CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Minutes 40 Seconds Ago
Breaking Now

കമല്‍ഹാസന്റെ 'തഗ്ഗ് ലൈഫി'ന് കര്‍ണാടകയില്‍ നിരോധനം

നടന്‍ കമല്‍ഹാസന്റെ പുതിയ സിനിമയായ 'തഗ്ഗ് ലൈഫി'ന്റെ റിലീസിന് നിരോധനം ഏര്‍പ്പെടുത്തി കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ്. കന്നഡ ഭാഷയെക്കുറിച്ചുള്ള കമല്‍ഹാസന്റെ പ്രസ്താവന വിവാദമായതോടെയാണ് നിരോധനം. സംഭവത്തില്‍ ക്ഷമാപണം നടത്തില്ലെന്ന് കമല്‍ഹാസന്‍ വ്യക്തമാക്കിയിരുന്നു. കമല്‍ ഹാസന്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ ചിത്രത്തിന്റെ റിലീസ് അനുവദിക്കില്ലെന്ന് കന്നഡ സംഘടനകള്‍ പറഞ്ഞിരുന്നു. ജൂണ്‍ അഞ്ചിനാണ് തഗ്ഗ് ലൈഫിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. വിവാദപരാമര്‍ശത്തില്‍ കമല്‍ ഹാസന്‍ മാപ്പ് പറയണമെന്ന് കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് അന്ത്യശാസനം നല്‍കിയിരുന്നു.

കന്നഡയുടെ ഉത്പത്തി തമിഴില്‍ നിന്നാണെന്ന കമല്‍ ഹാസന്റെ പരാമര്‍ശത്തിലായിരുന്നു കന്നഡ സംഘടനകള്‍ കമല്‍ ഹാസന്റെ മാപ്പ് ആവശ്യപ്പെട്ടതും അന്ത്യശാസന പരിധി നല്‍കിയതും. എന്നാല്‍ തെറ്റ് ചെയ്തെങ്കില്‍ മാത്രം മാപ്പ് പറയുമെന്നും അല്ലെങ്കില്‍ മാപ്പ് പറയില്ലെന്നുമായിരുന്നു കമല്‍ ഹാസന്റെ പ്രതികരണം. ഇതൊരു ജനാധിപത്യ രാജ്യമാണ്. താന്‍ നിയമത്തിലും നീതിയിലും വിശ്വസിക്കുന്നുവെന്നും കമല്‍ ഹാസന്‍ പ്രതികരിച്ചിരുന്നു. കര്‍ണാടക, ആന്ധ്രാപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളോടുള്ള തന്റെ സ്നേഹം സത്യമാണെന്നും കമല്‍ ഹാസന്‍ പറഞ്ഞു. പ്രത്യേക അജണ്ടയുള്ളവര്‍ ഒഴികെ ആരും ഇത് സംശയിക്കില്ല. മുന്‍പും തനിക്ക് ഭീഷണി നേരിടേണ്ടി വന്നിട്ടുണ്ടെന്നും കമല്‍ ഹാസന്‍ വിശദീകരിച്ചു.

തഗ്ഗ് ലൈഫിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെയായിരുന്നു കമല്‍ ഹാസന്റെ പരാമര്‍ശം വിവാദമായത്. വേദിയില്‍ ഉണ്ടായിരുന്ന കന്നഡ നടന്‍ ശിവരാജ് കുമാറിനെ അഭിസംബോധന ചെയ്ത് സംസാരിച്ചതിന് പിന്നാലെയായിരുന്നു കമല്‍ കന്നഡ ഭാഷയെക്കുറിച്ച് പരാമര്‍ശിച്ചത്. 'എന്റെ കുടുംബമാണിത്. അതുകൊണ്ടാണ് അദ്ദേഹം (ശിവരാജ് കുമാര്‍) ഇവിടെ വന്നത്. അതുകൊണ്ടാണ് ഞാന്‍ എന്റെ പ്രസംഗം ജീവന്‍, ബന്ധം, തമിഴ് എന്ന് പറഞ്ഞ് തുടങ്ങിയത്. നിങ്ങളുടെ ഭാഷ (കന്നഡ) തമിഴില്‍ നിന്ന് പിറന്നതാണ്. അതുകൊണ്ട് നിങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു' എന്നായിരുന്നു കമല്‍ ഹാസന്‍ പറഞ്ഞത്.

 




കൂടുതല്‍വാര്‍ത്തകള്‍.