ആളുമാറി ഗര്‍ഭഛിദ്രം നടത്തിയ ഡോക്ടര്‍ ഒരു കുഞ്ഞു ജീവനാണ് നഷ്ടമാക്കിയത്. നാല് മാസം ഗര്‍ഭിണിയായ യുവതി പതിവ് പരിശോധനകള്‍ക്കായിട്ടായിരുന്നു ഇക്കഴിഞ്ഞ മാര്‍ച്ച് 25 ന് ആശുപത്രിയില്‍ എത്തിയത്. എന്നാല്‍, സാധരണ പരിശോധനകള്‍ക്ക് പകരം, യുവതിയെ അനസ്‌തേഷ്യ നല്‍കി ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയായിരുന്നു. രോഗിയുടെ സമ്മതമോ അറിവോ ഇല്ലാതെയാണിത്.
വിദേശിയായ മറ്റൊരു യുവതിക്ക് വേണ്ടിയായിരുന്നു ആ സമയത്ത് ഈ ശസ്ത്രക്രിയ ഉദ്ദേശിച്ചിരുന്നത്. ഗൈനോക്കോളജിസ്റ്റ് ഉള്‍പ്പടെയുള്ള ഡോക്ടര്‍മാരും നഴ്‌സും അനസ്‌തേഷ്യസ്റ്റും ഇതു തന്നെ തെറ്റിദ്ധരിച്ചു.
സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ട് യുവതികളും ഏഷ്യന്‍ വംശജരാണെന്നും ചെക്ക് ഭാഷ സംസാരിക്കാന്‍ വശമില്ലാത്തവരാണെന്നും, ചെക്ക് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
സാധാരണയായി ദീര്‍ഘനേരം രക്തസ്രാവമുണ്ടാകുന്ന സ്ത്രീകളിലോ അല്ലെങ്കില്‍ പ്രസവശേഷം പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരിലോ മാത്രം ചെയ്യുന്ന ഒരു ചികിത്സാ രീതിയാണിതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏത് ഭാഷയിലാണ് യുവതി ആശയവിനിമയം നടത്തിയത് എന്നത് ഇനിയും വ്യക്തമല്ല. യുവതിയുടെ കുടുംബത്തോട് മാപ്പപേക്ഷ നടത്തിയ ആശുപത്രി അധികൃതര്‍ ഇക്കാര്യം ആരോഗ്യ മന്ത്രാലയത്തെയും അറിയിച്ചിട്ടുണ്ട്. നടപടിയെടുക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.