ലേബര്‍ ഗവണ്‍മെന്റിന്റെ 'മൃദുനീതി' പദ്ധതി ക്രിമിനലുകള്‍ക്ക് ജയില്‍ശിക്ഷ ലഭിക്കാതെ സൈ്വര്യവിഹാരം നടത്താനുള്ള അനുമതിയായി മാറുമെന്ന് ആശങ്ക. ശിക്ഷാവിധികള്‍ ഇളവ് ചെയ്ത് നല്‍കാനുള്ള പദ്ധതികള്‍ വര്‍ഷത്തില്‍ 43,000 ക്രിമിനലുകളെ ജയില്‍ശിക്ഷ ലഭിക്കാതെ രക്ഷപ്പെടുത്തുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വെറും താക്കീത് മാത്രം നേടി ഇവര്‍ കോടതികളില്‍ നിന്നും സ്വതന്ത്രമായി പുറത്തുവരുമെന്നത് ഭീതിജനകമായ അവസ്ഥയാണ്.
ബലാത്സംഗ കുറ്റവാളികളും, കൊലയാളികളും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ജയിലുകളില്‍ നിന്നും പുറത്തുവരാനുള്ള അവസരമാണ് ജസ്റ്റിസ് സെക്രട്ടറി ഷബാന മഹ്മൂദിന്റെ പദ്ധതികള്‍ വഴിവെയ്ക്കുന്നത്. സെന്റന്‍സിംഗ് റിവ്യൂ റിപ്പോര്‍ട്ട് ലഭിച്ചതോടെ മഹ്മൂദ് ഇതിലെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചതായാണ് സൂചന.
പുതിയ പദ്ധതികള്‍ പ്രകാരം കോടതികള്‍ 12 മാസത്തില്‍ താഴെ ജയില്‍ശിക്ഷകള്‍ നല്‍കില്ല. കോടതി നടപടികള്‍ അനുസരിക്കാത്ത അസാധാരണ കേസുകളില്‍ മാത്രമാണ് ഇത് നല്‍കുക. കഴിഞ്ഞ വര്‍ഷം 79,812 ക്രിമിനലുകള്‍ക്ക് കസ്റ്റോഡിയല്‍ ശിക്ഷകള്‍ നല്‍കിയെന്ന് ജസ്റ്റിസ് മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. 43,322 പേര്‍ക്ക് 12 മാസത്തില്‍ താഴെയാണ് ശിക്ഷ ലഭിച്ചത്.
ലേബര്‍ നടപടികള്‍ പ്രകാരം പ്രതിവര്‍ഷം 2700 കവര്‍ച്ചക്കാര്‍, 11000 ഷോപ്പ് മോഷ്ടാക്കള്‍, 160 കാര്‍ മോഷ്ടാക്കള്‍, 60 തട്ടിപ്പറിക്കലുകാര്‍, 80 മോഷ്ടാക്കള്‍ എന്നിവര്‍ക്കാണ് കമ്മ്യൂണിറ്റി ശിക്ഷ നല്‍കുക. എമര്‍ജന്‍സി സര്‍വ്വീസ് ജോലിക്കാരെ അക്രമിച്ച 3000 തെമ്മാടിക്കൂട്ടങ്ങളും ഈ വിധം ജയിലില്‍ നിന്നും പുറത്തുവരും.
കത്തിയുമായി പിടിക്കപ്പെട്ടവര്‍, ലൈംഗിക കുറ്റവാളികള്‍, കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ സൂക്ഷിച്ചവര്‍ എന്നിവരും 12 മാസത്തില്‍ താഴെ ശിക്ഷ ലഭിച്ചാല്‍ അകത്ത് പോകേണ്ടെന്ന സാഹചര്യം മുതലാക്കി പുറത്തിറങ്ങും.