ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ ഭാര്യയും ബന്ധുക്കളും ഭീഷണിപ്പെടുത്തി കള്ളക്കേസില്‍ കുടുക്കി എന്നാരോപിച്ച് എഞ്ചിനീയര്‍ ആത്മഹത്യ ചെയ്തു. സിമന്റ് കമ്പനിയില്‍ ഫീല്‍ഡ് എഞ്ചിനീയറായി ജോലി ചെയ്യുന്ന മോഹിത് ആണ് ജീവനൊടുക്കിയത്. താന്‍ അനുഭവിച്ച പീഡനങ്ങള്‍ മുഴുവന്‍ വീഡിയോയില്‍ ചിത്രീകരിച്ച ശേഷമാണ് യുവാവ് ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ച മോഹിത് ഉത്തര്‍പ്രദേശിലെ റെയില്‍വെ സ്റ്റേഷന് പുറത്തുള്ള ഒരു ഹോട്ടലില്‍ മുറിയെടുക്കുകയായിരുന്നു. പിറ്റേന്ന് വൈകുന്നേരമായിട്ടും മുറി തുറക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ മുറിയില്‍ കയറി പരിശോധിച്ചപ്പോഴാണ് യുവാവിനെ ജീവനൊടുക്കി നിലയില്‍ കണ്ടെത്തിയത്. അതേസമയം മരിക്കുന്നതിന് തൊട്ട് മുന്‍പ് മോഹിത് താന്‍ അനുഭവിച്ച പീഡനങ്ങള്‍ മുഴുവന്‍ വീഡിയോ ആയി ചിത്രീകരിച്ചിരുന്നു.
'നിങ്ങള്‍ ഈ വീഡിയോ കാണുമ്പോഴേക്കും ഞാന്‍ ജീവിച്ചിരിപ്പുണ്ടാകില്ല. പുരുഷന്മാര്‍ക്ക് നിയമപരമായ സംരക്ഷണം ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ എന്റെ ജീവിതം സ്വയം അവസാനിപ്പിക്കില്ലായിരുന്നു. എന്റെ ഭാര്യയില്‍ നിന്നും ഭാര്യയുടെ കുടുംബത്തില്‍ നിന്നുമുള്ള പീഡനം സഹിക്കാന്‍ കഴിയുന്നില്ല' എന്നായിരുന്നു മോഹിത് വങ്കുവെച്ച വീഡിയോയില്‍ പറയുന്നത്. താനും ഭാര്യ പ്രിയയും ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2023ലാണ് വിവാഹിതരായത്. വിവാഹസമയത്ത് താന്‍ സത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്നും എന്നാല്‍ തനിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ സ്ത്രീധ പീഡനക്കേസ് ചുമത്തുമെന്ന് ഭാര്യ ഭീഷണിപ്പെടുത്തിയെന്നും മോഹിത് വീഡിയോയില്‍ പറയുന്നുണ്ട്.
അതിനൊപ്പം തന്റെ വീടും സ്വത്തും ഭാര്യയുടെ പേരിലേക്ക് മാറ്റിയില്ലെങ്കില്‍ സ്ത്രീധനക്കേസില്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയതായും മോഹിത് പറയുന്നുണ്ട്. ഭീഷണിയുടെ അടിസ്ഥാനത്തില്‍ ഭാര്യയുടെ അച്ഛന്‍ മനോജ് കുമാര്‍ തനിക്കെതിരെ വ്യാജ പരാതി നല്‍കിയെന്നും ഭാര്യ തന്നോട് ദിവസവും ഇതിന്റെ പേരില്‍ വഴക്കിടാന്‍ തുടങ്ങിയെന്നും അതിന് ഭാര്യയുടെ കുടംബാംഗങ്ങളുടെ പിന്തുണ ഉണ്ടെന്നും മോഹിത് വീഡിയോയില്‍ പറയുന്നുണ്ട്.
തന്റെ മാതാപിതാക്കളോട് ക്ഷമ ചോദിച്ച് കൊണ്ടാണ് യുവാവ് വീഡിയോ അവസാനിപ്പിച്ചിരിക്കുന്നത്. മരണശേഷം തനിക്ക് നീതി ലഭിച്ചില്ലെങ്കില്‍ തന്റെ ചിതാഭസ്മം അഴുക്കുചാലിലേക്ക് എറിയാനും കുടുംബത്തോട് അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം മരിച്ചുപോയ ഭര്‍ത്താവിന്റെ ആരോപണങ്ങളോട് പ്രിയ ഇതുവരെയും പ്രതികരിച്ചിട്ടില്ല.