ഒരു യുദ്ധമുണ്ടായാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തീര്‍ന്നുപോകുന്ന ആയുധശേഷി മാത്രമാണ് ബ്രിട്ടന്റെ പക്കലുള്ളതെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത പുറത്തുവന്നിരുന്നു. നൂതനമായ യുദ്ധരീതികള്‍ക്ക് അനുസൃതമായ ആയുധങ്ങള്‍ രാജ്യത്തിന്റെ കൈവശമില്ലെന്നും സൈനിക വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഇതോടെ ശീതകാല യുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിരോധ വികസനത്തിന് കളമൊരുക്കുകയാണ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍.
ചരിത്രത്തില്‍ ആദ്യമായി ബ്രിട്ടീഷ് ഫൈറ്റര്‍ ജെറ്റുകള്‍ ആണവായുധങ്ങള്‍ വഹിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തന്ത്രപരമായ ആണവായുധങ്ങള്‍ പ്രയോഗിക്കാന്‍ ശേഷിയുള്ള നിരവധി ഫൈറ്റര്‍ ജെറ്റുകള്‍ വാങ്ങാനാണ് സ്റ്റാര്‍മര്‍ ആലോചിക്കുന്നത്. പരമ്പരാഗത ആണവായുധങ്ങള്‍ക്ക് പകരം ഗ്രാവിറ്റി ബോംബുകള്‍ വിക്ഷേപിക്കാന്‍ കഴിയുന്ന യുഎസ് ഫൈറ്റര്‍ ജെറ്റുകള്‍ വാങ്ങാനാണ് പ്രതിരോധ സെക്രട്ടറി ജോണ്‍ ഹീലിയും, അഡ്മിറല്‍ ടോണി റാഡാകിനും തമ്മിലുള്ള ചര്‍ച്ചകളില്‍ ആലോചന ഉയര്‍ന്നിരിക്കുന്നത്.
തീരുമാനത്തിന് പ്രധാനമന്ത്രിയുടെ പിന്തുണ ലഭിച്ചതായും, പെന്റഗണുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായും ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തിങ്കളാഴ്ച സുപ്രധാനമായ ഡിഫന്‍സ് റിവ്യൂ പുറത്തുവിടാന്‍ ഒരുങ്ങവെയാണ് ഈ നീക്കങ്ങള്‍. ആണവ പ്രതിരോധത്തിന് പുറമെ നാറ്റോയ്ക്കുള്ള സംഭാവന ഉയര്‍ത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇത്.
ഇതോടൊപ്പം ആറ് പുതിയ ആയുധ ഫാക്ടറികള്‍ കൂടി യുകെ നിര്‍മ്മിക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ആയുധങ്ങള്‍ ഏത് സമയത്തും ലഭിക്കാവുന്ന തരത്തിലാക്കി മാറ്റാനാണ് ഈ ഫണ്ട് നല്‍കുകയെന്ന് ഡിഫന്‍സ് സെക്രട്ടറി പറഞ്ഞു. 7000 യുകെ നിര്‍മ്മിത ലോംഗ് റേഞ്ച് ആയുധങ്ങളും ഇതിലൂടെ ലഭിക്കും. റഷ്യ ഉള്‍പ്പെടെ ഉയര്‍ത്തുന്ന അപകടം വ്യാപകമാകുന്ന ഘട്ടത്തിലാണ് ബ്രിട്ടന്‍ പ്രതിരോധ റിവ്യൂ നടത്തുന്നത്.