ആ വിമാനത്തില്‍ യാത്ര ചെയ്തവര്‍ക്കെല്ലാം തങ്ങള്‍ക്ക് മുന്നിലുള്ള ലണ്ടന്‍ നഗരമെന്ന ലക്ഷ്യം മാത്രമായിരുന്നു ചിന്ത. പക്ഷെ ആ വിമാനത്തിലെ രണ്ട് പേര്‍ക്ക് മുന്നിലുള്ളത് മരണമാണെന്ന് അതിവേഗം തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നു. അവരാണ് ബോയിംഗ് 787-8 ഡ്രീംലൈനറിന്റെ കോക്ക്പിറ്റില്‍ ഉണ്ടായിരുന്ന പൈലറ്റുമാര്‍. പറന്നുയര്‍ന്നതിന് പിന്നാലെ മരണം തങ്ങള്‍ക്ക് മുന്നിലുണ്ടെന്ന് അവര്‍ തിരിച്ചറിഞ്ഞു.
എന്നിട്ടും ക്യാപ്റ്റന്‍ സുമീത് സബര്‍വാളും, കോ-പൈലറ്റ് ക്ലൈവ് കുന്ദറും പ്രോട്ടോക്കോള്‍ പാലിച്ചു. അവര്‍ 'മേയ് ഡേ' വിളിച്ച് അറിയിച്ചു. പക്ഷെ ആ ശ്രമങ്ങളെല്ലാം പാഴായി. ലണ്ടനിലേക്ക് 242 ജീവനുകളുമായി സന്തോഷപൂര്‍വ്വം പറന്നെത്തേണ്ട വിമാനം റണ്‍വെയുടെ അവസാനം വെച്ച് തന്നെ താഴേക്ക് വീണു. ഇടിച്ചിറങ്ങിയത് മെഡിക്കല്‍ കോളേജ് കെട്ടിടത്തിലേക്കാണ്. രണ്ടായി പിളര്‍ന്ന് ഉഗ്രസ്‌ഫോടനം നടന്നു. എല്ലാം നിമിഷങ്ങള്‍ക്കുള്ളില്‍ വെന്തുവെണ്ണീറായി.
അപകടം നടന്ന സ്ഥലത്തേക്ക് ഓടിയെത്തി ആളുകളെ രക്ഷിക്കാന്‍ പോലും ദൃക്‌സാക്ഷികള്‍ക്ക് സാധിച്ചില്ല. ഒരു അഗ്നിഗോളമാണ് അവിടെ ഉയര്‍ന്നത്. ഇന്ത്യയിലെ അഹമ്മദാബാദില്‍ നിന്നും ലണ്ടനിലെ ഗാറ്റ്‌വിക്ക് വരെ നിര്‍ത്താതെ ഒന്‍പത് മണിക്കൂറും, 50 മിനിറ്റും സഞ്ചരിക്കാന്‍ ആവശ്യമായ ഇന്ധനം നിറച്ച വിമാനമായിരുന്നതാണ് ഇതിന് കാരണം.
മാനത്തേക്ക് ഉയര്‍ന്ന കനത്ത പുകയോടെ വിമാനം തകര്‍ന്നതായി സമീപവാസികള്‍ തിരിച്ചറിഞ്ഞു. എന്നാല്‍ നിമിഷങ്ങള്‍ കൊണ്ട് വാര്‍ത്ത ലോകം മുഴുവന്‍ പടര്‍ന്നു. ലണ്ടനിലേക്കുള്ള വിമാനത്തില്‍ 169 ഇന്ത്യന്‍ പൗരന്‍മാരെ കൂടാതെ 53 ബ്രിട്ടീഷുകാരും, ഏഴ് പോര്‍ച്ചുഗീസുകാരും, ഒരു കനേഡിയന്‍ പൗരനുമാണ് ഉണ്ടായിരുന്നത്. 40-കാരനായ ബ്രിട്ടീഷ് പൗരന്‍ വിശ്വാഷ് കുമാര്‍ രമേഷ് മാത്രമാണ് അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട ഏക വ്യക്തി.
ഫ്‌ളൈറ്റ്‌റഡാര്‍ 24 വിവരങ്ങള്‍ പ്രകാരം ടേക്ക് ഓഫിനായി നീങ്ങിയ വിമാനം നിലത്ത് നിന്നും 436 അടി ഉയരത്തില്‍ മാത്രമാണ് എത്തിയത്. 174 നോട്ട് വേഗത്തില്‍ സഞ്ചരിക്കുമ്പോഴായിരുന്നു ഇത്. ഒരു കൊമേഴ്‌സ്യല്‍ വിമാനത്തിന് ഈ ഉയരം പര്യാപ്തമായിരുന്നില്ലെന്ന് വിദഗ്ധര്‍ പറയുന്നു. ഈ ഉയരം വര്‍ദ്ധിപ്പിക്കാന്‍ കഴിയാതെ പോയ തടസ്സമാണ് ഡ്രീംലൈനറിനെ ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്.