കൊവിഡ് കാലത്ത് യൂറോപ്യന്‍ അഭിവാദ്യമായ ഹാന്‍ഡ് ഷേക്ക് വേണ്ടെന്ന് വെയ്ക്കുന്ന കാലമാണ്. എന്നാല്‍ മതവിശ്വാസങ്ങളുടെ പേരില്‍ ഒരു വനിതയ്ക്ക് ഹാന്‍ഡ് ഷേക്ക് നല്‍കില്ലെന്ന് വാശിപിടിച്ച മുസ്ലീം ഡോക്ടര്‍ക്ക് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായത് പാടുപെട്ട് ലഭിച്ച പൗരത്വം റദ്ദായപ്പോഴാണ്! സിറ്റിസണ്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കാനെത്തിയ വനിതാ ഓഫീസറുടെ കൈയില്‍ തൊടാന്‍ വിസമ്മതിച്ച മുസ്ലീം ഡോക്ടറുടെ ജര്‍മ്മന്‍ പൗരത്വമാണ് കോടതി തള്ളിയത്.
13 വര്‍ഷത്തോളം ജര്‍മ്മനിയില്‍ താമസിച്ച ശേഷമാണ് ജര്‍മ്മന്‍കാരനായി മാറാനുള്ള അവസരം 39-കാരനായ ലെബനീസ് പൗരനെ തേടിയെത്തിയത്. മെഡിക്കല്‍ പഠനവും, ഏറ്റവും ഉയര്‍ന്ന മാര്‍ക്കില്‍ സിറ്റിസണ്‍ഷിപ്പ് ടെസ്റ്റും കടന്ന് നില്‍ക്കവെയാണ് അവസാന കടമ്പ ഇയാളെ ചതിച്ചത്. 2015ല്‍ നടന്ന ചടങ്ങില്‍ വനിതാ ഉദ്യോഗസ്ഥയ്ക്ക് ഹാന്‍ഡ് ഷേക്ക് നല്‍കാന്‍ ഇയാള്‍ വിസമ്മതിച്ചതോടെ സ്‌റ്റേറ്റ് അതോറിറ്റി പൗരത്വം റദ്ദാക്കി.
അഞ്ച് വര്‍ഷത്തിന് ശേഷം കോടതിയും ഈ തീരുമാനത്തെ പിന്തുണയ്ക്കുകയാണ് ചെയ്തത്. ഇയാളുടെ യാഥാസ്ഥിതിക ചിന്തകള്‍ ജര്‍മ്മന്‍ സമൂഹത്തിന്റെ ഭാഗമായി തീരുന്നതിന് വിഘാതം സൃഷ്ടിക്കുമെന്ന് കോടതി കണ്ടെത്തി. 2002ല്‍ ജര്‍മ്മനിയില്‍ എത്തി ഇവിടെ നിയമപരമായി താമസിച്ച്, 10 വര്‍ഷം മുന്‍പ് സിറിയന്‍ വംശജയെ വിവാഹവും ചെയ്തു. മറ്റൊരു സ്ത്രീയുടെ കൈയില്‍ തൊടില്ലെന്ന് ഇയാള്‍ ഭാര്യക്ക് ഉറപ്പ് നല്‍കി.
2012ലാണ് പൗരത്വം നേടാനുള്ള അപേക്ഷയുമായി ഇയാള്‍ മുന്നോട്ട് പോയത്. ഭരണഘടന ഉയര്‍ത്തിപ്പിടിച്ച്, തീവ്രവാദത്തെ കള്ളുമെന്ന പേപ്പറിലും ഒപ്പുവെച്ചു. എന്നാല്‍ സ്ത്രീയും പുരുഷനും തമ്മില്‍ വേര്‍തിരിച്ച് കണ്ട് ഹാന്‍ഡ് ഷേക്ക് നിഷേധിച്ചത് ജര്‍മ്മന്‍ ജീവിതസാഹചര്യങ്ങളുമായി കൂടിച്ചേരില്ലെന്ന് കാണിക്കുന്നതായി കോടതി വിധിച്ചു. രാജ്യത്തെ മുസ്ലീം സലഫി വിഭാഗം ജര്‍മ്മനിക്ക് ആശങ്ക ഉയര്‍ത്തുന്നതിനിടെയാണ് സ്ത്രീകള്‍ ലൈംഗിക പ്രചോദനം സൃഷ്ടിക്കുമെന്ന ധാരണ പുലര്‍ത്തിയ മുസ്ലീം ഡോക്ടറുടെ പൗരത്വം റദ്ദാക്കിയ നടപടി ശരിയാണെന്ന് കോടതി വ്യക്തമാക്കി.
പാശ്ചാത്യ രീതിക്ക് അനുസരിച്ചുള്ള ഹാന്‍ഡ് ഷേക്ക് കൊറോണാവൈറസ് മഹാമാരിക്ക് ശേഷവും നിലനില്‍ക്കുമെന്നും ജഡ്ജിമാര്‍ പ്രവചിച്ചു. അപേക്ഷകന് ഇനി ഫെഡറല്‍ കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാം.