
















അമേരിക്കയും ഇറാനും സമാധാന കരാറിലെത്തി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലെബനന്‍ ഉള്‍പ്പെടെയുള്ള എല്ലാ മേഖലകളിലെയും സൈനിക നടപടികള്‍ ഉടന്‍തന്നെ അവസാനിപ്പിക്കാനും വെടിനിര്‍ത്തല്‍ തുടരാനും ഇരുരാജ്യങ്ങളും ധാരണയിലെത്തിയതായി ട്രംപ് അറിയിച്ചു.
സമാധാന കരാറിന്റെ ഭാഗമായി ലോകത്തിലെ പ്രധാനപ്പെട്ട സമുദ്രവ്യാപാര പാതയായ ഹോര്‍മുസ് കടലിടുക്ക് ടോള്‍ ഈടാക്കില്ലെന്നും ട്രംപ് അവകാശപ്പെട്ടു. യാതൊരു തടസവും കൂടാതെ ഹോര്‍മുസ് കടലിടുക്ക് വഴി ഗതാഗതം ഉറപ്പാക്കുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
കരാറില്‍ ഒപ്പുവയ്ക്കുന്നതിനായി ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫും വിദേശകാര്യ മന്ത്രി അബ്ബാസ് അറാഘ്ചിയും ജനീവയിലേക്ക് യാത്രതിരിക്കുമെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആണവ കരാറിനായുള്ള ചര്‍ച്ചകള്‍ വെള്ളിയാഴ്ച സ്വിറ്റ്‌സര്‍ലന്‍ഡില്‍ ആരംഭിക്കുമെന്നാണ് വിവരം.
കരാര്‍ പ്രകാരം 30 ദിവസത്തിനുള്ളില്‍ അമേരിക്കയുടെ നാവിക ഉപരോധം പൂര്‍ണമായി പിന്‍വലിക്കുകയും ഇറാന്റെ എണ്ണ പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയ്ക്കുള്ള ഉപരോധങ്ങള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്യും. ലെബനന്‍ ഉള്‍പ്പെടെയുള്ള എല്ലാ മേഖലകളിലുമുള്ള യുദ്ധം ഉടന്‍തന്നെ അവസാനിപ്പിക്കണമെന്നും കരട് നിര്‍ദേശിക്കുന്നു. ഹോര്‍മുസ് കടലിടുക്ക് 30 ദിവസത്തിനകം വീണ്ടും തുറക്കും. അതിന്റെ നിയന്ത്രണം ഇറാന്‍ കൈകാര്യം ചെയ്യും.
ഇറാന്റെ പുനര്‍നിര്‍മാണത്തിനായി 300 ബില്യണ്‍ ഡോളറിന്റെ പദ്ധതികള്‍ അമേരിക്കയും അവതരിപ്പിക്കണമെന്നും കരാറില്‍ പറയുന്നു. ആണവ വിഷയങ്ങളും ഉപരോധങ്ങള്‍ പൂര്‍ണമായി നീക്കുന്നതുമായി ബന്ധപ്പെട്ട് 60 ദിവസത്തെ ചര്‍ച്ചകള്‍ നടത്തണമെന്നാണ് കരട് നിര്‍ദേശിക്കുന്നത്.