
















പശ്ചിമ ബംഗാളിലേക്ക് അനധികൃതമായി കുടിയേറി താമസിച്ചിരുന്ന 10,000ത്തിലേറെ ബംഗ്ലാദേശുകാരെ സംസ്ഥാന സര്‍ക്കാര്‍ തിരിച്ചയച്ചതായി മുഖ്യമന്ത്രി സുവേന്ദു അധികാരി. 1800 ഓളം പേര്‍ 12 ഹോള്‍ഡിങ് സെന്ററുകളില്‍ പുറത്താക്കല്‍ നടപടികള്‍ക്കായി കാത്തിരിക്കുകയാണെന്നും മുഖ്യമന്ത്രി സുവേന്ദു അധികാരി നിയമസഭയില്‍ അറിയിച്ചു. ദേശീയ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ നടപടിയെന്നും ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഇതില്‍ ആശങ്ക വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്താനുള്ള അന്വേഷണവും തുടര്‍നടപടികളും നടക്കുന്നത്. സംശയം തോന്നുന്നവരെ 30 ദിവസത്തേക്ക് ഹോള്‍ഡിങ് സെന്ററുകളില്‍ പാര്‍പ്പിക്കുകയും പൗരത്വം തെളിയിക്കാന്‍ സാധിക്കാത്തവരുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിച്ച ശേഷം ബി.എസ്.എഫിന് കൈമാറി തിരിച്ചയക്കുകയുമാണ് ചെയ്യുന്നത്. സ്വന്തം ഇഷ്ടപ്രകാരം രാജ്യം വിട്ടുപോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ബംഗ്ലാദേശ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ കമ്പിവേലി സ്ഥാപിക്കുന്നതിനായി 142 ഏക്കര്‍ ഭൂമി ബി.എസ്.എഫിന് കൈമാറിയതായി സുവേന്ദു അധികാരി അറിയിച്ചു. വരും മാസങ്ങളില്‍ 600 കിലോമീറ്റര്‍ അതിര്‍ത്തിയില്‍ കൂടി വേലി നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.