മുഖ്യമന്ത്രി ബിരേന്‍ സിങിന്റെ രാജിക്ക് പിന്നാലെ മണിപ്പൂര്‍ നിയമസഭാ സമ്മേളനം മാറ്റിവെച്ചു. മുഖ്യമന്ത്രിക്കെതിരെ അവിശ്വാസം കൊണ്ടുവരാന്‍ കോണ്‍ഗ്രസ് നീക്കങ്ങള്‍ തുടങ്ങിയതിന് പിന്നാലെയായിരുന്നു ബിരേന്‍ സിങിന്റെ രാജി. ഡല്‍ഹിയില്‍ എത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു ബിരേന്‍ സിങ് രാജിക്കത്ത് നല്‍കിയത്.
മണിപ്പൂരിലെ സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്താന്‍ ബിജെപി നേതാവ് സംപീത് പാത്ര ഇംഫാലില്‍ തങ്ങുന്നുണ്ട്. കലാപം തുടങ്ങി രണ്ട് വര്‍ഷത്തിന് ശേഷമാണ് ബിരേന്‍ സിങിന്റെ രാജി. രാജിക്കത്ത് ഗവര്‍ണര്‍ അജയ് ഭല്ലയ്ക്ക് കൈമാറി. നേരത്തേ കോണ്‍?റാഡ്‌സിങ്മയുടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) ബിരേന്‍ സിങ് സര്‍ക്കാരിനുള്ള പിന്തുണപിന്‍വലിച്ചിരുന്നു. കലാപം നടക്കുന്ന സംസ്ഥാനത്തെ ക്രമസമാധാനം പൂര്‍വസ്ഥിതിയിലാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതിനിടെ ബീരേന്‍ സിങ്ങിന്റെ രാജിയ്ക്ക് പിന്നാലെ മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
എന്നാല്‍, എന്‍പിപിയുടെ പിന്തുണ പിന്‍വലിച്ചത് സര്‍ക്കാരിനെ ബാധിക്കുമായിരുന്നില്ല. ഏഴ് എംഎല്‍മാരാണ് എന്‍പിപിക്കുള്ളത്. 37 ബിജെപി എംഎല്‍എമാരുടെ പിന്തുണയും നാഗാ പീപ്പിള്‍സ് ഫ്രണ്ടിന്റെ (എന്‍പിഎഫ്) അഞ്ച് എംഎല്‍എമാരും മൂന്ന് സ്വതന്ത്രരുടെ പിന്തുണയും ബിരേന്‍ സിങ് സര്‍ക്കാരിനുണ്ടായിരുന്നു. എന്നാല്‍ 12 ഓളം എം.എല്‍.എമാര്‍ നേതൃമാറ്റത്തിനായി മുന്നോട്ടുവന്നത് സര്‍ക്കാരിനെ സംബന്ധിച്ച് നിര്‍ണായകമായിരുന്നു. സ്പീക്കറും മുഖ്യമന്ത്രിയും തമ്മില്‍ ഭിന്നതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.