കൊറോണ വൈറസിന്റെ പുതിയ വകഭേദത്തില്‍ ആശങ്കയിലായി ലോകം. കൂടുതല്‍ വ്യാപനശേഷി, കോവിഡ് നേരത്തെ വന്നവരെ വീണ്ടും ബാധിക്കാനുള്ള സാധ്യത, വാക്‌സിന്‍ പ്രതിരോധത്തെ കവച്ചു വെക്കാനുള്ള ശേഷി എന്നിവയാണ് ഒമിക്രോണിനെ അപകടകാരിയാക്കുന്നത്. പുതിയ വകഭേദം എത്രത്തോളം മാരകമാണെന്നത് സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിക്കാന്‍ പഠനങ്ങള്‍ നടന്നു വരികയാണ്. ഒമിക്രോണിന്റെ യഥാര്‍ത്ഥ പ്രഹര ശേഷി മനസ്സിലാവാന്‍ ആഴ്ചകള്‍ വേണ്ടി വന്നേക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. നിലവിലെ വാക്‌സിനുകളും ചികിത്സകളും പുതിയ വകഭേദത്തെ തടയാന്‍ പര്യാപ്തമാണോയെന്നും ഇതിനുശേഷം മനസ്സിലാവും.
യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി പറയുന്നത് പ്രകാരം ഒമിക്രോണിലെ പ്രോട്ടീന്‍ ഘടകം നിലവിലെ കൊറോണ വൈറസില്‍ നിന്നും വളരെയധികം വ്യത്യസ്തമാണ്. നിലവിലെ കൊറോണ വൈറസിന്റെ ഘടനയ്ക്കനുസരിച്ചാണ് പ്രതിരോധ വാക്‌സിനുകള്‍ നിര്‍മ്മിച്ചിരിക്കുന്നതും. ഇതാണ് ആശങ്കയുണ്ടാക്കുന്നത്.എന്തായാലും ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ വിവിധ രാജ്യങ്ങള്‍ അതിര്‍ത്തിയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. സൗത്ത് ആഫ്രിക്കയിലാണ് ഒമിക്രോണ്‍ വകഭേദം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
സൗത്ത് ആഫ്രിക്കയില്‍ നിന്നും അയല്‍രാജ്യങ്ങളില്‍ നിന്നുമുള്ള പ്രവേശനത്തിന് നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് അമേരിക്ക അറിയിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളുമായുള്ള അതിര്‍ത്തികളടക്കുകയാണെന്ന് കാനഡ അറിയിച്ചു. ഇവിടങ്ങളില്‍ നിന്നുള്ള വിമാനയാത്ര വിലക്കിയതായി ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും അറിയിച്ചു. നിലവില്‍ സൗത്ത് ആഫ്രിക്കക്ക് പുറമെ ബെല്‍ജിയം, ഇസ്രായേല്‍, ബൊട്‌സ്വാന, ഹോങ് കോങ്, എന്നിവടങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്.ആഗോള തലത്തില്‍ നേരത്തെ വലിയ ഭീഷണി സൃഷ്ടിച്ച ഡെല്‍റ്റ, ഇതിന്റെ തീവ്രത കുറഞ്ഞ വകഭേദങ്ങളായ ആല്‍ഫ,ബീറ്റ, ഗാമ എന്നിവയേക്കാള്‍ പതിന്‍മടങ്ങ് വ്യാപന ശേഷിയുള്ളതാണ് ഒമിക്രോണ്‍ എന്നാണ് ഡബ്ല്യൂഎച്ച്ഒ വ്യക്തമാക്കുന്നത്.