അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ തോല്‍വി സമ്മതിക്കാനുള്ള വമ്പന്‍ ചുവടുവെയ്പ്പ് മുന്നോട്ട് വെച്ച് ഡൊണാള്‍ഡ് ട്രംപ്. ജോ ബൈഡനിലേക്കുള്ള അധികാര കൈമാറ്റം അനുവദിക്കുകയാണെന്ന് തിങ്കളാഴ്ച രാത്രി ട്രംപ് വ്യക്തമാക്കി. എന്നാല്‍ വോട്ടര്‍മാരുടെ കൈകളില്‍ ഏറ്റുവാങ്ങിയ തോല്‍വി മാറ്റിമറിക്കാന്‍ സാധിക്കുമെന്നും ഇതിന് പിന്നാലെ ട്രംപ് അവകാശപ്പെട്ടു.
തിങ്കളാഴ്ചയാണ് നിയുക്ത പ്രസിഡന്റ് ബൈഡന് ഫെഡറല്‍ റിസോഴ്‌സില്‍ അധികാരം നല്‍കി ജനറല്‍ സര്‍വ്വീസസ് അഡ്മിനിസ്‌ട്രേഷന്‍ ചീഫ് എമിലി മര്‍ഫി കത്തയച്ചത്. ഇതോടെ പ്രസിഡന്‍ഷ്യല്‍ ട്രാന്‍സിഷന് തുടക്കമായി. എന്നാല്‍ ജോ ബൈഡനെ തെരഞ്ഞെടുപ്പ് വിജയിയായി ചൂണ്ടിക്കാണിക്കാന്‍ എമിലി കത്തില്‍ വിസമ്മതിച്ചു. 16 ദിവസം മുന്‍പ് തന്നെ ഫലം വ്യക്തമാകുകയും, ട്രംപിന്റെ 232ന് എതിരെ 306 ഇലക്ടറല്‍ വോട്ടുകള്‍ ബൈഡന്‍ നേടുകയും ചെയ്തിട്ടും ബൈഡനെ 'മിസ്റ്റര്‍' എന്നാണ് അവര്‍ അഭിസംബോധന ചെയ്തത്.
ബൈഡന്‍ വിജയിച്ചതായി മിഷിഗണ്‍ സര്‍ട്ടിഫൈ ചെയ്ത് മണിക്കൂറുകള്‍ക്ക് പിന്നിലെയാണ് ഇത്. ഇതോടെ ട്രംപിന്റെ തെരഞ്ഞെടുപ്പ് അട്ടിമറി പ്രതീക്ഷകള്‍ക്ക് മേല്‍ ഒരു ആണി കൂടി പതിഞ്ഞു. എന്തായാലും തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാന്‍ മടിച്ച ട്രംപിന്റെ നിലപാടുകളില്‍ ഉയര്‍ന്ന വിവാദങ്ങള്‍ക്കും ഇതോടെ അവസാനമാകും. ട്രാന്‍സിഷന്‍ തുടങ്ങിയതോടെ ട്രംപിന് ലഭിക്കുന്ന ഇന്റലിജന്‍സ് ബ്രീഫിംഗ് ഇനി ബൈഡനും ലഭിച്ച് തുടങ്ങും. തന്റെ ഓഫീസില്‍ എത്തുന്ന വസ്തുക്കളുടെ പിന്നണി പരിശോധിക്കാന്‍ എഫ്ബിഐക്ക് ഉത്തരവ് നല്‍കാനും, സുപ്രധാന റോളുകളിലുള്ള മുതിര്‍ന്ന അധികൃതരുമായും ബൈഡന് സാധിക്കും. കൊവിഡ് പ്രതിരോധത്തിന് മുന്നിലുള്ള ഡോ. ടോണി ഫോസി ഉള്‍പ്പെടെയുള്ളവര്‍ ഇതില്‍ ഉള്‍പ്പെടും.
രാജ്യത്തിന് വേണ്ടിയാണ് ട്രാന്‍സിഷന്‍ നടത്താന്‍ താന്‍ മര്‍ഫിക്ക് ഉത്തരവ് നല്‍കിയതെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. നല്ല പോരാട്ടത്തില്‍ താന്‍ തന്നെ വിജയിക്കുമെന്നാണ് ട്രംപ് ഇപ്പോഴും പറയുന്നത്. തന്റെ നിസ്സഹായ അവസ്ഥ വെളിവാക്കുന്ന തരത്തിലാണ് മര്‍ഫി ബൈഡന് അയച്ച കത്തില്‍ കാര്യങ്ങള്‍ വിശദമാക്കിയത്. എന്നാല്‍ ആരെയും അനുകൂലിച്ചല്ല ഈ നീക്കങ്ങള്‍ വൈകിച്ചതെന്നും മര്‍ഫി കൂട്ടിച്ചേര്‍ത്തു.