CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 15 Seconds Ago
Breaking Now

ടെക്റ്റാള്‍ജിയ ചരിത്രം കുറിച്ചു; ഒരു കോളേജ് അലുംനിയുടെ വിസ്മയഗാഥ

ലോകമെമ്പാടുമുള്ള പൂര്‍വ വിദ്യാര്‍ത്ഥികളെയും  നിലവിലുള്ള അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ചു വെര്‍ച്ചുല്‍ പ്ലാറ്റഫോമില്‍ നടത്തുന്ന ആദ്യ സംഗമമാണ് 'ടെക്റ്റാള്‍ജിയ' എന്ന പേരില്‍ തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജ് അലുംനി അസോസിയേഷനും യു.കെ ചാപ്റ്ററും കൂടെ സംഘടിപ്പിച്ചത്.  രണ്ട് ദിവസങളിലായി 8 മണിക്കൂറോളും നീണ്ടു നിന്ന ലൈവ് പരിപാടികള്‍ മാര്‍ച്ച് 21നും 27 നുമായി നടന്നു. രണ്ടാം ദിവസമായ മാര്‍ച്ച് 27ന് അഞ്ചു മണിക്കൂര്‍ നീണ്ടു നിന്ന മികച്ച കലാ സാഹിത്യ പ്രകടനങ്ങള്‍ പ്രിന്‍സിപ്പല്‍ ഡോ. വി. എസ്. ഷീബ ഉല്ഘാടനം ചെയ്തു.  പ്രൊ. കൃഷ്ണകുമാര്‍ (സെക്രട്ടറി അലുംനി അസോസിയേഷന്‍) സ്വാഗതം നിര്‍വഹിച്ച ചടങ്ങില്‍ റെയ്‌മോള്‍ നിധീരി (യു.കെ) അവതാരകയും മുഖ്യ സംഘാടകയുമായിരുന്നു.

വിവിധ അലുംനി ചാപ്‌റ്റേഴ്‌സ് അവതരിപ്പിച്ച കലാ, സാഹിത്യ  പരിപാടികള്‍ ടെക്റ്റാള്‍ജിയക്ക് മിഴിവേകി. പൂര്‍വ വിദ്യാര്‍ത്ഥികളെ അവരുടെ പഴയ കാലഘട്ടത്തിലേക്ക് കൊണ്ട് പോയ പരിപാടി, വളരെ മികവ് പുലര്‍ത്തി. ഡോ. ഷീജ കൃഷ്ണന്‍ (യു.കെ) കൃതജ്ഞത പറഞ്ഞു.  സിനോജ് ചന്ദ്രന്‍ (യു.കെ) പരിപാടികളുടെ ടെക്‌നിക്കല്‍ ഹെഡ് ആയിരുന്നു. 

ബുദ്ധിമുട്ടുകള്‍ വഴിമുടക്കിയ കഴിഞ്ഞ ഒരു വര്‍ഷം, കോളേജിനെയും വിദ്യാര്‍ഥികളെയും കൈപിടിച്ച് സഹായിക്കാന്‍ മുന്നോട്ട് വന്ന പൂര്‍വ വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ അനുമോദിച്ചു. ഇത്തരം കൂട്ടായ്മകളിലൂടെ, അനുയോജ്യമായ രീതിയില്‍ കോളേജിന് നല്‍കുന്ന മികച്ച പ്രോല്‍സാഹനം കുട്ടികള്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല.

സുനീത് നായര്‍ രചന നിര്‍വ്വഹിച്ച്, ജിതേഷ് നാരായണന്‍ സംഗീതം നല്‍കി ആലപിച്ച കോളേജ് തീം സോംഗ് ഓടെ പരിപാടികള്‍ക്ക് തുടക്കമായി. സങ്കേതിക രംഗത്തെ ജോലിത്തിരക്കുകള്‍ ക്കിടയിലും, സംഗീതത്തോടുള്ള അഭിരുചി കൈവിടാതെ മികച്ച രചനകള്‍ അവതരിപ്പിക്കുന്ന ബാഗ്ലൂര്‍ ചാപ്റ്ററിന്റെ മ്യൂസിക്ക്5 എന്ന ബാന്‍ഡ് ആവേശകരമായ തുടക്കം നല്‍കി. ലളിതമായ വേഷവിധാനങ്ങളുമായി, പച്ചപ്പിന്റെ പശ്ചാത്തലത്തില്‍ മലയാളത്തിനെപ്പററി രാജശ്രീ അവതരിപ്പിച്ച നൃത്തം ആസ്വാദ്യകരമായി. 

വയലാര്‍ ഓര്‍മ്മ നിറച്ച ഗാനവുമായി ജയദീപ് വാരിയരും, മകന്‍ ആര്യനും. കോളേജ് കാമ്പസില്‍ ചിത്രീകരിച്ച ഒ.എന്‍.വി ഗാനങ്ങള്‍ ആലപിച്ച് കോളേജിലെ അദ്ധ്യാപകരുടെ സംഘം പ്രേക്ഷകരെ ' ഒരു വട്ടം കൂടി '  തങ്ങളുടെ വിദ്യാര്‍ത്ഥി കാലഘട്ടത്തിലേക്ക് കൊണ്ടു പോയി.

പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയായ വി. ടി. ബല്‍റാം എം.എല്‍.എ, മുന്‍ ഡി.ജി.പി ഹേമചന്ദ്രന്‍, കൈരളി ചാനല്‍ ഡയറക്ടര്‍ ടി. ആര്‍. അജയന്‍, ഭൗമ ചാപം എന്ന പുസ്തകമെഴുതിയ സി. എസ്. മീനാക്ഷി, പഠന കാലത്ത് കോളജ് മാഗസിന്‍ എഡിറ്ററായിരുന്ന നരേന്ദ്രന്‍ മാണിക്കത്ത്, സൈബര്‍ സെക്യൂരിട്ടി രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഗമേശ്വരന്‍ എന്നിവര്‍ സംസാരിച്ചു. 

ദീപ്തി വിജയന്‍ അവതരിപ്പിച്ച നാഗവല്ലിയുടെ നൃത്തം അതിന്റെ സെമി ക്ലാസിക്കല്‍ രൂപത്തില്‍ ഏറെ ശ്രദ്ധേയമായി. Best Atsronomy photographer of the year അവാര്‍ഡ് നേടിയ പ്രേംജിത്ത് നാരായണന്‍. സാഹസികത, സ്‌പോര്‍ട്‌സ്, രാത്രി ഫോട്ടോഗ്രാഫി എന്നിവയില്‍ ശ്രദ്ധേയനാണ്. അദ്ദേഹത്തിന്റെ ചിത്രങ്ങളും അവ എടുത്ത രീതികളും അവതരിപ്പിച്ചു. പ്രത്യേകിച്ച് ആര്‍ട്ടിക് സര്‍ക്കിളില്‍ പോയി എടുത്ത Northern lights. 

Silhouette band, 80 കളുടെ അവസാനം കോളേജില്‍ അവര്‍ എന്തായിരുന്നോ അവിടെ നിന്ന് തന്നെ തുടങ്ങി പ്രേക്ഷകരില്‍ ആവേശം നിറച്ചു. ലോകമെമ്പാടുമുള്ള, കോവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടവരെയും, കോവിഡ് പോരാളികളെയും അനുസ്മരിച്ച് കൊണ്ട് കുവൈറ്റ് ചാപ്റ്ററിലെ 28 പേര്‍ അണിനിരന്ന സംഗീതാലാപനം വീഡിയോ എഡിറ്റിംഗിന്റെ മാന്ത്രികതയില്‍ മികച്ചതായി. പൂര്‍വ്വ വിദ്യാത്ഥി ദമ്പതികളായ അപര്‍ണ്ണയും അനൂപും അവതരിപ്പിച്ച ഹിന്ദുസ്ഥാനി ഗാനം, പ്രസീദ കോട്ടാമല സിത്താറില്‍ അവതരിപ്പിച്ച സംഗീതം എന്നിവ ഉന്നത നിലവാരം പുലര്‍ത്തി.

പുസ്തക രചന, അഭിനയം, ആയോധനകല എന്നിവയില്‍ മികവ് പുലര്‍ത്തുന്ന ശ്രേയസ് ചുരുങ്ങിയ സമയത്തിനുള്ളില്‍ അതെല്ലാം അവതരിപ്പിച്ച് ശ്രദ്ധേയനായി. ഐ.ബി മനോജ് എടവനക്കാടുള്ള തന്റെ കുടുംബ വീടിന്റെ ഒരേക്കര്‍ പറമ്പില്‍ സ്വാഭാവികമായി വൃക്ഷങ്ങള്‍ വളരാന്‍ വിട്ടു കൊടുത്തു കൊണ്ട് ഉണ്ടാക്കിയ സ്വാഭാവിക വനം പ്രകൃതി സംരക്ഷണത്തിന്റെ ഉത്തമോദാഹരണമായി. മൂന്നു വ്യത്യസ്ത ഇനങ്ങളില്‍ രണ്ടു ദിവസങ്ങളിലായി പങ്കെടുത്തു കയ്യടി നേടിയ സിന കെ.എസ് പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. കവിതാ രചന, ചിത്രരചന, മോഹിനിയാട്ടം എന്നീ മൂന്നിനങ്ങള്‍ ആണ് സിന അവതരിപ്പിച്ചത്.

വനിതാ അംഗങ്ങളുടെ ചടുലതയാര്‍ന്ന സംഘനൃത്തം. അംഗങ്ങളുടെ സംഘഗാനം എന്നിവയിലൂടെ കൂടുതല്‍ പേരുടെ പ്രാതിനിധ്യം യു.എ.ഇ ചാപ്റ്റര്‍ ആയ TRACE ഉറപ്പിച്ചു. 

ഏകാഭിനയത്തിലൂടെ അജയ്, അനുയോജ്യമായി കോര്‍ത്തിണക്കിയ വിവിധ സിനിമാ ഗാനങ്ങളിലൂടെ ജിതേഷ്, അക്ഷരശുദ്ധിയുള്ള ഒരു ആലാപനത്തിലൂടെ സുധ ബാലഗോപാല്‍, ശബ്ദഗാംഭീര്യത്തോടെ ആലാപനം നടത്തിയ രജിത്ത് കുമാര്‍ , കൃഷ്ണദാസ് , നല്ല ചിത്രീകരണമികവോടെ ഒരു ഗാനം അവതരിപ്പിച്ച ശ്രീരാജ് ഉണ്ണികൃഷ്ണന്‍ , തിരു വോണത്തിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തിയ ഒരു ഗാനമാലപിച്ച രമ ജയകുമാര്‍ , നല്ലൊരു ഹിന്ദി ആലാപന ശൈലിയിലൂടെ അനീസ് ഹൈദ്രോസ് . വ്യത്യസ്ഥമായ ഒരു അനിമേഷന്‍ അവതരണത്തിലൂടെ ഒരു കഥാസന്ദര്‍ഭം ഗാനമായി അവതരിപ്പിച്ച ഷാബിന്‍ എന്നിവരും അവരുടെ പങ്ക് പ്രേക്ഷകരുടെ മനസ്സിലുറപ്പിച്ചു.

മിമിക്രി അവതരിപ്പിച്ച ജിയോ, ലിയോണ്‍, ബിച്ചു രാജ് എന്നിവര്‍ കാലങ്ങള്‍ക്കിപ്പുറവും ഈ തരം അവതരണങ്ങളുടെ ആസ്വാദ്യത നിലനില്‍ക്കുന്നത് തെളിയിച്ചു.

ലോകത്തെ മുഴുവന്‍ സ്തംഭിപ്പിച്ച മഹാമാരിയില്‍ നിന്ന് കരകയറാന്‍ മനുഷ്യരാശി പ്രകടിപ്പിച്ച പ്രത്യാശ നിറഞ്ഞ പോരാട്ടം, അതിലേര്‍പ്പെട്ട ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവ ഓര്‍മ്മിച്ച് Music5 അവതിരിപ്പിച്ച Band, ഉപകരണങ്ങളുടെ സമന്വയത്തിലൂടെ ശ്ര്‌ദ്ധേയമായി.

ആദ്യ കാലഘട്ടം മുതല്‍ വളരെ ഉയര്‍ന്ന നിലയിലുള്ള ഒരു കായിക ചരിത്രമാണ് കോളേജിനുള്ളത്. ആദ്യ കാലത്തെ താരങ്ങളെയും അവരുടെ കായിക നേട്ടങ്ങളെയും വിലയിരുത്തുന്ന ഒരു അവതരണം, ആദ്യകാലത്ത് കോളേജില്‍ ഈ രംഗത്തുണ്ടായിരുന്ന ആര്‍ കെ രവി പ്രൊഫ. കൃഷ്ണകുമാറുമായി ചേര്‍ന്ന് നിര്‍വ്വഹിച്ചു.

മരുഭൂമിയുടെ പശ്ചാത്തലത്തില്‍ വയലിനില്‍ ചടുലമായ ഒരവതരണമാണ്  ഖത്തര്‍ ചാപ്റ്ററിലെ ഗോപാല്‍ റാവു നടത്തിയത്. കീബോര്‍ഡില്‍ നാരായണന്‍ സുബ്രഹ്മണ്യന്റെ പിന്‍തുണയും. സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന രജിത് കുമാര്‍ , സാജന്‍ രാമാനന്ദന്‍ എന്നിവര്‍ അവരുടെ സിനിമാ വിശേഷങ്ങള്‍ പങ്കു വെച്ചു.

യു.കെ ചാപ്റ്റര്‍ അവതരിപ്പിച്ച സംഘഗാനം മലയാള മണ്ണിനെ അവതരിപ്പിച്ച് തുടങ്ങി കോളേജ് ജീവിത കാലത്തെ കുറെ നര്‍മ്മ നിമിഷങ്ങളെ ഓര്‍മ്മപെടുത്തി. കഥാരചനയില്‍ ഏര്‍പ്പെട്ട പത്തു പേരും കവിതാരചനയില്‍ ഏര്‍പ്പെട്ട പന്ത്രണ്ടു പേരും അവരുടെ രചനകളുടെ വിശേഷങ്ങള്‍ വെച്ചു.

ചിത്രകലാരചനയിലൂടെ വേറിട്ടൊരു വര്‍ണ്ണക്കാഴ്ചയും നവീന രചനാരീതികളും കാണിച്ചു തന്ന സിന, ശ്യാം, അരുണ്‍ കൃഷ്ണന്‍, ലിബിന്‍ എന്നിവരുടെ ശൈലി സതീഷ് കുമാര്‍ പരിചയപ്പെടുത്തി.

അപ്പൂപ്പനും കൊച്ചു മകളും ഒരേ കലാലയത്തില്‍ പഠിക്കുന്നതും രസകരമായി അവതരിപ്പിച്ചു. ഡോ കാള്‍ വിജയന്‍ 1963 ല്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയതാണ്. അദ്ദേഹത്തിന്റെ കൊച്ചുമകള്‍ അലീന 60 വര്‍ഷങ്ങള്‍ക്കിപ്പുറം അതേ കലാലയത്തില്‍ പഠിക്കുന്നു. രണ്ടു പേരും പ്രേക്ഷകരോട് സംസാരിച്ചു.

വന്ദേ മാതരത്തില്‍ തുടങ്ങി കേരളത്തെപ്പറ്റി പാടി, പഠന കാലത്തെ കോളേജിനെ ഒന്നൊന്നായി ചേര്‍ത്ത് വെച്ച് 97 ബാച്ചിലെ 16 പേര്‍ ചേര്‍ന്ന് ആലപിച്ച ഗാനം, വിദ്യാര്‍ത്ഥി ജീവിതത്തിലെ എല്ലാ തലങ്ങളെയും സ്പര്‍ശിച്ച് രസകരമായി. പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കഴിവിന്റെ വൈവിധ്യം വീണ്ടും തെളിയിക്കുന്നവയായി ഇവയെല്ലാം.

ഇന്നത്തെ കാമ്പസ് എങ്ങിനെയിരിക്കുന്നു എന്നത് പൂര്‍വ്വ വിദ്യാര്‍ത്ഥികളെ കാണിക്കാനും , അവിടുത്തെ കലാപ്രകടനങ്ങള്‍ എത്ര മാത്രം ചടുലമായിരിക്കുന്നു എന്ന് അറിയിക്കാനും വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച വീഡിയോകള്‍ സഹായകമായി. ഒരിക്കല്‍ക്കൂടി അവിടെയെത്താന്‍ എല്ലാവര്‍ക്കും കൊതിയായി. Melodica എന്ന പുതുമയുള്ള ഒരു wind intsrument വായിച്ച് ജിയോ പ്രേക്ഷകരെ അത്ഭുതപ്പെടുത്തി.

ഗംഭീര വരവേല്‍പ്പാണ് എട്ടു മണിക്കൂര്‍ നീണ്ടു നിന്ന രണ്ടു ദിവസത്തെ പരിപാടികള്‍ക്ക് ലഭിച്ചത്. ഏറ്റവും നല്ല പ്രാതിനിധ്യത്തിന് 97 ബാച്ച് അര്‍ഹരായി. അവതരണങ്ങളില്‍ സ്ത്രീകളുടെ വന്‍ പ്രാതിനിധ്യം എടുത്തു പറയേണ്ട വസ്തുതയാണ്.

 

You can watch Tectalgia Grand Finale  https://fb.watch/4ACOq8cij/

Individual Programs are available at TECtalgia page  https://www.facebook.com/TECtalgia106013708238467

 

 




കൂടുതല്‍വാര്‍ത്തകള്‍.