സ്ത്രീകളായി ജനിച്ചവരാണ് നിയമപരമായി സ്ത്രീയെന്ന വിഭാഗത്തില്‍ പെടുകയെന്ന സുപ്രീംകോടതി വിധി പരിഗണിക്കാതെ എന്‍എച്ച്എസ്. ആശുപത്രികളിലെ വനിതകളുടെ സൗകര്യങ്ങള്‍ ഇപ്പോഴും ട്രാന്‍സ് സ്ത്രീകള്‍ക്കായി തുറന്നിട്ട് എന്‍എച്ച്എസ് നിയമലംഘനം നടത്തുകയാണെന്ന് ഇപ്പോള്‍ മുന്നറിയിപ്പ് വന്നിരിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്.
പരമോന്നത കോടതിയുടെ വിധി വന്നിട്ടും വനിതാ ജീവനക്കാര്‍ നേരിടുന്ന നാണക്കേടില്‍ മാറ്റം വന്നിട്ടില്ലെന്ന് ക്യാംപെയിനര്‍മാര്‍ പറയു്‌നനു. ട്രസ്റ്റുകള്‍ ഇപ്പോഴും കാലഹരണപ്പെട്ട എന്‍എച്ച്എസ് ഗൈഡന്‍സ് ഉപയോഗിക്കുന്നതാണ് ഇതിന് ഇടയാക്കുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് അവര്‍ക്ക് സൗകര്യം തോന്നുന്ന ടോയ്‌ലറ്റുകളും, ചേഞ്ചിംഗ് റൂമുകളും ഉപയോഗിക്കാമെന്ന ഉപദേശമാണ് ഇപ്പോഴും തുടരുന്നത്.
കഴിഞ്ഞ മാസം വിധി വന്നിട്ടും നിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്താന്‍ തയ്യാറാകാത്ത എന്‍എച്ച്എസിന് എതിരായ രോഷമാണ് ഇപ്പോള്‍ പുകയുന്നത്. ലിംഗം തീരുമാനിക്കാന്‍ സര്‍ട്ടിഫിക്കറ്റല്ല, ജനിച്ച സമയത്തെ ലിംഗം ഏതെന്ന് അനുസരിച്ചാണ് വരികയെന്ന കോടതി വിധി ഇപ്പോള്‍ തന്നെ വനിതാ ഫുട്‌ബോള്‍, നെറ്റ്‌ബോള്‍, ക്രിക്കറ്റ് തുടങ്ങിയ മേഖലകളില്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. പുരുഷനായി ജനിച്ചവര്‍ക്ക് വനിതാ കായിക ഇനങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്.
പുരുഷന്‍, സ്ത്രീ എന്നീ പദങ്ങള്‍ സംബന്ധിച്ച് സുപ്രീംകോടതി ഇതുവരെ ഉണ്ടായിരുന്ന എല്ലാ സംശയങ്ങളും അവസാനിപ്പിച്ചതായി എന്‍എച്ച്എസ് കോണ്‍ഫെഡറേഷന് അയച്ച കത്തില്‍ വനിതാവകാശ ചാരിറ്റി സെക്‌സ് മാറ്റേഴ്‌സിലെ മായാ ഫോര്‍സ്‌റ്റേറ്റര്‍ ചൂണ്ടിക്കാണിച്ചു. എന്നിട്ടും ഉത്തരവാദിത്വം എടുക്കാന്‍ വിസമ്മതിച്ച് ഗൈഡന്‍സ് പിന്‍വലിക്കാന്‍ എന്‍എച്ച്എസ് കോണ്‍ഫെഡറേഷന്‍ തയ്യാറായിട്ടില്ല. നിലവിലെ ഗൈഡന്‍സ് പിന്തുടരുന്ന ട്രസ്റ്റുകള്‍ നിയമലംഘനം നടത്തുകയാണ്. ഇനിയും വൈകിപ്പിക്കുന്നതിന് കാരണമില്ല. അനൗദ്യോഗിക ഗൈഡന്‍സാണെന്ന വാദവും നിലനില്‍ക്കില്ല. ഈ ഘട്ടത്തില്‍ തൊഴിലിടത്തിലെ സുരക്ഷയും, ആരോഗ്യവും നിലനിര്‍ത്താന്‍ നിബന്ധനകള്‍ പുതുക്കണം, അവര്‍ ആവശ്യപ്പെട്ടു.