CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
46 Minutes 3 Seconds Ago
Breaking Now

15% താരിഫില്‍ ജപ്പാനുമായി വ്യാപാര കരാര്‍ ഉറപ്പാക്കി അമേരിക്ക; ചരിത്രത്തിലെ ഏറ്റവും വലിയ കരാറിലാണ് ഒപ്പു വച്ചതെന്ന് ട്രംപ്

കരാറിനെക്കുറിച്ച് കൂടുതല്‍ വ്യക്തതയില്ല.

പകര ചുങ്കം ഒഴിവാക്കി കരാര്‍ ധാരണയിലെത്താന്‍ ട്രംപ് നല്‍കിയ അന്ത്യ ശാസനമായ ഓഗസ്റ്റ് 1 അടുത്തു വരുമ്പോള്‍ കൂടുതല്‍ രാജ്യങ്ങളുമായി ധാരണയിലെത്തിനുള്ള ശ്രമത്തിലാണ് അമേരിക്ക. കരാര്‍ ധാരണയാകാന്‍ ഒരു തവണ കൂടി സമയം അനുവദിച്ചിട്ടും കൂടുതല്‍ രാജ്യങ്ങള്‍ കരാറിലേക്കെത്തുന്നില്ലെങ്കില്‍ അത് നാണക്കേടാകുമെന്ന വിലയിരുത്തലിലാണ് അമേരിക്ക. ജപ്പാനുമായി കരാര്‍ ധാരണയായ വിവരം ട്രംപ് ട്രൂത്ത് സോഷ്യലിലൂടെയാണ് അറിയിച്ചത്. അമേരിക്കന്‍ ഓട്ടോമൊബൈല്‍ ഇറക്കുമതിക്കും കാര്‍ഷിക ഇറക്കുമതിക്കും ജപ്പാന്‍ തുറന്നുകൊടുക്കുമെന്ന് കരാറിലുണ്ടെന്നാണ് ട്രൂത്ത് സോഷ്യല്‍ പോസ്റ്റ്. അമേരിക്കയില്‍ 550 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം ജപ്പാന്‍ നടത്തുമെന്നും ട്രംപ് പറയുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര കരാറിലാണ് ഒപ്പുവച്ചതെന്നാണ് പോസ്റ്റ്. കരാറിനെക്കുറിച്ച് കൂടുതല്‍ വ്യക്തതയില്ല.

അലാസ്‌കയില്‍ നിന്ന് ദ്രവീകൃത പ്രകൃതി വാതകം കയറ്റുമതി ചെയ്യാന്‍ ജപ്പാനുമായി പ്രത്യേക കരാര്‍ ഒപ്പുവക്കുമെന്ന് റിപ്പബ്ലിക്കന്‍ പ്രതിനിധികളെ വൈറ്റ് ഹൗസില്‍ അഭിസംബോധന ചെയ്യവേ ട്രംപ് പറഞ്ഞു. വാര്‍ത്തയെത്തുടര്‍ന്ന് ടോക്യോ വിപണിയിലെ വ്യാപാരത്തുടക്കത്തില്‍ യെന്‍ മൂല്യത്തില്‍ ചാഞ്ചാട്ടം ഉണ്ടായി, ജാപ്പനീസ് ഓഹരികളും യുഎസ് ഇക്വിറ്റി ഫ്യൂച്ചറുകളും ഉയര്‍ന്നു. ഫിലിപ്പീന്‍സുമായി ഒരു കരാറിലെത്തിയതായി ട്രംപ് പ്രഖ്യാപിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ജപ്പാനുമായുള്ള കരാര്‍ വരുന്നത്. യൂറോപ്യന്‍ യൂണിയന്‍, ഇന്ത്യ എന്നിവയുള്‍പ്പെടെയുള്ള പ്രധാന സമ്പദ്വ്യവസ്ഥകളുമായി കരാര്‍ ചര്‍ച്ചകള്‍ തുടരുകയാണ്.

ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചര്‍ച്ചകളില്‍ വാഹന വ്യാപാരമായിരുന്നു പ്രതിസന്ധി. യുഎസ് ഫെഡറല്‍ മോട്ടോര്‍ വാഹന സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസൃതമായി നിര്‍മ്മിച്ച കാറുകള്‍ ഇറക്കുമതി ചെയ്യുകയെന്ന വ്യവസ്ഥ സ്വീകരിക്കാന്‍ ജപ്പാനെയും മറ്റ് രാജ്യങ്ങളെയും നിര്‍ബന്ധിക്കുന്നതിലൂടെ യുഎസ് സമ്മര്‍ദ്ദത്തിലാക്കുന്നുവെന്ന് വിമര്‍ശനമുണ്ട്. ഓട്ടോകള്‍ക്കും ഓട്ടോ പാര്‍ട്സുകള്‍ക്കും നിലവിലുള്ള ട്രംപിന്റെ 25% ലെവികളില്‍ നിന്ന് ഇളവുകള്‍ നല്‍കണമെന്ന് ജപ്പാനില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ ആവശ്യപ്പെടുന്നു.

ജപ്പാന്‍ ആസ്ഥാനമായുള്ള കാര്‍ കമ്പനികള്‍ അമേരിക്കയിലെ നിക്ഷേപത്തിന് വിപുലമായ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. സൗത്ത് കരോലിനയിലെ പുതിയ പ്ലാന്റില്‍ ഇസുസു മോട്ടോഴ്സ് ലിമിറ്റഡിന്റെ 280 മില്യണ്‍ ഡോളര്‍ നിക്ഷേപം, ഹൈബ്രിഡ് വാഹനങ്ങളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ടൊയോട്ട മോട്ടോര്‍ കോര്‍പ്പിന്റെ 88 മില്യണ്‍ ഡോളര്‍ നിക്ഷേപ വാഗ്ദാനം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. വിദേശ ഉല്‍പ്പാദനം യുഎസിലേക്ക് കൊണ്ടുവരാനുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമായി, അമേരിക്കന്‍ സൗകര്യങ്ങളില്‍ കാറുകള്‍ അസംബിള്‍ ചെയ്യുന്ന ഓട്ടോ കമ്പനികള്‍ക്ക് താരിഫ് ഇളവ് യുഎസ് വാഗ്ദാനം ചെയ്തിട്ടുണ്ട്.എട്ട് റൗണ്ട് ചര്‍ച്ചകള്‍ക്ക് ശേഷമാണ് കരാറിലെത്താനായത്.

 




കൂടുതല്‍വാര്‍ത്തകള്‍.