സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നട്ടം തിരിയുന്ന ശ്രീലങ്കയില്‍ കലാപം രൂക്ഷമാകുന്നു. പ്രതിഷേധക്കാര്‍ കഴിഞ്ഞ ദിവസം രാജിവെച്ച പ്രധാനമന്ത്രി മഹീന്ദ രജപക്‌സെയുടെ വീടിന് തീയിട്ടു. കുരുനഗലയിലെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. രജപക്‌സെയ്ക്ക് പുറമെ രാഡജിവെച്ച മന്ത്രിമാരുടെയും എംപിമാരുടെയും വീടുകള്‍ക്കു നേരെയും അക്രമങ്ങള്‍ നടക്കുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന സംഘര്‍ഷങ്ങളില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. 200 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമ സംഭവങ്ങള്‍ രൂക്ഷമായതിനെ തുടര്‍ന്ന് രാജ്യം മുഴുവനും കര്‍ഫ്യൂ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജിവെച്ചിരുന്നു. പ്രധാനമന്ത്രിക്കു പിന്നാലെ ആരോഗ്യ, തൊഴില്‍ മന്ത്രിമാരും രാജി പ്രഖ്യാപിച്ചു.
അതേസമയം ഭരണപക്ഷ എംപി അമരകീര്‍ത്തി അത്‌കോരള സ്വയം വെടിവെച്ചു മരിച്ചു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരെ വെടിവെച്ചതിന് പിന്നാലെ എംപി ജീവനൊടുക്കുകയായിരുന്നു. നിട്ടംബുവ പട്ടണത്തില്‍ വെച്ച് അമരകീര്‍ത്തി അത്‌കോരള വെടിയുതിര്‍ക്കുകയും രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.
മഹിന്ദ രാജപക്‌സെയുടെ അനുയായികള്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ക്കെതിരെ ആക്രമണം അഴിച്ചു വിട്ടതോടെയാണ് പ്രതിഷേധം ശക്തമായത്. ഏപ്രില്‍ 9 മുതല്‍ പ്രസിഡന്റ് ഗോതബായ രാജപക്‌സെയുടെ ഔദ്യോഗിക വസതിക്ക് പുറത്ത് ക്യാമ്പ് ചെയ്ത സര്‍ക്കാര്‍ വിരുദ്ധ പ്രകടനക്കാരുടെ കൂടാരങ്ങളും പ്ലക്കാര്‍ഡുകളും രാജപക്‌സെ വിശ്വസ്തര്‍ നേരത്തെ നശിപ്പിച്ചിരുന്നു. അവരുടെ ടെന്റുകള്‍ പൊളിക്കുകയും പ്ലക്കാര്‍ഡുകള്‍ വലിച്ചികീറുകയും ചെയ്തു.തുടര്‍ന്ന് പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. ഇതോടെയാണ് കൊളംബോയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചത്.