സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് മകനെ കൊല്ലാന്‍ 3 ലക്ഷം രൂപ കൊട്ടേഷന്‍ നല്‍കിയ പിതാവ് അറസ്റ്റില്‍. ബെംഗളൂരുവിലാണ് സംഭവം. മകന്‍ കൗശല്‍ പ്രസാദ് എപ്പോഴും സ്വത്തിനു വേണ്ടി പ്രശ്‌നം ഉണ്ടാക്കുമായിരുന്നു എന്നും അമ്മയെ തല്ലുമായിരുന്നു എന്നും പിതാവ് ബിവി കേശവ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മകനെ കൊല്ലാന്‍ കൊട്ടേഷന്‍ നല്‍കിയത്.
ജനുവരി 12ന് മകനെ കാണാനില്ലെന്ന് പിതാവ് തന്നെ പൊലീസില്‍ പരാതിപ്പെട്ടതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. ജനുവരി 10 മുതല്‍ കൗശലിനെ കാണാനില്ലെന്നായിരുന്നു ബിസിനസുകാരനായ കേശവയുടെ പരാതി. ഐടി വിദഗ്ധനായ മകന്‍ കൂട്ടുകാരുമൊത്ത് കാറില്‍ കയറി പോകുന്നതാണ് അവസാനമായി കണ്ടതെന്നും പോകുന്നതിനു മുന്‍പ് ഫോണ്‍ ഇളയ സഹോദരനു കൈമാറിയിരുന്നു എന്നും പരാരാതിയില്‍ സൂചിപ്പിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ എലിമല്ലപ്പ തടാകത്തില്‍ നിന്ന് കൗശല്‍ പ്രസാദിന്റെ മൃതദേഹം ചാക്കില്‍ കെട്ടിയനിലയില്‍ കണ്ടത്തി. ഇതിനു ചുവടുപിടിച്ചായിരുന്നു പിന്നെ അന്വേഷണം.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വാഹനം ഏതാണെന്ന് തിരിച്ചറിഞ്ഞ പൊലീസ് വാഹന ഉടമകളുടെ വിവരങ്ങളും കണ്ടെത്തി. കാര്‍ എലിമല്ലപ്പ തടാകത്തിലേക്ക് പോകുന്ന ദൃശ്യങ്ങളും പൊലീസിനു ലഭിച്ചു. നവീന്‍ കുമാറും മറ്റൊരു ആളും ചേര്‍ന്ന് വാങ്ങിയ വാഹനം ആണ് ഇതെന്ന് മനസ്സിലാക്കിയ പൊലീസ് ഇവരെ പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റസമ്മതം നടത്തി. 3 ലക്ഷം രൂപ നല്‍കി പിതാവ് തന്നെയാണ് മകനെ കൊല്ലാന്‍ കൊട്ടേഷന്‍ നല്‍കിയതെന്ന് ഇവര്‍ മൊഴി നല്‍കി. മുന്‍കൂറായി ഒരു ലക്ഷം രൂപ നല്‍കി എന്നും ഇവര്‍ പറഞ്ഞു. സ്വത്തു തര്‍ക്കത്തെ തുടര്‍ന്നാണ് മകനെ കൊല്ലാന്‍ കൊട്ടേഷന്‍ നല്‍കിയതെന്ന് പിതാവ് മൊഴി നല്‍കി.ഇക്കാര്യം ആവശ്യപ്പെട്ട് നിരന്തരം ശല്യപ്പെടുത്തുമായിരുന്നു എന്നും അമ്മയെ തല്ലുമായിരുന്നു എന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.