ചെലവ് കുറഞ്ഞ രീതിയില്‍ ജോലിക്കാരെ കൊണ്ടുവരാന്‍ സാധിച്ചാല്‍ ബിസിനസ്സുകള്‍ അതൊരു അവസരമാക്കും. കൂടുതല്‍ പണം നല്‍കുന്ന വിദ്യാര്‍ത്ഥികളെ ലഭിച്ചാല്‍ യൂണിവേഴ്‌സിറ്റികള്‍ക്കും കോളടിക്കും. ഈ രണ്ട് വിഷയങ്ങളാണ് ബ്രിട്ടന്റെ കീറാമുട്ടിയായി മാറുന്ന നെറ്റ് മൈഗ്രേഷന്‍ കുതിച്ചുയരാന്‍ ഇടയാക്കുന്നതെന്ന് സണ്‍ അനാലിസിസ്. ശമ്പളം കുറഞ്ഞ ജോലിക്കാരെ വിദേശത്ത് നിന്നും കൊണ്ടുവരാന്‍ കെയര്‍ ഹോമുകള്‍ മുന്നിട്ടിറങ്ങുന്നതും, ഫീസ് മോഹിച്ച് കൊണ്ടുവരുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ ഡിപ്പന്റന്‍ഡ്‌സിനെ എത്തിക്കുന്നതുമാണ് പ്രധാന പ്രശ്‌നങ്ങളെന്നാണ് കണ്ടെത്തല്‍.
ഇംഗ്ലണ്ടിലെ കെയര്‍ ഹോമുകളില്‍ 20 ശതമാനത്തോളം ജീവനക്കാരും വിദേശ പൗരന്‍മാരാണ്. യൂണിവേഴ്‌സിറ്റി ട്യൂഷന്‍ ഫീസിന്റെ 20 ശതമാനത്തോളം നല്‍കുന്നത് വിദേശ വിദ്യാര്‍ത്ഥികളും. 2022 ഫെബ്രുവരിയില്‍ ഗവണ്‍മെന്റിന്റെ ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റില്‍ കെയറര്‍ ജോലികള്‍ ഇടം പിടിച്ചതോടെയാണ് മേഖലയിലേക്ക് വിദേശ പൗരന്‍മാരെ അധികമായി ആശ്രയിക്കാന്‍ കെയര്‍ ഹോം മേധാവികള്‍ തയ്യാറായത്.
2022 മാര്‍ച്ച് മുതല്‍ 2023 വരെ കാലയളവില്‍ നേരിട്ടുള്ള കെയര്‍ റോളുകള്‍ ഏറ്റെടുക്കാന്‍ 70,000 പേരാണ് യുകെയില്‍ എത്തിച്ചേര്‍ന്നത്. 2021/22 വര്‍ഷത്തില്‍ 20,000 പേരും, അതിന് മുന്‍പത്തെ വര്‍ഷം 10,000 പേരും മാത്രം വന്ന ഇടത്താണ് ഈ കുതിച്ചുചാട്ടം. ഇതിന് പുറമെ യൂറോപ്യന്‍ യൂണിയന് പുറത്തുനിന്നും യൂണിവേഴ്‌സിറ്റിയില്‍ ചേരാന്‍ എത്തിയവര്‍ക്കൊപ്പം പങ്കാളിയോ, കുട്ടിയോ യാത്ര ചെയ്യുന്നതിന്റെ എണ്ണം നാല് വര്‍ഷത്തിനിടെ 14 ഇരട്ടി ഉയര്‍ന്നതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് ഡാറ്റ വ്യക്തമാക്കുന്നു.
2019 ജൂണില്‍ 7000 പേരായിരുന്നത് ഈ വര്‍ഷം 96,000 പേരായാണ് വര്‍ദ്ധിച്ചത്. ഓരോ മൂന്ന് ഇയു ഇതര വിദേശ വിദ്യാര്‍ത്ഥിയും വരുമ്പോള്‍ ഒരു ബന്ധു വീതം യുകെയിലേക്ക് എത്തുന്നുവെന്നാണ് കണക്ക്. ഉയര്‍ന്ന ഫീസ് നല്‍കുന്നതിനാല്‍ വിദേശ വിദ്യാര്‍ത്ഥികളെ യൂണിവേഴ്‌സിറ്റികളും അധികമായി ആശ്രയിക്കുന്നു. അന്താരാഷ്ട്ര അണ്ടര്‍ഗ്രാജുവേറ്റുകള്‍ 11,400 പൗണ്ട് മുതല്‍ 38,000 പൗണ്ട് വരെ ഫീസ് നല്‍കുമ്പോള്‍ സ്വദേശി വിദ്യാര്‍ത്ഥികള്‍ക്ക് 9250 പൗണ്ട് മാത്രമാണ് ഫീസ്.
അന്താരാഷ്ട്ര പോസ്റ്റ് ഗ്രാജുവേറ്റ് ഫീസ് 9000 പൗണ്ട് മുതല്‍ 30,000 പൗണ്ട് വരെയാണ്. 2021/22 അക്കാഡമിക് വര്‍ഷത്തില്‍ യൂണിവേഴ്‌സിറ്റികള്‍ക്ക് ഇയുവിന് പുറത്തുള്ള വിദ്യാര്‍ത്ഥികള്‍ നല്‍കിയത് 8.9 ബില്ല്യണ്‍ പൗണ്ട് ഫീസാണ്.