
















സമാധാനകരാറില്‍ ഒപ്പുവച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാനും. മുന്‍നിശ്ചയിച്ച പ്രകാരം ജനീവയില്‍ ഔദ്യോഗികമായി കരാറില്‍ ഒപ്പിടുന്ന ചടങ്ങ് ഉണ്ടാകില്ല. എന്നാല്‍ ട്രംപും ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മഗ് ഗാലിബഫും കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുറത്തുവന്ന കരാറിലെ വിവരങ്ങള്‍ അമേരിക്കന്‍ അധികൃതര്‍ സ്ഥിരീകരിച്ചു. കരാറില്‍ ഉറച്ചു നിന്നില്ലെങ്കില്‍ ഇറാനെ വീണ്ടും ആക്രമിക്കുമെന്നാണ് ജി-സെവന്‍ ഉച്ചകോടിയിലെ വാര്‍ത്താ സമ്മേളനത്തില്‍ ട്രംപിന്റെ ഭീഷണി.
ഡോണള്‍ഡ് ട്രംപും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനും ഒപ്പുവച്ച കരാറില്‍ പതിനാലിന നിര്‍ദേശങ്ങളാണ് ഉള്ളത്. ഇറാന്റെ മരവിപ്പിച്ച ആസ്തികള്‍ വിട്ടുനല്‍കും. ഹോര്‍മുസ് വഴിയുള്ള കപ്പല്‍ ഗതാഗതം പുനഃസ്ഥാപിക്കും. ഇറാന്‍ ആണവായുധം ഉണ്ടാക്കില്ല, ഇറാന്റെ പുനരുദ്ധാരണത്തിന് 30,000 കോടി ഡോളറിന്റെ നിക്ഷേപം, ചര്‍ച്ച തുടരുന്ന 60 ദിവസത്തേക്ക് ഹോര്‍മുസില്‍ ടോള്‍രഹിത കപ്പല്‍ ഗതാഗതം, ഇറാനെതിരെയുള്ള ഉപരോധം നീക്കല്‍ എന്നിവ ധാരണാപത്രത്തിലുണ്ട്. അമേരിക്കന്‍ സൈന്യം കുറച്ചുകാലം കൂടി ഗള്‍ഫ് മേഖലയില്‍ തുടരുമെന്ന് ട്രംപ്. കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ഇറാനെതിരെ ശക്തമായ ആക്രമണമെന്നും മുന്നറിയിപ്പ്
ഇറാന്‍ എല്ലാം ശരിയായി ചെയ്താല്‍ മാത്രമേ എണ്ണ വില്‍ക്കുന്നതിനു മേലുള്ള ഉപരോധവും ഫണ്ട് ഉപയോഗവും അനുവദിക്കുകയുള്ളുവെന്നും ട്രംപ് വ്യക്തമാക്കി. വെള്ളിയാഴ്ച ജനീവയില്‍ കരാര്‍ ഔദ്യോഗികമായി ഒപ്പിടുമെന്നാണ് ട്രംപ് നേരത്തെ പറഞ്ഞിരുന്നത്. ഫ്രാന്‍സിലെ വെഴ്‌സായ് കൊട്ടാരത്തില്‍ വെച്ച് നടന്ന അത്താഴവിരുന്നിനിടെയാണ് ട്രംപ് ധാരണാപത്രത്തിന്റെ പകര്‍പ്പില്‍ ഒപ്പുവെച്ചതെന്ന് യു.എസ് സ്ഥിരീകരിച്ചു.