ഇംഗ്ലണ്ടില്‍ എന്‍എച്ച്എസ് സമരങ്ങളുടെ പുതിയ പരമ്പര നേരിടാന്‍ ഒരുങ്ങുകയാണ് മന്ത്രിമാര്‍. ഈ വര്‍ഷത്തേക്ക് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍ക്ക് പ്രഖ്യാപിച്ച 5.4 ശതമാനം വര്‍ദ്ധന വളരെ മോശമാണെന്ന് വിധിയെഴുതിയ ഡോക്ടര്‍മാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ഡോക്ടര്‍മാരേക്കാള്‍ ഏറെ കുറവ് ശമ്പളം ലഭിക്കുന്ന നഴ്‌സുമാര്‍ ഉള്‍പ്പെടെ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് കേവലം 3.6% വര്‍ദ്ധനവാണ് ഓഫര്‍ ചെയ്തത്. 1.4 മില്ല്യണ്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ഈ തോതില്‍ വര്‍ദ്ധന നല്‍കിയത് വലിയ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. നഴ്‌സുമാരേക്കാള്‍ കൂടുതല്‍ വര്‍ദ്ധന ഡോക്ടര്‍മാര്‍ക്ക് ഓഫര്‍ ചെയ്തതിനെ റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് വിമര്‍ശിച്ചു.
അധ്യാപകര്‍ക്ക് ഓഫര്‍ ചെയ്ത 4% വര്‍ദ്ധന പോരെന്നാണ് ടീച്ചിംഗ് യൂണിയനുകളുടെ നിലപാട്. എന്നാല്‍ ലേബര്‍ അധികാരത്തിലെത്തിയ ശേഷം പണപ്പെരുപ്പത്തിന് മുകളില്‍ ഇത് രണ്ടാം തവണയാണ് ശമ്പളഓഫര്‍ നല്‍കുന്നതെന്ന് ചൂണ്ടിക്കാണിക്കാനാണ് മന്ത്രിമാര്‍ ശ്രമിക്കുന്നത്.
ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്, എഡ്യുക്കേഷന്‍ സെക്രട്ടറി ബ്രിഡ്‌ജെറ്റ് ഫിലിപ്‌സണ്‍ എന്നിവരെല്ലാം ഈ വാദം മുന്‍നിര്‍ത്തിയാണ് പ്രതിരോധിക്കുന്നത്. എന്നാല്‍ കഴിഞ്ഞ തവണ സമാനമായ വാദം അംഗീകരിച്ച് മറ്റ് യൂണിയനുകള്‍ വഴങ്ങിയപ്പോള്‍ സമരം തുടര്‍ന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ 22% ശമ്പളവര്‍ദ്ധന നേടിയെടുത്തിരുന്നു. അതുകൊണ്ട് തന്നെ ഇക്കുറി ലേബര്‍ മന്ത്രിമാര്‍ യൂണിയനുകളെ എത്ര പറഞ്ഞ് ഒതുക്കാന്‍ ശ്രമിച്ചാലും ഇവര്‍ വഴങ്ങാന്‍ സാധ്യത കുറവാണ്.
കഴിഞ്ഞ വട്ടം റെക്കോര്‍ഡ് വര്‍ദ്ധനവ് നേടിയ ശേഷം ഇക്കുറിയും ശമ്പളവര്‍ദ്ധനയ്ക്ക് ഡോക്ടര്‍മാര്‍ സമരം ചെയ്താല്‍ അത് ഗവണ്‍മെന്റിന് തിരിച്ചടിയാകും. നഴ്‌സുമാര്‍ ഇത്തവണ ഒരു വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാനും സാധ്യതയില്ലെന്ന് ആര്‍സിഎന്‍ പ്രഖ്യാപിച്ച് കഴിഞ്ഞു.