
















ബിഹാറില്‍ നടന്ന കൊലക്കേസില്‍ ഒന്നാം പ്രതിയായ 19കാരന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഒരു വര്‍ഷത്തിലേറെ ജയിലില്‍ കഴിഞ്ഞ ശേഷമാണ് കോളജ് വിദ്യാര്‍ഥിയായ സുധാന്‍ഷു കുമാറിന് ആശ്വാസം ലഭിച്ചത്.
2024 നവംബറിലായിരുന്നു കേസിന് ആധാരമായ സംഭവം. നവാഡ കൃഷക് കോളജിലെ 20കാരനായ ട്യൂട്ടറെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച് വിവിധ ഇടങ്ങളില്‍ ഉപേക്ഷിച്ചെന്നായിരുന്നു കേസ്. അന്വേഷണം പിന്നീട് ബി.എ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളായ സുധാന്‍ഷു കുമാറിലേക്കും സഹപാഠിയായ ഭവാനി കുമാരിയിലേക്കും എത്തി.
ഭവാനിയുമായി പ്രണയത്തിലായിരുന്ന സുധാന്‍ഷുവിന്, ട്യൂട്ടര്‍ പെണ്‍കുട്ടിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചതില്‍ അസ്വസ്ഥതയുണ്ടായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. ഭവാനിയുടെ പേരില്‍ സന്ദേശമയച്ച് യുവാവിനെ മുറിയിലേക്ക് വിളിച്ചുവരുത്തി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചുവെന്നുമാണ് അന്വേഷണ സംഘം പറയുന്നത്.
സഹപ്രതിയായ ഭവാനി കുമാരിക്ക് നേരത്തെ സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. അതേസമയം, ''കുറ്റസമ്മത മൊഴിയല്ലാതെ മറ്റ് ശക്തമായ തെളിവുകളില്ല'' എന്ന വാദം പരിഗണിച്ചാണ് സുധാന്‍ഷുവിനും ജാമ്യം അനുവദിച്ചതെന്ന് കോടതി വ്യക്തമാക്കി.