് ടൗണ്‍ ഹാളില്‍ ചേര്‍ന്ന ഫുള്‍ബഞ്ച് കൗണ്‍സില്‍ യോഗത്തില്‍ വെച്ച് പരേതനോടുള്ള ആദരസൂചകമായി അനുശോചനം രേഖപ്പെടുത്തുകയും, ഒരു മിനിറ്റ് മൗന പ്രാര്‍ത്ഥന അര്‍പ്പിക്കുകയും ചെയ്തിരുന്നു.

ഗംഗാധരന്‍ സിങ്കപ്പൂരില്‍ നിന്നുമാണ് ലണ്ടനില്‍ എത്തുന്നത്. നാലു പതിറ്റാണ്ടിലേറെയായി ലണ്ടനില്‍ ട്രേഡ് യൂണിയന്‍ രംഗത്തും, സാമൂഹ്യ രംഗത്തും സജീവമായിരുന്ന ഗംഗാധരന്‍ ലണ്ടനില്‍ ശ്രീനാരായണ ഗുരു മിഷന്‍ സ്ഥാപകരിലൊരാളും, പ്രസ്ഥാനത്തിനായി നിരവധിയായ സംഭാവനകള്‍ നല്കിയിട്ടുമുള്ള വ്യക്തിയാണ്.

ചെറു പ്രായത്തില്‍ തന്നെ സിംഗപ്പൂരിലേക്ക് കുടിയേറിയ ഗംഗാധരന്‍ അവിടെ തന്റെ വിദ്യാഭ്യാസ കാലഘട്ടത്തില്‍ ബോയ്‌സ് സ്‌കൗട്ടില്‍  സജീവമായിരുന്നു. ലണ്ടനില്‍ വന്നശേഷവും സ്‌കൗട്ടിനു  പ്രോത്സാഹനം നല്‍കിപ്പോന്നിരുന്ന ഗംഗാധരന്‍ തന്റെ മരണാന്തര കര്‍മ്മങ്ങളില്‍ പൂക്കള്‍ക്കും, റീത്തുകള്‍ക്കും പകരം ന്യൂഹാം സ്‌കൗട്ട്‌സ്, ഡിമെന്‍ഷ്യാ യു കെ എന്നീ പ്രസ്ഥാനങ്ങള്‍ക്കായി  സ്വരൂപിക്കുന്ന ചാരിറ്റി ഫണ്ടിലേക്ക് സംഭാവന നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ലണ്ടനില്‍ വെച്ചു നടന്ന സ്‌കൗട്ടിന്റെ നൂറാം വാര്‍ഷികത്തില്‍ അതിഥി ആയും പങ്കുചേരുവാന്‍ ഗംഗാധരന് അവസരം ലഭിച്ചിരുന്നു.

ആലപ്പുഴ കൊമ്മാടി വെളിയില്‍ വീട്ടില്‍ പരേതരായ മാധവന്റെയും കാര്‍ത്ത്യായനി അമ്മയുടെയും മകനാണ് ഗംഗാധരന്‍. ഭാര്യ ഡോ. ഓമന ഗംഗാധരന്‍, ചങ്ങനാശ്ശേരി സായി കൈലാസ് കുടുംബാംഗമാണ്. (ഗംഗ കൈലാസ്, 158A ,ലാതാം റോഡ്, E6 2DY, ലണ്ടന്‍). കാര്‍ത്തിക , കണ്ണന്‍ ഗംഗാധരന്‍ എന്നിവര്‍ മക്കളാണ്. ഡോ. സൂരജ് മരുമകനും, അഡ്വ. അതുല്‍ സൂരജ് ചെറുമകനുമാണ്.

അന്ത്യോപചാര കര്‍മ്മങ്ങള്‍ക്ക് ശേഷം ബ്‌ളാക്ക് ഹാള്‍ സ്വാമി നാരായണ സ്‌പോര്‍ട്‌സ് സെന്ററില്‍ ക്രമീകരിച്ചിരുന്ന സ്‌നേഹ സല്‍ക്കാരത്തില്‍ ഏവരും പങ്കു ചേരുകയും ദുംഖാര്‍ത്തരായ ഡോ. ഓമനയോടും കുടുംബാംഗങ്ങളുമായി സംസാരിച്ചും, സാന്ത്വനം പകര്‍ന്നുമാണ് തിരിച്ച് പോയത്.

ഗിരി വിദ്യാധരന്‍ (ഗുരുമിഷന്‍ യു കെ) ശ്രീനാരായണ ഗുരു രചിച്ച ദൈവ ദശകം ആലപിച്ചൂ പ്രാര്‍ത്ഥിച്ചു കൊണ്ടാണ് ക്രിമറ്റോറിയത്തിലെ മരണാനന്തര കര്‍മ്മങ്ങള്‍ ആരംഭിച്ചത്.ദേവാസന സായി 'ഹരിവരാസനം' പാടിക്കൊണ്ട് പ്രാര്‍ത്ഥനാപൂര്‍വ്വം ആത്മാവിനു നിത്യശാന്തി നേര്‍ന്ന് അനുശോചന യോഗ നടപടികള്‍ക്ക് പരിസമാപ്തിയായി. 

Appachan Kannanchira

 

 




കൂടുതല്‍വാര്‍ത്തകള്‍.