പട്ടാപ്പകല്‍ കുഞ്ഞുമായി നടന്നുപോകുകയായിരുന്ന ഭാര്യയെ കുത്തിക്കൊന്ന ശേഷം ഒന്നും സംഭവിക്കാത്ത മട്ടില്‍ നടന്നുപോയ ഭര്‍ത്താവിന്റെ വിവരങ്ങള്‍ കേട്ട് ഞെട്ടി കോടതി. 26-കാരനായ ഹബിബുര്‍ മാസുമാണ് 27-കാരി കുല്‍സുമ അക്തറിന്റെ ജീവനെടുത്ത കത്തി അക്രമണം നടത്തിയത്. വെസ്റ്റ് യോര്‍ക്ക്ഷയറിലെ ബ്രാഡ്‌ഫോര്‍ഡില്‍ ഏഴ് മാസം പ്രായമായ കുഞ്ഞിനെ പ്രാമില്‍ ഇരുത്തി തള്ളിക്കൊണ്ട് പോകുമ്പോഴാണ് മാസും മുന്നിലേക്ക് ചാടിവീണത്.
ഭാര്യയെ ചോദ്യം ചെയ്ത ശേഷം കത്തിയെടുത്ത് കുത്തിക്കൊന്ന ഇയാള്‍ കത്തി വലിച്ചെറിഞ്ഞ ശേഷം കൈയും തുടച്ച് സംഭവസ്ഥലത്ത് നിന്നും മുങ്ങി. ഗുരുതരമായി പരുക്കേറ്റ് ഭാര്യ കിടക്കുമ്പോഴും, തന്റെ കുഞ്ഞില്‍ തെരുവില്‍ ഒറ്റയ്ക്കാണെന്ന് പോലും പരിഗണിക്കാതെയാണ് ഇയാള്‍ സ്ഥലംവിട്ടതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഭര്‍ത്താവിന്റെ അതിക്രമങ്ങളും, അസൂയയും, നിയന്ത്രണ പെരുമാറ്റവും നേരിട്ട് മടുത്ത് ഇതില്‍ നിന്നും രക്ഷപ്പെടുന്നതിനായാണ് 27-കാരി രഹസ്യ കേന്ദ്രത്തിലേക്ക് താമസം മാറ്റിയത്. എന്നാല്‍ ഇത് കണ്ടെത്തിയ 26-കാരന്‍ ഇവരെ നേരിടുകയായിരുന്നു. മാസൂം സ്‌പെയിനിലാണെന്ന് കരുതിയാണ് അക്തര്‍ ഒളിച്ച് കഴിഞ്ഞ സ്ഥലത്ത് നിന്നും പുറത്തിറങ്ങിയത്. ഇവരെ രണ്ട് ദിവസത്തിനുള്ളില്‍ പുതിയ ഇടത്തേക്ക് മാറ്റാന്‍ ഇരിക്കവെയായിരുന്നു സംഭവം.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 6ന് വൈകുന്നേരത്തോടെയാണ് മകനുമായി പോകുകയായിരുന്ന അക്തറിനെ ഇയാള്‍ ചോദ്യം ചെയ്തത്. പിന്നാലെ കത്തിയെടുത്ത് പല തവണ കുത്തി. ഇതിന് ശേഷം ഒന്നും സംഭവിക്കാത്ത പോലെ മാസും ഇവിടെ നിന്നും പോയെന്ന് ദൃക്‌സാക്ഷി കോടതിയില്‍ വെളിപ്പെടുത്തി. ബംഗ്ലാദേശില്‍ വെച്ച് പ്രണയത്തിലാകുകയും, വിവാഹം ചെയ്യുകയും ചെയ്തവരായിരുന്നു ഇരുവരും. കൊലപാതക കേസ് നിരാകരിച്ച മാസും, നരഹത്യാ കുറ്റം സമ്മതിച്ചിട്ടുണ്ട്.