1989ല്‍ മുന്‍ സോവിയറ്റ് യൂണിയന്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്‍വാങ്ങിയപ്പോള്‍ കശ്മീര്‍ താഴ്‌വരയില്‍ നിന്നും പണ്ഡിറ്റുകള്‍ക്ക് ജീവനും കൊണ്ട് ഓടേണ്ടി വന്നത്. കാബൂളില്‍ നിന്നും ഇസ്ലാമിക ജിഹാദികള്‍ കശ്മീരിലേക്ക് ശ്രദ്ധമാറ്റിയത് പാകിസ്ഥാന്‍ ഹാന്‍ഡ്‌ലര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ്. കശ്മീരി പണ്ഡിറ്റുകള്‍ കുടിയൊഴിഞ്ഞ് 30 വര്‍ഷത്തിന് ശേഷം കാബൂളില്‍ വീണ്ടുമൊരു പിന്‍വാങ്ങല്‍ നടക്കുമ്പോള്‍ ചങ്കിടിപ്പ് ഇന്ത്യക്കാണ്.
യുഎസാണ് അഫ്ഗാനിസ്ഥാനില്‍ താലിബാനുമായി കരാര്‍ നേടിയെന്ന് അവകാശപ്പെട്ട് തലയൂരുന്നത്. ആരും തൊടാതെ കിടക്കുന്ന പാകിസ്ഥാനിലെ ജിഹാദികള്‍ക്ക് വീണ്ടുമൊരു തുടക്കം നല്‍കുകയാണ് അമേരിക്ക. പാക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് ജിഹാദി ഗ്രൂപ്പുകള്‍ തന്നെയാണ് ഇന്ത്യക്ക് ആശങ്ക കുറിയ്ക്കുന്നത്. ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കര്‍ ഇ തോയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍, തെഹ്രിക് ഉള്‍ മുജാഹിദ്ദീന്‍, ഹര്‍ക്കത്തുള്‍ മുജാഹിദീന്‍, അല്‍ ബാദര്‍ തുടങ്ങിയ സംഘടനകള്‍ പാകിസ്ഥാന്‍ ചെല്ലുംചെലവും കൊടുക്കുന്നുണ്ടെന്നത് പരസ്യമായ കാര്യമാണ്. ഇന്ത്യയെ ലക്ഷ്യംവെച്ചാണ് ഇവരെ വളര്‍ത്തുന്നതും.
എഫ്എടിഎഫ് ഏഷ്യാപസഫിക് ചാപ്റ്റന്‍ പാകിസ്ഥാന്റെ ഈ തീവ്രവാദ ഫണ്ടിംഗിനെക്കുറിച്ച് ശക്തമായ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെങ്കിലും പ്രധാന സഖ്യകക്ഷിയായ ചൈനയുടെ പിന്‍ബലത്തോടെ അവര്‍ ഗ്രേ ലിസ്റ്റില്‍ തുടരും. സുന്നി തീവ്രവാദ ഗ്രൂപ്പുകളും, ഐഎസ്‌ഐയുടെ കുഞ്ഞായ ഇന്ത്യന്‍ മുജാഹിദീനും പുറമെ ദാവൂദ് ഇബ്രാഹിമും, ഖലിസ്ഥാനി ഭീകരസംഘങ്ങളും ഇന്ത്യയെ ലക്ഷ്യംവെച്ച് പാകിസ്ഥാനില്‍ ഇരുപ്പുണ്ട്.
അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള മയക്കുമരുന്ന് കച്ചവടം തന്നെയാണ് ഈ ഭീകര ഗ്രൂപ്പുകളുടെ പ്രധാന വരുമാനം. അഫ്ഗാനിലെ പുതിയ സ്ഥിതിവിശേഷം ഇന്ത്യയുടെ സുരക്ഷാ തലവേദനകള്‍ ഇരട്ടിയാക്കുന്നതാണ്. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളെ തീവ്രവാദികളാക്കി വളര്‍ത്താന്‍ ഈ സംഘങ്ങള്‍ സജീവമാണ്. റോഹിംഗ്യകളെ ഈ വഴിയിലേക്ക് നയിക്കാന്‍ പാകിസ്ഥാന്‍ ലഷ്‌കറിനെയാണ് വിനിയോഗിക്കുന്നത്.