ലോക്ക്ഡൗണ്‍ നടപ്പാക്കാതെ കൊറോണാവൈറസ് മഹാമാരിയെ നേരിടാന്‍ ഇന്ത്യ തയ്യാറായെങ്കില്‍ ജൂണ്‍ മാസത്തില്‍ 1.40 കോടി കേസുകളുമായി രാജ്യം കനത്ത തിരിച്ചടി നേരിടുമായിരുന്നുവെന്ന് ഐഐടി ഹൈദരാബാദിലെ പ്രൊഫ എം വിദ്യാസാഗര്‍. ഇന്ത്യയിലെ കൊവിഡ്-19 മഹാമാരി പുരോഗമിക്കുന്നത് പഠിച്ച ശേഷമാണ് യാഥാര്‍ത്ഥ്യത്തിലേക്ക് അദ്ദേഹം വിരല്‍ചൂണ്ടിയത്.
'ആ സമയത്ത് നമ്മള്‍ കാര്യമായി തയ്യാറെടുക്കാത്തതിനാല്‍ ഹെല്‍ത്ത് കെയര്‍ സിസ്റ്റം അമിതഭാരം പേറി അധിക മരണങ്ങള്‍ക്ക് ഇടയാക്കുമായിരുന്നു', വിദ്യാസാഗര്‍ പറഞ്ഞു. ലോക്ക്ഡൗണ്‍ നടപ്പാക്കാന്‍ മേയ് വരെ ഇന്ത്യ കാത്തിരുന്നെങ്കില്‍ ജൂണ്‍ മാസത്തോടെ ആക്ടീവ് കേസുകളുടെ എണ്ണം 50 ലക്ഷം എത്തിച്ചേരുമായിരുന്നുവെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ അധ്യക്ഷനായ വിദ്യാസാഗര്‍ കണ്ടെത്തിയിരിക്കുന്നത്.
ഇന്ത്യയില്‍ സെപ്റ്റംബര്‍ അവസാന ഘട്ടത്തിലാണ് ആക്ടീവ് കേസുകള്‍ പരമോന്നതിയില്‍ എത്തിയിട്ടുള്ളതെന്നാണ് പാനല്‍ വ്യക്തമാക്കുന്നത്. 10 ലക്ഷം കേസുകള്‍ നേരിടുമ്പോള്‍ ടെസ്റ്റിംഗും, സുപ്രധാന ഉപകരണങ്ങളുമായി രാജ്യം ശക്തമായ പ്രതിരോധം കെട്ടിപ്പടുക്കുകയും ചെയ്തു. ലോക്ക്ഡൗണ്‍ നേരത്തെ നടപ്പാക്കിയത് വഴി കേസുകള്‍ പരമോന്നതിയില്‍ എത്തുന്നത് ഭാവിയിലേക്ക് നീട്ടാനും, ആരോഗ്യ മേഖലയെ രക്ഷിക്കുകയും ചെയ്തു.
ലോക്ക്ഡൗണ്‍ തന്നെയാണ് വളവ് നേരെയാക്കാന്‍ സഹായിച്ചതെന്ന് കമ്മിറ്റി പറഞ്ഞു. മാസ്‌കും, ഡിസ്ഇന്‍ഫെക്ഷന്‍, ട്രേസിംഗ്, ക്വാറന്റൈന്‍ എന്നിവ കൃത്യമായി തുടര്‍ന്നാല്‍ കേസുകള്‍ താഴേക്ക് പോകുന്നത് തുടരും. പ്രോട്ടോക്കോള്‍ പാലിച്ചാല്‍ അടുത്ത വര്‍ഷം ഫെബ്രുവരിയോടെ മഹാമാരി നിയന്ത്രണത്തിലാകുമെന്ന് കമ്മിറ്റി വ്യക്തമാക്കി. ഇളവുകള്‍ അനുവദിക്കുമ്പോള്‍ ഒരു മാസം കൊണ്ട് 26 ലക്ഷം വരെ കേസുകള്‍ കൂടാന്‍ ഇടയാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.