
















മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 24 കാരിയായ എംബിഎ വിദ്യാര്‍ത്ഥിനിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പീയൂഷ് ധമനോഡിയ, മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ യാതൊരു കുറ്റബോധവുമില്ലാതെയാണ് പെരുമാറിയത്. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവേ ഇയാള്‍ ചിരിച്ചുകൊണ്ട് കാര്യങ്ങളെ നിസാരവല്‍ക്കരിക്കുന്നത് ഞെട്ടലോടെയാണ് രാജ്യം കണ്ടത്.
'എന്തിനാണ് പെണ്‍കുട്ടിയെ കൊന്നത്?' എന്ന മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് 'ഒന്നും സംഭവിച്ചിട്ടില്ല, അത് വിട്ടേക്കൂ' എന്നായിരുന്നു ഇയാളുടെ മറുപടി. എന്തിനാണ് കൊലപ്പെടുത്തിയതെന്ന് ചോദിച്ചപ്പോള്‍ 'എല്ലാവരോടും ഞാന്‍ പറയും, അതിനുള്ള സമയം വരും' എന്ന് ഇയാള്‍ പുച്ഛത്തോടെ പറഞ്ഞു.
തന്റെ സഹപാഠിയും കാമുകിയുമായിരുന്ന പെണ്‍കുട്ടിക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്നാണ് പീയൂഷ് കൊലപാതകം നടത്തിയത്. വാക്കുതര്‍ക്കത്തിനൊടുവില്‍ ഇയാള്‍ പെണ്‍കുട്ടിയെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതി മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പോലീസ് പറഞ്ഞു. കൂടാതെ, മുംബൈയിലേക്ക് കടന്ന ഇയാള്‍ അവിടെ ദുര്‍മന്ത്രവാദ കര്‍മങ്ങള്‍ നടത്തിയതായും പെണ്‍കുട്ടിയുടെ ആത്മാവുമായി സംസാരിക്കാന്‍ ശ്രമിച്ചതായും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി അവരുടെ സ്വകാര്യ വീഡിയോകള്‍ കോളേജ് വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ ഇയാള്‍ പ്രചരിപ്പിക്കുകയും ചെയ്തു.
ഫെബ്രുവരി 13ന് പ്രതിയുടെ വാടകവീട്ടില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ഫെബ്രുവരി 14ന് മുംബൈയിലെ അന്ധേരിയില്‍ നിന്ന് ഇയാളെ പോലീസ് പിടികൂടി.