CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Minutes 31 Seconds Ago
Breaking Now

അമ്പമ്പോ എന്തൊരു സ്പീഡ്! ലേബര്‍ പാര്‍ട്ടിയെ ആദ്യമായി 'ഓവര്‍ടേക്ക്' ചെയ്ത് റിഫോം യുകെ; കഴിഞ്ഞ തവണ കണ്‍സര്‍വേറ്റീവുകള്‍ക്ക് വോട്ട് ചെയ്ത നാലിലൊന്ന് പേരുടെ പിന്തുണയും നിഗല്‍ ഫരാഗിന്റെ പാര്‍ട്ടിക്ക്; ഈ വേഗത്തില്‍ ജനപ്രീതി ഉയര്‍ന്നാല്‍ വരും തെരഞ്ഞെടുപ്പ് പരമ്പരാഗത പാര്‍ട്ടികള്‍ക്ക് വെല്ലുവിളി

ജൂലൈയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടിയ ലേബര്‍ ഗവണ്‍മെന്റ് ഭരണത്തില്‍ വിയര്‍ക്കുകയാണ്

ഒന്നുകില്‍ ലേബര്‍, അല്ലെങ്കില്‍ കണ്‍സര്‍വേറ്റീവ്. ഇത് രണ്ടും അല്ലാതെ പല പാര്‍ട്ടികളും ബ്രിട്ടനില്‍ ഉണ്ടെങ്കിലും രാജ്യത്തിന്റെ ഭരണം പിടിക്കുന്ന തലത്തിലേക്ക് ദേശീയ തലത്തില്‍ ജനപ്രീതി ആര്‍ജ്ജിക്കാന്‍ ഇവര്‍ക്ക് ആര്‍ക്കും കഴിഞ്ഞിരുന്നില്ല. എന്നാല്‍ ആ ചരിത്രം തിരുത്തിക്കുറിയ്ക്കുകയാണ് നിഗല്‍ ഫരാഗിന്റെ റിഫോം യുകെ.

ചരിത്രത്തില്‍ ആദ്യമായി ലേബര്‍ പാര്‍ട്ടിയെ റിഫോം യുകെ മറികടന്നാതാണ് ഒരു ദേശീയ സര്‍വ്വെ വ്യക്തമാക്കുന്നത്. യൂഗോവ് നടത്തിയ സര്‍വ്വെയില്‍ 25 ശതമാനം പോയിന്റിലാണ് ഫരാഗിന്റെ പാര്‍ട്ടി. ലേബര്‍ പാര്‍ട്ടിയെ ഒരു പോയിന്റ് വ്യത്യാസത്തില്‍ മറികടന്ന റിഫോം യുകെയ്ക്ക് കണ്‍സര്‍വേറ്റീവുകളേക്കാള്‍ നാല് പോയിന്റ് വ്യത്യാസവുമുണ്ട്. 

ഇതിന് പുറമെ കണ്‍സര്‍വേറ്റീവുകള്‍ക്ക് മറ്റൊരു ദുഃഖവാര്‍ത്തയാണ് സ്‌കൈ ന്യൂസ് സര്‍വ്വെ നല്‍കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് വോട്ട് ചെയ്ത നാലിലൊന്ന് വോട്ടര്‍മാരും ഇപ്പോള്‍ റിഫോമിനെ പിന്തുണയ്ക്കുന്നതായാണ് വ്യക്തമാകുന്നത്. ടോറികള്‍ക്ക് പുറമെ ലേബര്‍ വോട്ടുകളിലേക്കും റിഫോം യുകെ പ്രവേശിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. 

ജൂലൈയില്‍ ലേബര്‍ പാര്‍ട്ടിയെ പിന്തുണച്ചവരില്‍ 60 ശതമാനം മാത്രമാണ് ഇപ്പോള്‍ ഇത് തുടരുക. 18 ശതമാനം പേര്‍ ഉറപ്പായും, അല്ലെങ്കില്‍ ഏറെക്കുറെ ലേബറിനെ തുണയ്ക്കില്ലെന്ന് വ്യക്തമാക്കുന്നവരാണ്. പൊതുതെരഞ്ഞെടുപ്പ് നാളെ നടന്നാല്‍ 25 ശതമാനം വോട്ടര്‍മാര്‍ റിഫോമിനെയും, 24 ശതമാനം ലേബറിനെയും, 21 ശതമാനം കണ്‍സര്‍വേറ്റീവുകളെയും പിന്തുണയ്ക്കുന്നതാണ് സ്ഥിതി. 

ജൂലൈയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടിയ ലേബര്‍ ഗവണ്‍മെന്റ് ഭരണത്തില്‍ വിയര്‍ക്കുകയാണ്. കണ്‍സര്‍വേറ്റീവുകള്‍ക്ക് പകരമായി തീവ്രവികാരം പങ്കുവെച്ച് നിഗല്‍ ഫരാഗ് മുന്നേറ്റം നടത്തുമ്പോള്‍ അടുത്ത തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത സാഹചര്യങ്ങളാണ് ഉടലെടുക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.