ബെയ്‌റൂട്ടിലെ മാരകമായ സ്‌ഫോടനങ്ങളെ 'ഭീകരമായ അക്രമമെന്ന്' വിശേഷിപ്പിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിലവില്‍ സ്‌ഫോടനത്തിന് അന്താരാഷ്ട്ര ബന്ധമുള്ളതായി യാതൊരു തെളിവും ലഭ്യമല്ലാത്ത അവസ്ഥയിലാണ് പ്രസിഡന്റിന്റെ ഈ വാക്കുകളെന്നത് ശ്രദ്ധേയമാണ്. ലെബനീസ് തലസ്ഥാനത്തെ പോര്‍ട്ട് മേഖലയിലാണ് തുടര്‍ച്ചയായ സ്‌ഫോടനങ്ങള്‍ അരങ്ങേറിയത്. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവങ്ങള്‍. ചുരുങ്ങിയത് 78 പേര്‍ മരിച്ചെന്നാണ് വിവരം, 4000-ലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുള്ളതായും പ്രാഥമിക വിവരം വ്യക്തമാക്കി.
'യുണൈറ്റഡ് സ്റ്റേറ്റ്‌സ ലെബനണ് സഹായങ്ങള്‍ നല്‍കാന്‍ സന്നദ്ധമാണ്. ഞങ്ങള്‍ സഹായിക്കാനുണ്ടാകും. ഇതൊരു മാരകമായ അക്രമമായാണ് തോന്നുന്നത്', വൈറ്റ്ഹൗസ് ബ്രീഫിംഗില്‍ ട്രംപ് പറഞ്ഞു. അതേസമയം ഇതൊരു അക്രമമാണെന്ന് എങ്ങിനെ വിലയിരുത്തിയെന്ന ചോദ്യത്തിന് 'ചില ജനറലുമാരാണ് ഈ സംശയം പങ്കുവെച്ചതെന്ന്', ട്രംപ് വ്യക്തമാക്കി. ഇതൊരു നിര്‍മ്മാണ കേന്ദ്രത്തിലെ സ്‌ഫോടനമല്ല. എന്നേക്കാള്‍ നന്നായി അവര്‍ക്ക് അറിയാം, ഇതൊരു ബോംബ് തന്നെയാണെന്ന് അവര്‍ കരുതുന്നു, ട്രംപ് വിശദീകരിച്ചു.
എന്നാല്‍ ഈ അഭിപ്രായപ്രകടനം സത്യമാണെന്ന് തെളിയിക്കുന്ന വിവരങ്ങളൊന്നും ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. പോര്‍ട്ടില്‍ സൂക്ഷിച്ച അമോണിയം നൈട്രേറ്റാണ് സ്‌ഫോടനത്തിന് കാരണമായതെന്നാണ് ലെബനണ്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്. അതേസമയം സ്‌ഫോടനവുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു. ലെബനണ് ആവശ്യമായ മനുഷ്യത്വപരവും, മെഡിക്കല്‍ സഹായങ്ങള്‍ നല്‍കാന്‍ രാജ്യം സന്നദ്ധമാണെന്നും ഇസ്രയേല്‍ അറിയിച്ചു.
സാമ്പത്തിക പ്രതിസന്ധിയും, കൊറോണയും മൂലം ബുദ്ധിമുട്ടില്‍ കഴിയുന്ന രാജ്യത്തിന് കനത്ത തിരിച്ചടിയാണ്ഈ സ്‌ഫോടനം. ലെബനണുമായി നിരവധി യുദ്ധങ്ങള്‍ നടത്തിയ ഇസ്രയേല്‍ തങ്ങള്‍ പങ്കില്ലെന്ന് വിശദമാക്കിയിട്ടുണ്ട്. ഇസ്രയേല്‍ പ്രതിരോധ മന്ത്രി ബെന്നി ഗാന്‍ഡ്‌സും, വിദേശകാര്യ മന്ത്രി ഗാബി അഷ്‌കെനാസിയും സഹായവാഗ്ദാനവും നടത്തി.