മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്വാമി ചിന്‍മയാനന്ദിനെതിരായ ബലാത്സംഗ ആരോപണത്തിന് തെളിവുണ്ടെന്ന് 23കാരിയായ നിയമ വിദ്യാര്‍ഥിനി. നിര്‍ണായക തെളിവായ വീഡിയോ ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് കൈമാറി. തന്റെ സുഹൃത്താണ് ഈ ദൃശ്യങ്ങള്‍ പെന്‍ ഡ്രൈവിലാക്കി പൊലീസിന് കൈമാറിയതെന്നും പീഡനത്തിന് ഇരയായ പെണ്‍കുട്ടി പറഞ്ഞു. തന്റെ കണ്ണടയില്‍ ഘടിപ്പിച്ച ക്യാമറ ഉപയോഗിച്ച് ചിന്മയാനന്ദിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്നു വിദ്യാര്‍ഥിനി പറഞ്ഞു. സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിനാണു ദൃശ്യങ്ങള്‍ കൈമാറിയത്. വിദ്യാര്‍ഥിനിയെ 15 മണിക്കൂറിലേറെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
ലോ കോളജില്‍ പ്രവേശനം ലഭിക്കുന്നതിനാണ് കോളജ് മാനേജ്‌മെന്റ് കമ്മിറ്റിയുടെ പ്രസിഡന്റ് കൂടിയായ ചിന്മയാനന്ദിനെ കാണാന്‍ പോയത്. പ്രവേശനത്തിനൊപ്പം കോളജ് ലൈബ്രറിയില്‍ ജോലി നല്‍കിയ അദ്ദേഹം തന്നോട് കോളേജ് ഹോസ്റ്റലിലേക്ക് താമസം മാറാന്‍ ആവശ്യപ്പെട്ടു.
ദിവസങ്ങള്‍ക്കു ശേഷം ചിന്മയാനന്ദ് തന്നെ ഓഫീസിലേക്ക് വിളിപ്പിച്ചു. സംസാരത്തിനിടെ താന്‍ കുളിക്കുന്ന വിഡിയോ ദൃശ്യം അദ്ദേഹം കാട്ടിത്തന്നു. തുടര്‍ന്ന് ഈ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. പീഡനം സഹിക്കാനാകാതെ വന്നതോടെയാണ് കണ്ണടയില്‍ ക്യാമറ ഘടിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും പെണ്‍കുട്ടി പറഞ്ഞു.