സഹോദരിയുടെ വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് തൃശ്ശൂരില്‍ യൂവാവ് തുങ്ങിമരിച്ചു. ബാങ്ക് വായ്പ കിട്ടാത്തതിനെത്തുടര്‍ന്നുള്ള മാനസിക വിഷമത്താലാണ് തൃശ്ശൂര്‍ ഗാന്ധിനഗര്‍ കുണ്ടുവാറയില്‍ പച്ചാലപ്പൂട്ട് വീട്ടില്‍ വിപിന്‍ (25) ജീവനൊടുക്കിയത് എന്നാണ് നിഗമനം. വിവാഹത്തിന് സ്വര്‍ണമെടുക്കാനായി അമ്മയെയും സഹോദരിയെയും കൂട്ടി ജ്വല്ലറിയിലെത്തിയ വിപിന്‍ ഇവരെ ഇവിടെ ഇരുത്തി തിരിച്ച് വീട്ടില്‍ എത്തിയാണ് ആത്മഹത്യ ചെയ്തത് എന്നാണ് വിവരം. സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലിക്കാരനായിരുന്നു വിപിന്‍. എന്നാല്‍ കൊവിഡ് മൂലം ജോലി പോയി.
വരുന്ന ഞായറാഴ്ചയായിരുന്നു വിപിന്റെ സഹോദരിയുടെ വിവാഹം നടക്കേണ്ടിയിരുന്നത്. വിവാഹാവശ്യങ്ങള്‍ക്കായി വിപിന്‍ ബാങ്കില്‍നിന്ന് വായ്പ തേടിയിരുന്നു. എന്നാല്‍ സ്വന്തമായി മൂന്നുസെന്റ് ഭൂമി മാത്രമായിരുന്നു കുടുംബത്തിന് ഉണ്ടായിരുന്നുള്ളു. ഇതിനാല്‍ ബാങ്കുകള്‍ വായ്പ അനുവദിച്ചിരുന്നില്ല. ഇതിനിടെ പുതുതലമുറ ബാങ്ക് വായ്പ അനുവദിക്കാമെന്ന് അറിയിക്കുകയും ചെയ്തു. പിന്നാലെ വിവാഹത്തിനാവശ്യമായ സ്വര്‍ണം ഉള്‍പ്പെടെ ഒരുക്കാന്‍ തയ്യാറെടുക്കുകയും ചെയ്തു.
ഇതനുസരിച്ചായിരുന്നു കഴിഞ്ഞ ദിവസം വിപിനും അമ്മ ബേബിയും സഹോദരി വിദ്യയും ജ്വല്ലറിയിലേക്ക് തിരിച്ചത്. പിന്നാലെ വായ്പ അനുവദിക്കാനാകില്ലെന്ന് ബാങ്കില്‍നിന്ന് പിന്നീട് അറിയിപ്പ് കിട്ടുകയായിരുന്നു എന്നാണ് വിലയിരുത്തല്‍. ഇതോടെ അമ്മയെയും സഹോദരിയെയും ജ്വല്ലറിയില്‍ ഇരുത്തുകയും പണവുമായി ഉടനെത്താമെന്നറിയിച്ച് വിപിന്‍ പുറത്തേക്ക് ഇറങ്ങുകയുമായിരുന്നു. എറെ നേരം കാത്തിരുന്നിട്ടും വിപിനെ കാണാതായതോടെ അമ്മ ബേബിയും സഹോദരി വിദ്യയും വീട്ടിലെത്തിയപ്പോഴാണ് വിപിനെ മരിച്ചനിലയില്‍ കണ്ടത്.മരപ്പണിക്കാരനായിരുന്ന വിപിന്റെ അച്ഛന്‍ വാസു അഞ്ചു കൊല്ലം മുമ്പ് മരിച്ചിരുന്നു.