2015 ല്‍, 15 വയസ്സുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായിരിക്കെ ഇംഗ്ലണ്ടിലെ ഈസ്റ്റ് ലണ്ടനിലെ വസതിയില്‍ നിന്ന് ഐഎസ് ആശയങ്ങളില്‍ ആകൃഷ്ടയായി സിറിയയിലേക്ക് പോയതായിരുന്നു ഷമീമ. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം പിറന്ന രാജ്യത്തേക്ക് തിരികെയെത്താനുള്ള ശ്രമത്തിലാണ് ഷമീമ. അതിനായി ബ്രിട്ടനില്‍ വിചാരണ നേരിടാനും തയ്യാറാണെന്ന് ഷമീമ അറിയിച്ചു. എന്നാല്‍, ഇന്ന് 22 വയസ്സുള്ള ഷമീമ താന്‍, തീവ്രവാദ ഗ്രൂപ്പില്‍ ചേരാന്‍ സിറിയയിലേക്ക് പലായനം ചെയ്തപ്പോള്‍ ഒരിക്കല്‍ പോലും മാതൃരാജ്യമായ ബ്രിട്ടനെ വെറുത്തിരുന്നില്ലന്നും പറയുകയാണ്. കോടതിയില്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്കെതിരെ പോരാടുമെന്നും ബ്രിട്ടനിലേക്ക് തിരികെ പ്രവേശിക്കുന്നതിനായി കാത്തിരിക്കുകയാണെന്നും ഷമീമ ബീഗം പറയുന്നു.
സ്‌കൈ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍, തീവ്രവാദത്തിന് വേണ്ടി ക്രൂരതകള്‍ നടത്തിയെന്ന ആരോപണങ്ങള്‍ അവര്‍ തള്ളിക്കളഞ്ഞു. ഐഎസിന്റെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ തനിക്ക് പങ്കില്ലെന്നും തനിക്കെതിരെയുള്ള കുറ്റാരോപണങ്ങള്‍ നേരിടാന്‍ യുകെയിലേക്ക് തിരികെ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നതായും പറഞ്ഞു.
എനിക്ക് പ്രതീക്ഷയും സ്വപ്നങ്ങളുമുണ്ട്. എന്നാല്‍, പൌരത്വം പുനഃസ്ഥാപിക്കപ്പെട്ടില്ലെങ്കില്‍ തന്റെ പ്ലാന്‍ ബി നടക്കില്ലെന്നും അവര്‍ പറയുന്നു. ഞാന്‍ കോടതിയില്‍ പോരാടാന്‍ തയ്യാറാണ്. എന്നാല്‍ അവര്‍ എനിക്ക് അവസരം നിഷേധിക്കുന്നു.
ചെറുപ്പത്തില്‍ തന്നെ ബ്രിട്ടന്‍ വിടാനുണ്ടായ തീരുമാനം പെട്ടെന്നെടുത്തതല്ല. ' ഞാന്‍ ഏറെ നേരം ആലോചിച്ചു. എന്നാല്‍, അപ്പോഴൊന്നും താന്‍ ബ്രിട്ടനെ വെറുത്തിരുന്നില്ല. എന്നാല്‍, ഞാന്‍ എന്നെ തന്നെ വെറുത്തിരുന്നു.' അവര്‍ സ്‌കൈ റിപ്പോര്‍ട്ടറോട് പറഞ്ഞു.
'ഒരു ബ്രിട്ടീഷ് സ്ത്രീയെന്ന നിലയില്‍ യുകെയില്‍ ഞാന്‍ ആഗ്രഹിച്ച ജീവിതം എനിക്ക് ജീവിക്കാന്‍ കഴിയില്ലെന്ന് എനിക്ക് തോന്നി. 'ഇവിടെ വന്നതാണ് ഞാന്‍ ചെയ്ത ഒരേയൊരു കുറ്റമായി എനിക്ക് തോന്നുന്നത്, അതിനായി ജയിലില്‍ പോകാനും ഞാന്‍ തയ്യാറാണ്.'
' പക്ഷേ, എനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് എതിരെ, ഞാന്‍ അവര്‍ക്കെതിരെ പോരാടേണ്ടി വരും.' സിറിയയിലെ അല്‍റോജ് അഭയാര്‍ത്ഥി ക്യാമ്പില്‍ ഇപ്പോള്‍ ജീവിതം തള്ളിനീക്കുന്ന ഷമീമ പറയുന്നു.
സിറിയ ജീവിക്കാന്‍ 'കൂടുതല്‍ ഭയാനകമായ' സ്ഥലമായി മാറിയെന്ന് അവര്‍ പറയുന്നു. 'വളരെക്കാലമായി അവിടം അക്രമാസക്തമായിരുന്നില്ല, പക്ഷേ, ചില കാരണങ്ങളാല്‍ ഇന്ന് അത് ജീവിക്കാന്‍ കൂടുതല്‍ ഭയാനകമായ സ്ഥലമായി മാറിയിരിക്കുന്നു.
' ഇവിടെ. ഒരു പക്ഷേ സ്ത്രീകള്‍ എന്തിനോ വേണ്ടി കാത്തിരുന്നു മടുത്തിട്ടുണ്ടാകും.' 'സമയമാകുമ്പോള്‍' തന്റെ കുടുംബവുമായി കൂടിച്ചേരാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും അവള്‍ കൂട്ടിച്ചേര്‍ത്തു.
'അവര്‍ എന്നെ പരാജയപ്പെടുത്തിയെന്ന് ഞാന്‍ കരുതുന്നില്ല, ഒരു വിധത്തില്‍ ഞാന്‍ അവരെ പരാജയപ്പെടുത്തി'. ഡച്ച് പരിവര്‍ത്തനം ചെയ്ത യാഗോ റീഡിജിക്കിനെ എങ്ങനെയാണ് വിവാഹം കഴിച്ചതെന്ന് ബീഗം മുമ്പ് പറഞ്ഞിട്ടുണ്ട്.
ഐഎസ് പ്രദേശത്ത് എത്തി 10 ദിവസത്തിന് ശേഷം, തന്റെ മൂന്ന് കുട്ടികളും മരിച്ചു. ഉറങ്ങാന്‍ പോകുമ്പോള്‍ 'എന്റെ കുട്ടികള്‍ മരിക്കുന്നു, ബോംബ് സ്‌ഫോടനങ്ങള്‍, നിരന്തരമായ ഓട്ടം, എന്റെ സുഹൃത്തുക്കള്‍ മരിക്കുന്നു' ഇവയാണ് ഇപ്പോള്‍ തന്റെ ചിന്തകളിലുള്ളതെന്നും അവള്‍ ആവര്‍ത്തിക്കുന്നു.
ജന്മനാട്ടില്‍ തിരിച്ചെത്താനുള്ള ഷമീമയുടെ ആഗ്രഹം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മറിച്ച് 2019 ലും ബ്രിട്ടനിലേക്ക് തിരികെ പോകാന്‍ ഷമീമ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, ഷമീമയെ തിരികെ ബ്രിട്ടനിലേക്ക് സ്വീകരിക്കാന്‍ തയ്യാറല്ലെന്നായിരുന്നു ബ്രിട്ടന്റെ നിലപാട്.
ഇനിയങ്ങോട്ടുള്ള ജീവിതകാലം മുഴുവന്‍ തന്നെ അലട്ടാന്‍ പോവുന്ന ഒരു വലിയ തെറ്റായിരുന്നു ഐഎസില്‍ ചേരാനെടുത്ത തീരുമാനം. യുകെയിലേക്ക് തിരിച്ചുവന്ന് രാജ്യത്തെ ഭീകരവാദത്തിനെതിരെ പോരാടുന്നതില്‍ സഹായിക്കാന്‍ തനിക്ക് താത്പര്യമുണ്ടെന്നുമായിരുന്നു അവള്‍ നേരത്തെ ബിബിസിയോട് പറഞ്ഞത്.
ചെയ്ത തെറ്റില്‍ പശ്ചാത്തപിക്കുന്ന തന്നെ ഇനിയും സിറിയയിലെ ക്യാമ്പില്‍ കിടന്നു നരകിക്കാന്‍ വിടരുതെന്നും അവള്‍ യുകെ ഗവണ്‍മെന്റിനോട് അപേക്ഷിച്ചു.
പതിനഞ്ചാം വയസിലാണ് കിഴക്കന്‍ ലണ്ടനില്‍ നിന്ന് സഹപാഠികളായ രണ്ട് പെണ്‍കുട്ടികള്‍ക്കൊപ്പം ഷമീമ ( ഷമീമ ബീഗം (15), കദീസ സുല്‍ത്താന(16), അമീറ അബസെ (15) ) ഐസിസില്‍ ചേരാനായി സിറിയയിലേക്ക് പുറപ്പെട്ടത്. അവിടെ വെച്ച് അവര്‍ നെതര്‍ലന്‍ഡ്‌സില്‍ നിന്നും സമാന ആശയവുമായെത്തിയ ഒരു യുവാവിന്റെ ഭാര്യയായി.
തുടര്‍ന്ന് മൂന്ന് വര്‍ഷത്തോളം ഐഎസ് ഭരണത്തിന് കീഴില്‍ ജീവിച്ചു. 2019 ല്‍ ഗര്ഭിണിയാവുന്ന അവര്‍ ഒരു അഭയാര്‍ത്ഥി ക്യാമ്പില്‍ എത്തപ്പെട്ടു. അന്ന് അവിടെ പ്രസവിച്ച ആണ്‍കുഞ്ഞ് പിന്നീട് ന്യൂമോണിയ ബാധിച്ച് മരിച്ചു. അതിനു മുമ്പും രണ്ടു വട്ടം ഇതുപോലെ തന്റെ കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടിരുന്നതായി ഷമീമ പറഞ്ഞു.
അന്നത്തെ യുകെ സ്റ്റേറ്റ് സെക്രട്ടറി സാജിദ് ജാവേദ് ദേശസുരക്ഷയെ മുന്‍നിര്‍ത്തി ഷമീമയുടെ യുകെ പൗരത്വം റദ്ദാക്കിയിരുന്നു. ഐഎസുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്ന കാലത്ത് നടത്തിയ പ്രസ്താവനകളെക്കുറിച്ചും ആ ഭൂതകാലത്തെ കുറിച്ചും ഓര്‍ക്കുമ്പോള്‍ ഇന്ന് പശ്ചാത്താപം തോന്നുന്നുവെന്നാണ് ഷമീമ ഇപ്പോള്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഷമീമ ബീഗത്തെ രാജ്യത്ത് പ്രവേശിപ്പിക്കില്ലെന്ന് നിലപാടില്‍ തന്നെയാണ് ബ്രിട്ടന്‍.