ഒടുവില്‍ സംഭവബഹുലമായ ആ പ്രസിഡന്റ് നാണംകെട്ട് പടിയിറങ്ങി. യുഎസ് പ്രസിഡന്റ് പദവിയിലെ അവസാന ദിനത്തില്‍ വിടവാങ്ങല്‍ അഭിസംബോധന പുറത്തുവിട്ടാണ് ഡൊണാള്‍ഡ് ട്രംപ് യാത്രയാകുന്നത്. തന്റെ പിന്‍ഗാമിയായി പ്രസിഡന്റ് പദവിയില്‍ എത്തുന്ന ഡെമോക്രാറ്റ് നേതാവ് ജോ ബൈഡന്റെ പേരെടുത്ത് പറയാന്‍ ട്രംപ് തയ്യാറായില്ലെന്നതും ശ്രദ്ധേയമാണ്.
'ഈ ആഴ്ച പുതിയ ഭരണകൂടം ചുമതലയേല്‍ക്കുകയാണ്. അമേരിക്കയെ സുരക്ഷിതമായി, പുരോഗതിയിലേക്ക് നയിക്കാന്‍ അവര്‍ വിജയിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കാം. ഞങ്ങളുടെ എല്ലാ ആശംസകളും, ഒപ്പം ഭാഗ്യവും ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു. അതാണ് ഏറ്റവും പ്രധാനപ്പെട്ട വാക്ക്', റിപബ്ലിക്കന്‍ പ്രസിഡന്റ് വീഡിയോയില്‍ പറഞ്ഞു.
നവംബര്‍ 3ന് നടന്ന തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ 232ന് എതിരെ 306 ഇലക്ടറല്‍ കോളേജ് വോട്ടുകള്‍ നേടിയാണ് ബൈഡന്‍ വിജയിച്ചത്. എന്നിട്ടും ബൈഡന് വിജയം കൈവിട്ട് നല്‍കാന്‍ ട്രംപ് തയ്യാറായിരുന്നില്ല. പുറത്തേക്ക് പോകുന്ന പ്രസിഡന്റ് ബൈഡന്റെ ഇനാഗുറേഷന് മുന്‍പ് അദ്ദേഹത്തെ നേരിട്ട് കാണുന്നില്ല. പകരം വൈറ്റ് ഹൗസിലെ കാലാവധി തീരുമ്പോള്‍ ഫ്‌ളോറിഡയിലേക്ക് പറക്കാനാണ് ട്രംപിന്റെ തീരുമാനം.
അമേരിക്കയെ വീണ്ടും മഹത്തരമാക്കാമെന്നായിരുന്നു ട്രംപിന്റെ പ്രചരണ വാക്യമെങ്കിലും കൊറോണാവൈറസ് ബാധിച്ച് 4 ലക്ഷത്തോളം ജനങ്ങള്‍ മരിച്ച അവസ്ഥയിലാണ് അദ്ദേഹം സ്ഥാനം ഒഴിയുന്നത്. മഹാമാരിയെ പരിഗണിക്കാത്ത നിലപാടാണ് ട്രംപ് സ്വീകരിച്ചത്. ക്യാപിറ്റോളില്‍ സ്വന്തം അണികളെ കൊണ്ട് കലാപം കൂടി സൃഷ്ടിച്ചതോടെ ഒറ്റപ്പെട്ടാണ് ട്രംപിന്റെ പടിയിറക്കം.