CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 41 Seconds Ago
Breaking Now

സര്‍ക്കാര്‍ ജോലിയ്ക്കായി അമ്മയെ കൊന്ന കേസില്‍ ട്വിസ്റ്റ് ; ജോലി കിട്ടാന്‍ അച്ഛനേയും കൊന്നതായി സംശയം ; എല്‍എല്‍ബിക്കാരിയായ മകള്‍ക്കെതിരെ കൂടുതല്‍ ആരോപണം

നീരജ് ശര്‍മ്മയുടെ സഹോദരനും ആയുഷിയുടെ അമ്മാവനുമായ രാകേഷ് ശര്‍മ്മയാണ് പിതാവിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് പൊലീസിനും കോടതിക്കും പരാതി നല്‍കിയത്.

അമ്മ നീരജ് ശര്‍മ്മയുടെ കൊലപാതകക്കേസില്‍ അറസ്റ്റിലായ 23-കാരി ആയുഷി ശര്‍മ്മക്കെതിരെ പുതിയ ആരോപണങ്ങളുമായി അന്വേഷണം വ്യാപിക്കുന്നു. 2025-ല്‍ മരിച്ച പിതാവ് വിജയ് ശര്‍മ്മയുടെ മരണവും ദുരൂഹമാണെന്ന പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.

നീരജ് ശര്‍മ്മയുടെ സഹോദരനും ആയുഷിയുടെ അമ്മാവനുമായ രാകേഷ് ശര്‍മ്മയാണ് പിതാവിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് പൊലീസിനും കോടതിക്കും പരാതി നല്‍കിയത്. രാജസ്ഥാന്‍ ഹൈക്കോടതിയില്‍ കോര്‍ട്ട് മാസ്റ്ററായിരുന്ന വിജയ് ശര്‍മ്മ ഗുരുതരമായി അസുഖബാധിതനായിരുന്നെങ്കിലും ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതിനിടെ ആവശ്യമായ ചികിത്സ ലഭിക്കാതിരിക്കാന്‍ ആയുഷി ഇടപെട്ടുവെന്നാണ് പരാതിയിലെ ആരോപണം.

വീട്ടില്‍ നിന്ന് മാറ്റി ഏകദേശം മൂന്ന് മാസത്തോളം അദ്ദേഹത്തിന്റെ സ്ഥലം കുടുംബാംഗങ്ങളോട് വെളിപ്പെടുത്തിയില്ലെന്നും പിന്നീട് ജയ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് അറിയിച്ചുവെന്നും പരാതിയില്‍ പറയുന്നു.

ആശുപത്രിയിലെത്തിയ ബന്ധുക്കളോട് വിജയ് ശര്‍മ്മയുടെ ശരീരത്തിന്റെ ഏകദേശം 90 ശതമാനവും ഗുരുതരമായി തകരാറിലായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി പരാതിയില്‍ ആരോപിക്കുന്നു. തുടര്‍ന്ന് അദ്ദേഹത്തെ വീട്ടിലേക്ക് കൊണ്ടുപോയ ശേഷം മരണം സംഭവിച്ചു. മരണാനന്തര ചടങ്ങുകള്‍ ആയുഷിയും ബല്‍റാമും ചേര്‍ന്നാണ് നടത്തിയതെന്നും അതിന് പിന്നാലെ പിതാവിന്റെ സര്‍ക്കാര്‍ ജോലിക്കായി അപേക്ഷിക്കുമെന്നും കുടുംബസ്വത്ത് തന്റെ പേരിലാക്കണമെന്നും ആയുഷി ആവശ്യപ്പെട്ടതായി പരാതിയില്‍ പറയുന്നു.

അതേസമയം, ജൂലൈ 3-ന് ജയ്പൂരിലെ പ്രതാപ് നഗറില്‍ നടന്ന അമ്മ നീരജ് ശര്‍മ്മയുടെ കൊലപാതകക്കേസില്‍ ആയുഷിയുള്‍പ്പെടെ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്‌കോര്‍പിയോ എസ്യുവി ഉപയോഗിച്ച് ഇടിച്ചുകൊന്ന് സംഭവം റോഡപകടമായി ചിത്രീകരിക്കാന്‍ ശ്രമിച്ചെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. കേസിലെ പ്രധാന പ്രതികളിലൊരാളായ ബല്‍റാം ഇപ്പോഴും ഒളിവിലാണ്.

പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട പുതിയ പരാതിയിലെ ആരോപണങ്ങള്‍ പരിശോധിച്ചുവരികയാണെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. ഈ ആരോപണങ്ങള്‍ ഇതുവരെ കോടതിയില്‍ തെളിയിക്കപ്പെട്ടിട്ടില്ല.

 




കൂടുതല്‍വാര്‍ത്തകള്‍.