620 ദിവസങ്ങള്‍ക്ക് മുന്‍പ് തെഹ്‌റാനിലെ സ്വേച്ഛാധിപതികള്‍ അഹങ്കാരത്തിന്റെ ഉത്തംഗശൃംഘങ്ങളില്‍ വിരാജിക്കുകയായിരുന്നു. ഇസ്രയേലിനെ എല്ലാ ഭാഗത്ത് നിന്നും പൂട്ടാന്‍ തങ്ങള്‍ക്ക് കഴിഞ്ഞെന്ന ചിന്തയിലായിരുന്നു അത്. അറേബ്യന്‍ ഭൂപ്രദേശത്ത് ഒരു കരടായി, ജൂതരാഷ്ട്രം വേണ്ടെന്ന മതചിന്ത. ഇതിനായി ഹമാസ് തീവ്രവാദികളെയും, ഹൂതി ഭീകരരെയും, ഹിസ്ബുള്ളയെയും പ്രയോഗിച്ച് ചുറ്റുപാട് നിന്നും ശ്വാസം മുട്ടിക്കുകയായിരുന്നു ഇറാന്റെ തന്ത്രം.
യുഎസില്‍ ജോ ബൈഡനായിരുന്നു ആ സമയത്ത് പ്രസിഡന്റ്. പ്രതികരിച്ച് പ്രശ്‌നം വഷളാക്കരുതെന്ന് ഉപദേശം. എന്നാല്‍ ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. വൈറ്റ് ഹൗസില്‍ അപ്രതീക്ഷിത തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന ഡൊണാള്‍ഡ് ട്രംപാണ് പ്രസിഡന്റ്. ജൂണ്‍ 13-ന് ഇസ്രയേല്‍ ഓപ്പറേഷന്‍ റൈസിംഗ് ലയണ്‍ ആരംഭിക്കുകയും, ഇറാന്റെ ഉന്നത നേതാക്കളെയും, ആണവ, പ്രതിരോധ ഇന്‍ഫ്രാസ്ട്രക്ചറുകള്‍ തകര്‍ക്കുകയും ചെയ്തിരിക്കുന്നു.
ഒന്നും അറിയില്ലെന്നാണ് ട്രംപിന്റെ വാക്കുകളെങ്കിലും, യഥാര്‍ത്ഥത്തില്‍ മുന്‍കൂര്‍ തയ്യാറാക്കിയ സ്‌ക്രിപ്റ്റാണ് ട്രംപും, പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ചേര്‍ന്ന് നടപ്പിലാക്കുന്നത്. ഇറാന്റെ ആണവായുധ പ്രോഗ്രാം മുന്നോട്ട് പോകുന്നത് ഒരു തരത്തിലും ഇസ്രയേലിന് സുരക്ഷിതമല്ല. ഇത് മുന്‍കൂട്ടി കണ്ടുള്ള നീക്കമാണ് നടക്കുന്നത്. ട്രംപ് പല തവണ ഇക്കാര്യത്തില്‍ മുന്നറിയിപ്പും നല്‍കി.
അതിനിടെ ഇറാന്‍ തിരിച്ചടിയില്‍ ഇസ്രയേലിന് നേര്‍ക്ക് മിസൈല്‍ വര്‍ഷമാണ് നടക്കുന്നത്. അര്‍ദ്ധരാത്രിയില്‍ ഉണ്ടായ മിസൈല്‍ അക്രമണത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു, കനത്ത നാശനഷ്ടവും നേരിട്ടു. ഇതോടെ യുഎസ് സൈനിക ശക്തിയുടെ ചൂടറിയുമെന്ന് ട്രംപ് മുന്നറിയിപ്പും നല്‍കിക്കഴിഞ്ഞു. 'ഇറാനും, ഇസ്രയേലും തമ്മില്‍ വേഗത്തില്‍ കരാറിലെത്തി ഈ സംഘര്‍ഷം അവസാനിപ്പിക്കാം', ട്രംപ് ഓര്‍മ്മിപ്പിച്ചു.
ഇറാന്‍ മിസൈലുകളില്‍ നിന്നും രക്ഷ നേടാനായി ഐഡിഎഫ് സൈറനുകള്‍ മുഴങ്ങിയതോടെ ജനങ്ങള്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി. അതേസമയം ഇറാന്റെ സുപ്രധാന കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ അക്രമണം തുടരുകയാണ്. സുപ്രധാന എണ്ണ, ആണവ, ഗ്യാസ് കേന്ദ്രങ്ങളാണ് തുടച്ചുനീക്കിയത്. യുദ്ധം കൈവിട്ട് പോകുമെന്ന ആശങ്കയില്‍ ബ്രിട്ടന്‍ തങ്ങളുടെ ആര്‍എഎഫ് യുദ്ധവിമാനങ്ങളെ മിഡില്‍ഈസ്റ്റിലേക്ക് അയച്ചു.