
















ബഹ്റൈനിലെയും കുവൈറ്റിലെയും യുഎസ് സൈനിക ക്യാമ്പുകള്‍ ആക്രമിച്ചെന്ന് ഇറാന്റെ അവകാശവാദം. യുഎസ് ആക്രമണങ്ങള്‍ക്കുള്ള മറുപടിയാണ് ഈ ആക്രമണം. ബഹ്റൈനിലെ ഷെയ്ക്ക് ഇസാ എയര്‍ബേസിലും കുവൈറ്റിലെ അലി അല്‍ സലേം, അഹ്‌മദ് അല്‍- ജാബര്‍ എയര്‍ബേസുകളിലും വ്യാഴാഴ്ച ഡ്രോണ്‍ ആക്രമണം നടത്തിയതായി ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സാണ് അറിയിച്ചത്.
ഹോര്‍മൂസ് കടലിടുക്ക് കടക്കാന്‍ ശ്രമിച്ച രണ്ട് എണ്ണ കണ്ടെയ്നറുകളെ ആക്രമിച്ചെന്നും ഇറാന്‍ മണിക്കൂറുകള്‍ക്ക് മുമ്പ് അവകാശപ്പെട്ടിരുന്നു. അതേസമയം മിസൈല്‍ - ഡ്രോണ്‍ ആക്രമണങ്ങള്‍ നേരിട്ടതായി കുവൈറ്റ് പ്രതികരിച്ചിട്ടുണ്ട്. ബഹ്റൈനില്‍ സൈറണ്‍ മുഴങ്ങി. ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ ഇരുരാജ്യങ്ങളും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പശ്ചിമേഷ്യന്‍ സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടി നേരിട്ടതിന് പിന്നാലെ എണ്ണവിലയും കുതിച്ചുയര്‍ന്നു. ബാരലിന് രണ്ട് ഡോളറിലധികമാണ് വര്‍ധിച്ചത്.
കുവൈറ്റിന്റെ വ്യോമപ്രതിരോധ സംവിധാനം മിസൈലുകളെയും ഡ്രോണുകളെയും പ്രതിരോധിച്ചിട്ടുണ്ടെന്ന് കുവൈറ്റ് സേന എക്സ് പോസ്റ്റിലൂടെ അറിയിച്ചിട്ടുണ്ട്. വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങുന്നതിനിടെയാണ് സുരക്ഷിത താവളങ്ങളിലേക്ക് മാറാന്‍ ബഹ്റൈന്‍ ജനങ്ങളോട് നിര്‍ദേശിച്ചത്. ജോര്‍ദാനിലെ അല്‍ - അസ്റാഖ് പ്രദേശത്തെ ലക്ഷ്യം വെച്ച് അഞ്ച് മിസൈലുകള്‍ വെടിവെച്ച് ഇട്ടതായി ജോര്‍ദാന്‍ സൈന്യവും അറിയിച്ചിട്ടുണ്ട്. എന്നാല്‍ ആക്രമണത്തില്‍ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നും ജോര്‍ദാന്‍ സൈന്യം വ്യക്തമാക്കി.
അതേസമയം ഇറാന്‍ ആക്രമണത്തെ തുടര്‍ന്ന് കുവൈറ്റ് വ്യോമപാത താത്കാലികമായി അടച്ചുവെന്ന് കുവൈറ്റ് സിവില്‍ ഏവിയേന്‍ അധികൃതര്‍ അറിയിച്ചു. ഇതിനിടയില്‍ വടക്കന്‍ ഇസ്രയേലില്‍ ലെബനന്‍ ആക്രമണം നടത്തിയതിനെതിരെ ഇസ്രയേല്‍ സേന രംഗത്തെത്തിയിട്ടുണ്ട്. യുഎസ് ഇനിയും ആക്രമണം നടത്താന്‍ ധൈര്യപ്പെട്ടാല്‍ സംഘര്‍ഷമേഖല നരകമാകുമെന്നാണ് ഐആര്‍ജിസി എയ്റോസ്പേസ് ഫോഴ്സ് മേധാവി മാജിദ് മൗസാവിയുടെ മുന്നറിയിപ്പ്. ഗോര്‍ഗാന്‍ തുറമുഖത്തിന് സമീപം സ്ഫോടന പരമ്പര തന്നെയുണ്ടായതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.