ഓഫറില്‍ സാധനങ്ങള്‍ വില്‍ക്കുന്ന ഷോപ്പുകള്‍ ചെയ്യുന്ന ഒരു പരീക്ഷണമുണ്ട്. വില കൂട്ടിയിടുക, എന്നിട്ട് പകുതി വിലയ്ക്ക് വില്‍ക്കുന്നതായി ഓഫര്‍ നല്‍കുക. സാധനം വാങ്ങുന്ന ആള്‍ക്ക് സന്തോഷവും, വില്‍പ്പന നടത്തുന്നവര്‍ക്ക് നഷ്ടവുമില്ലാതെ കച്ചവടം പൊടിപൊടിക്കും. ഏതാണ്ട് ഈ രീതിയിലാണ് ഇംഗ്ലണ്ടിലെ എ-ലെവല്‍ ഫലങ്ങളും ഇക്കുറി തീരുമാനിക്കപ്പെട്ടത്. കൊറോണ മൂലം റദ്ദാക്കപ്പെട്ട പരീക്ഷകള്‍ക്ക് പകരമായി അധ്യാപകരാണ് സ്വയം വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്കിട്ടത്. ഇത് സ്വാഭാവികമായി കൂടുമെന്ന് മനസ്സിലാക്കിയ സര്‍ക്കാര്‍ സംഗതി സന്തുലിതമാക്കാന്‍ ഒരു അല്‍ഗോരിതം പ്രയോഗിച്ചു. എത്ര പ്രയോഗിച്ചാലും ഒരു മിനിമത്തില്‍ മാര്‍ക്ക് കുറയാവുന്ന തരത്തില്‍ അധ്യാപകര്‍ മാര്‍ക്കിട്ടതോടെ എ-ലെവല്‍ പരീക്ഷയില്‍ റെക്കോര്‍ഡ് വിജയം.
98.3 ശതമാനം വിജയനിരക്കാണ് ഇക്കുറി എ-ലെവല്‍ ഫലങ്ങള്‍ പ്രകടമാക്കിയത്. അധ്യാപകര്‍ നല്‍കിയ ഗ്രേഡുകളില്‍ 40% കുറവ് വരുത്തിയിട്ടാണ് ഈ റെക്കോര്‍ഡ്. അതേസമയം പാവപ്പെട്ട വിഭാഗങ്ങളില്‍ നിന്നുള്ള കുട്ടികളെ ഈ ഡൗണ്‍ഗ്രേഡിംഗ് സാരമായി ബാധിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരില്‍ 10 ശതമാനം പേരുടെ ഫലങ്ങളാണ് വെട്ടിച്ചുരുക്കിയത്. പാവപ്പെട്ട കുടുംബങ്ങളിലെ 74.6 ശതമാനം പേര്‍ക്ക് സി'യോ, അതിന് മുകളിലോ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അല്‍ഗോരിതം പ്രയോഗിച്ചപ്പോള്‍ ഇത് 85 ശതമാനമായി ഉയര്‍ന്നു.
എന്നിരുന്നാലും യൂണിവേഴ്‌സിറ്റി യോഗ്യത നേടിയ പാവപ്പെട്ട പശ്ചാത്തലങ്ങളില്‍ നിന്നുള്ള കുട്ടികളുടെ എണ്ണവും ഇക്കുറി റെക്കോര്‍ഡാണ്. എ-ലെവല്‍ ഫലങ്ങള്‍ പ്രകാരം ഏകദേശം 210,000 കൗമാരക്കാര്‍ യൂണിവേഴ്‌സിറ്റി കോഴ്‌സുകളില്‍ പ്രവേശനം നേടും. ഇതില്‍ 20,000ലേറെ പേര്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികളാണ്. ഉയര്‍ന്ന ഗ്രേഡുകള്‍ നേടുന്ന കാര്യത്തില്‍ പ്രൈവറ്റ് സ്‌കൂളുകള്‍ മറ്റുള്ളവരെ തുടര്‍ന്നും പിന്തള്ളി. ഇന്‍ഡിപെന്‍ഡന്റ് സ്‌കൂളുകളുടെ എ, എ* ഗ്രേഡുകള്‍ ഇക്കുറി 4.7 % ഉയര്‍ന്നു.
എന്നാല്‍ ഈ ഗ്രേഡുകള്‍ പല ഭാഗങ്ങളില്‍ നിന്നും സംശയങ്ങളും ചോദ്യങ്ങളും ഉയര്‍ത്തുകയാണ്. പ്രൈവറ്റ് സ്‌കൂളിലെ ചെറിയ ക്ലാസ്‌റൂമുകളാണ് എ ഗ്രേഡുകള്‍ വര്‍ദ്ധിക്കാന്‍ ഒരു കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. മോക്ക് എക്‌സാമുകളേക്കാള്‍ കുറവ് ഗ്രേഡ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ നിരാശ പ്രകടിപ്പിച്ച് രംഗത്ത് വന്നുകഴിഞ്ഞു.