കൊവിഡ് കേസുകള്‍ ആശുപത്രിയില്‍ എത്തിച്ചേരുന്നത് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വിലക്കുകള്‍ തിരിച്ചെത്തിയേക്കാമെന്ന് മുന്നറിയിപ്പ് നല്‍കി ഡൗണിംഗ് സ്ട്രീറ്റ്. മാസ്‌ക് നിര്‍ബന്ധമാക്കുന്നത് മുതല്‍ വാക്‌സിന്‍ പാസ്‌പോര്‍ട്ടും, വര്‍ക്ക് ഫ്രം ഹോമും പോലുള്ള നിബന്ധനകള്‍ തിരിച്ചെത്താനുള്ള സാധ്യതയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് മുന്നോട്ട് വെച്ചത്.
49,156 പുതിയ ഇന്‍ഫെക്ഷനുകള്‍ രേഖപ്പെടുത്തിയതോടെ മുന്നോട്ടുള്ള മാസങ്ങള്‍ വെല്ലുവിളി നിറഞ്ഞതായി മാറുമെന്നും, ഇതിനെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ ബ്രിട്ടന്‍ നടത്തേണ്ടതുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. മൂന്ന് മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന കേസുകളാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. ബൂസ്റ്റര്‍ വാക്‌സിനേഷന്‍ പദ്ധതിയുടെ വേഗത വളരെ കുറവാണെന്ന് വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിച്ചിക്കുന്നതിനിടെയാണ് കേസുകളും ഉയരുന്നത്.
എന്‍എച്ച്എസിനെ സമ്മര്‍ദത്തില്‍ നിന്നും രക്ഷിക്കാന്‍ മറ്റ് നടപടികളും ആവശ്യമായി വരുമെന്നാണ് സേജ് മുന്നറിയിപ്പ്. നിലവില്‍ പുതിയ വിലക്കുകള്‍ പ്രഖ്യാപിക്കാന്‍ പദ്ധതിയില്ലെങ്കിലും പുറത്തുവരുന്ന കണക്കുകള്‍ നിരീക്ഷിക്കുകയാണെന്ന് ബോറിസ് ജോണ്‍സന്റെ വക്താവ് വിശദമാക്കി.
പ്രാഥമിക വാക്‌സിനേഷനില്‍ ബ്രിട്ടന്‍ ലോകത്തില്‍ തന്നെ മുന്നില്‍ നിന്നെങ്കിലും ഇപ്പോള്‍ ജനസംഖ്യയിലെ ഡബിള്‍ വാക്‌സിനേഷന്‍ ശരാശരിയില്‍ ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ് എന്നിവര്‍ക്ക് പിന്നിലാണ്. രണ്ടാം ഡോസ് ലഭിച്ച് ആറ് മാസം പിന്നിട്ട 50 വയസ്സിന് മുകളിലുള്ളവര്‍ക്കും, രോഗസാധ്യത അധികമുള്ളവര്‍ക്കും ബൂസ്റ്റര്‍ വാക്‌സിന് യോഗ്യതയുണ്ട്.
എന്നാല്‍ നിലവിലെ നിലയില്‍ മുന്നോട്ട് പോയാല്‍ രോഗസാധ്യത അധികമുളളവര്‍ക്ക് മൂന്നാം ഡോസ് ലഭിക്കാന്‍ ജനുവരി അവസാനമെങ്കിലും ആകുമെന്നാണ് മുന്നറിയിപ്പ്. ഇംഗ്ലണ്ടിലെ 12 മുതല്‍ 15 വരെ പ്രായമുള്ളവരില്‍ 15 ശതമാനം കുട്ടികള്‍ മാത്രമാണ് വാക്‌സിന്‍ സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയില്‍ പത്തില്‍ ഒരാള്‍ക്ക് രോഗം പിടിപെട്ടപ്പോഴാണിത്.