ഒരു വിദേശ പൗരനെങ്കിലും വീട്ടിലുള്ള കുടുംബങ്ങള്‍ക്ക് ബെനഫിറ്റ് ക്ലെയിമായി ഗവണ്‍മെന്റ് 1 ബില്ല്യണ്‍ പൗണ്ടിലേറെ പ്രതിമാസ ചെലവ് വരുത്തുന്നതായി കണക്ക്. വീട്ടില്‍ ഒരു വിദേശ പൗരനെങ്കിലുമുള്ള കുടുംബങ്ങള്‍ക്കാണ് ഈ വര്‍ഷം മാര്‍ച്ച വരെ 941 മില്ല്യണ്‍ പൗണ്ട് ബെനഫിറ്റ് ഇനത്തില്‍ നല്‍കിയത്. വര്‍ഷാവര്‍ഷ കണക്കുകള്‍ പ്രകാരം 461 മില്ല്യണ്‍ പൗണ്ടാണ് വര്‍ദ്ധനവെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.
യൂണിവേഴ്‌സല്‍ ക്രെഡിറ്റ് പേയ്‌മെന്റ് ഇനത്തില്‍ വരുന്ന ചെലവിന്റെ ഒരു ഭാഗത്തെ പ്രതിനിധകരിക്കുന്ന ഈ ചെലവ് ഗവണ്‍മെന്റ് നടപ്പാക്കിയ വിന്റര്‍ ഫ്യൂവല്‍ പേയ്‌മെന്റ് വെട്ടിക്കുറയ്ക്കല്‍ വഴിയുള്ള 1.4 ബില്ല്യണ്‍ പൗണ്ട് ലാഭം അപ്രസക്തമാക്കുകയും ചെയ്യുന്നു. ബ്രിട്ടനില്‍ കൂടുതല്‍ ആളുകള്‍ക്ക് അഭയാര്‍ത്ഥിത്വം ലഭിക്കുന്നതിന്റെ സൂചനയാണ് ഈ വര്‍ദ്ധനവെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
വിദേശികള്‍ക്ക് രാജ്യത്ത് ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ അല്ലെങ്കില്‍ അഭയാര്‍ത്ഥി പദവി അംഗീകരിക്കപ്പെട്ടാല്‍ ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് തുല്യമായ തോതില്‍ യൂണിവേഴ്‌സല്‍ ക്രെഡിറ്റും, മറ്റ് ആനുകൂല്യങ്ങള്‍ക്കും യോഗ്യതയുണ്ട്. കുടിയേറ്റക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കാനും, അടിയന്തര മാറ്റങ്ങള്‍ വരുത്താനും കഴിഞ്ഞ ആഴ്ച ഉപപ്രധാനമന്ത്രി ആഞ്ചെല റെയ്‌നര്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിനോട് ആവശ്യപ്പെട്ടിരുന്നു.
കൂടാതെ കുടിയേറ്റക്കാര്‍ക്ക് യൂണിവേഴ്‌സല്‍ ക്രെഡിറ്റ് ലഭിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാക്കി മാറ്റണമെന്നാണ് നിര്‍ദ്ദേശങ്ങളില്‍ ആവശ്യപ്പെട്ടിരുന്നത്. എന്‍എച്ച്എസ് ഉപയോഗിക്കാനായി കുടിയേറ്റക്കാര്‍ അടയ്ക്കുന്ന ഫീസ് വര്‍ദ്ധിപ്പിക്കാനും റെയ്‌നര്‍ നിര്‍ദ്ദേശം മുന്നോട്ടുവെച്ചു.
നിലവിലെ നയങ്ങള്‍ 2015-ല്‍ ടോറികള്‍ അവതരിപ്പിച്ചതാണ്. വിദേശികള്‍ക്ക് വര്‍ക്ക് വിസയ്ക്കായി അപേക്ഷിക്കുമ്പോള്‍ ഹെല്‍ത്ത്‌കെയറിനായി 1035 പൗണ്ടാണ് ഫീസ് ഈടാക്കുന്നത്. ഇത് വര്‍ദ്ധിപ്പിക്കണമെന്നാണ് റെയ്‌നറുടെ പക്ഷം. കൂടാതെ സ്റ്റേറ്റ് പെന്‍ഷനില്‍ ഉള്‍പ്പെടെ പരിമിതമായ പങ്കാളിത്തം മതിയെന്നും ഇവര്‍ പറയുന്നു.