ഗാസയിലെ കത്തോലിക്കാ ദേവാലയത്തിന് നേരെ ഇസ്രയേല്‍ ആക്രമണം. മൂന്ന് പേര്‍ കൊല്ലപ്പെട്ടു. പള്ളി വികാരി അടക്കം പത്തിലേറെ പേര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. വിടവാങ്ങിയ ഫ്രാന്‍സീസ് മാര്‍പ്പാപ്പ നിരന്തര സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന വൈദികനാണ് ഇസ്രയേല്‍ ആക്രമണത്തില്‍ പരിക്കേറ്റത്. ഗാസയിലെ ഹോളി ഫാമിലി ദേവാലയത്തിന് നേരെയാണ് ഇസ്രയേല്‍ ആക്രമണം ഉണ്ടായത്. സംഭവത്തിന് പിന്നാലെ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ ഇസ്രയേല്‍ ഖേദപ്രകടനം നടത്തി. വ്യാഴാഴ്ച രാവിലെയുണ്ടായ ആക്രമണത്തില്‍ ആഴത്തില്‍ ഖേദിക്കുന്നതായും നിഷ്‌കളങ്കമായ ഓരോ മരണവും ദുരന്തമാണെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് കത്തോലിക്കാ ദേവാലയത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികരിച്ചത്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും ഇസ്രയേല്‍ വ്യക്തമാക്കി.
ആക്രമണത്തില്‍ ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ ഖേദം വ്യക്തമാക്കി. മാര്‍പ്പാപ്പയുടെ ആശ്വാസ വാക്കുകളോട് നെതന്യാഹുവിന്റെ ഓഫീസ് നന്ദി പ്രകടിപ്പിച്ചു. കത്തോലിക്കാ ദേവാലയത്തിന് നേരെയുണ്ടായ ആക്രമണം തെറ്റായി പോയിയെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി അമേരിക്കയുടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോടും വിശദമാക്കി. ആക്രമണത്തോട് അനുകൂലമായല്ല ട്രംപിന്റെ പ്രതികരണമെന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് വിശദമാക്കിയത്. ഇസ്രയേല്‍ സൈന്യവും ആക്രമണം അബദ്ധത്തിലുണ്ടായെന്നാണ് വിശദമാക്കുന്നത്. ഷെല്ലിന്റെ ഒരു ഭാഗം ചിതറി വീണുവെന്നാണ് ഇസ്രയേല്‍ സൈന്യം വിശദമാക്കുന്നത്.
പള്ളിയിലെ ശുചീകരണ തൊഴിലാളിയായ 60 വയസുകാരന്‍ സാദ് സലാമേ, ദേവാലയ പരിസരത്ത് ആക്രമണ സമയത്തുണ്ടായിരുന്ന 84കാരി ഫുമയ്യാ അയ്യാദ്, ഇവര്‍ക്കൊപ്പമുണ്ടായിരുന്ന 69 വയസ് പ്രായമുള്ള നജ്വ അബു ദാവൂദ് എന്നിവരാണ് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പള്ളി വികാരി ഗബ്രിയേല്‍ റോമെനല്ലിക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.